ന്യൂഡൽഹി: റഫാൽ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ആരോപണങ്ങൾ ഉന്നയിച്ച രാഹുൽ ഗാന്ധി രാജ്യത്തെ ജനങ്ങളോടു മാപ്പു പറയണമെന്നു ബിജെപി. രാജ്യതാത്പര്യത്തിന് വിരുദ്ധമായി ആരോപണങ്ങൾ ഉയർത്തിയ കോണ്ഗ്രസ് നേതാക്കൾ മാപ്പു പറയണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത്ഷാ ആവശ്യപ്പെട്ടു.
അടിസ്ഥാനരഹിതമാ ആരോപണങ്ങൾ ഉന്നയിച്ചവർക്കുള്ള ശക്തമായ തിരിച്ചടിയാണ് പുനഃപരിശോധന ഉത്തരവ് തള്ളിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ നടപടി. ഇത് നരേന്ദ്ര മോദി സർക്കാരിന്റെ നടപടികൾ സുതാര്യവും അഴിമതി മുക്തവുമാണെന്ന് അടിവരയിട്ടുറപ്പിക്കുന്നതാണ്. പാർലമെന്റ് പ്രവർത്തനങ്ങൾ തടസപ്പെടുത്തിയ പ്രതിപക്ഷത്തിന്റെ പ്രതിഷേധം വെറും തട്ടിപ്പായിരുന്നെന്നും അമിത്ഷാ ട്വിറ്ററിൽ കുറിച്ചു. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയെ മോഷ്ടാവ് എന്നു വിളിച്ച് ആക്ഷോപിച്ചതിനു പുറമേ സുപ്രീംകോടതി ഉത്തരവിനെ തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്തു.
ഫ്രഞ്ച് പ്രധാനമന്ത്രിയുടെ പ്രസ്താവനയെക്കുറിച്ചു കള്ളം പറഞ്ഞുവെന്നു കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദും ആരോപിച്ചു. രാഹുൽ ഗാന്ധിയെ പിന്തുണച്ചിരുന്നത് ഏത് ശക്തിയാണെന്ന് അറിയാൻ ജനങ്ങൾ ആഗ്രഹിക്കുന്നു-അദ്ദേഹം പ്രതികരിച്ചു.
രാഹുൽ മാപ്പു പറയണം: ബിജെപി
12:56 AM Nov 15, 2019 | Deepika.com