ബംഗളൂരു: കർണാടകയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു നേട്ടം. തെരഞ്ഞെടുപ്പ് നടന്ന 417 വാർഡുകളിൽ കോൺഗ്രസിന് 151 സീറ്റും ബിജെപിക്ക് 125 സീറ്റും ലഭിച്ചു. 63 സീറ്റ് നേടിയ ജെഡി-എസാണ് മൂന്നാംസ്ഥാനത്ത്. സ്വതന്ത്രരും മറ്റുള്ളവരും ചേർന്ന് 78 സീറ്റ് നേടി.
ഭരണകക്ഷിയായ ബിജെപിയെക്കാൾ മുന്നിലെത്തിയെങ്കിലും മംഗളൂരു കോർപറേഷൻ ഭരണം നഷ്ടമായത് കോൺഗ്രസിന് ക്ഷീണമായി. ദാവൻഗെരെ കോർപറേഷനിൽ ആർക്കും ഭൂരിപക്ഷമില്ല. 45 അംഗ കോർപറേഷനിൽ 22 സീറ്റുമായി കോൺഗ്രസ് മുന്നിലെത്തിയപ്പോൾ ബിജെപി 17 സീറ്റും ജെഡി-എസ് ഒരു സീറ്റും സ്വതന്ത്രർ അഞ്ചു സീറ്റും നേടി.
കോൺഗ്രസിന്റെ രണ്ടു വിമതർ വിജയിച്ചതിനാൽ ഇവരുടെ പിന്തുണയോടെ അധികാരം നിലനിർത്താനാവുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. തെരഞ്ഞെടുപ്പ് നടന്ന ആറ് സിറ്റി മുനിസിപ്പൽ കോർപറേഷനുകളിൽ അഞ്ചിടത്തും ആർക്കും ഭൂരിപക്ഷമില്ല. കോൺഗ്രസും ജെഡി-എസും ഒന്നിച്ചാൽ ഭരിക്കാനാവുമെന്നതാണ് അവസ്ഥ. പാർട്ടിയുടെ പ്രകടനത്തിൽ അതീവ സന്തോഷമുണ്ടെന്ന് കെപിസിസി പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസ് തന്നെയാണ് ഒന്നാമതെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കർണാടക തെരഞ്ഞെടുപ്പ്: കോൺഗ്രസ് മുന്നിൽ
12:05 AM Nov 15, 2019 | Deepika.com