ന്യൂഡൽഹി: ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം വീണ്ടും അത്യാഹിത നിലയിലായി. കാലാവസ്ഥ അപകടകരവും അത്യാഹിതവുമായ നിലയിലേക്ക് കടന്നുവെന്ന് കാലാവസ്ഥ ഗവേഷണ കേന്ദ്രം (സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫൊർകാസ്റ്റിംഗ് ആൻഡ് റിസേർച്ച്) അറിയിച്ചു. അതിനിടെ ഡൽഹിയിൽ അന്തരീക്ഷ മലിനീകരം നിയന്ത്രിക്കുന്നതിന് അടിയന്തര നടപടിയെടുക്കണമെന്ന് സുപ്രീംകോടതി ഇന്നലെയും കേന്ദ്ര സർക്കാരിനു മുന്നറിയിപ്പു നൽകി.
ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം ഏർപ്പെടുത്തിയ ദിവസങ്ങളിലെ വായു മലിനീകരണ തോത് സംബന്ധിച്ച റിപ്പോർട്ട് ഹാജരാക്കണമെന്ന് സുപ്രീംകോടതി ഡൽഹി സംസ്ഥാന സർക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച കഴിഞ്ഞ വർഷത്തെ റിപ്പോർട്ടും നൽകണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. ഒക്ടോബർ മുതൽ നവംബർ 14 വരെയുള്ള അന്തരീക്ഷ മലിനീകരണ തോതിന്റെ റിപ്പോർട്ട് നൽകണമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നലെ രാവിലെ ഡൽഹിയിലെ താപനില 11.7 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ശൈത്യകാല ആരംഭത്തിലെ ഏറ്റവും താഴ്ന്ന താപനില. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണ തോത് (എക്യുഐ) പലയിടത്തും അപകടകരമായ നിലയിൽ 400നും മുകളിലാണ് കേന്ദ്ര മലിനീകര നിയന്ത്രണ ബോർഡ് രേഖപ്പെടുത്തിയത്. ഡൽഹിയിൽ നിലവിലുണ്ടായിരുന്ന ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം രണ്ടു ദിവസത്തേക്കു പിൻവലിച്ചതിന് പിന്നാലെയാണ ്അന്തരീക്ഷ മലിനീകരണം പെട്ടെന്ന് കുറഞ്ഞത്. വാഹന നിയന്ത്രണം കുറച്ച് അധികം ദിവസത്തേക്കു കൂടി തുടരണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അഭ്യർഥിച്ചിട്ടുണ്ട്. ആവശ്യമെന്നു തോന്നിയാൽ വാഹന നിയന്ത്രണ കാലാവധി വീണ്ടും നീട്ടുമെന്നാണ് കേജരിവാൾ പറഞ്ഞത്.
വായുമലിനീകരണം നിയന്ത്രിക്കുന്നതിനായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ക്രിയാത്മകമായ ശ്രമങ്ങൾ നടത്തണമെന്നും ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയി, എസ്.എ. ബോബ്ഡേ എന്നിവരുൾപ്പെട്ട സുപ്രീംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. ഉത്തരേന്ത്യ മുഴുവവും പ്രത്യേകിച്ച് ഡൽഹി വായു മലിനീകരണം കൊണ്ട് കടുത്ത ബുദ്ധിമുട്ടിലാണെന്നും കോടതി പറഞ്ഞു.
വടക്കേ ഇന്ത്യയിലെയും ഡൽഹിയിലെയും വായു മലിനീകരണത്തെക്കുറിച്ച് ജപ്പാനിലെ ഒരു സർവകലാശാല ഗവേഷണം നടത്തിയിരുന്നു. ഈ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള സാങ്കേതിക സംവിധാനങ്ങൾ ഏർപ്പെടുത്തി ഇവിടുത്തെയും മലിനീകരണ പ്രശ്നം പരിഹരിക്കാനുള്ള ആലോചനയിലാണ് സർക്കാരെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞു. ജപ്പാൻ സർവകലാശാലയിൽ നിന്നുള്ള ഗവേഷകൻ വിശ്വനാഥ് ജോഷിയേയും സോളിസിറ്റർ ജനറൽ കോടതിക്കു പരിചയപ്പെടുത്തി. ഹൈഡ്രജൻ അടിസ്ഥാനപ്പെടുത്തിയുള്ള സാങ്കേതിക വിദ്യയിലൂടെ അന്തരികീഷ മലിനീകരണം ഇല്ലാതാക്കുന്ന വിദ്യയാണ് ഇവരുടെ ഗവേഷണത്തിന്റെ ഭാഗമായുള്ളത്.
ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ കൃഷിയിടങ്ങളിലെ തീയിടൽ വർധിച്ചതും കാറ്റിന്റെ വേഗം കുറഞ്ഞതുമാണ് അന്തരീക്ഷ മലീനീകരണം പെട്ടെന്നു വർധിക്കാനിടയാക്കിയത്. പാടശേഖരങ്ങളിലെ തീയിടൽ മൂലം ഇന്നലെ മാത്രം ഡൽഹിയിലെ മലീനീകരണ തോത് 25 ശതമാനം വർധിച്ചതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയത്. അടുത്ത രണ്ടു ദിവസത്തേക്ക് കാലാവസ്ഥ ഇതേ രീതിയിൽ തുടരുമെന്നും മുന്നറിയിപ്പുണ്ട്.
അന്തരീക്ഷ മലനീകരണം വീണ്ടും രൂക്ഷമായതോടെ സുപ്രീംകോടതി ഇന്നലെയും കേന്ദ്ര സർക്കാരിന് താക്കീത് നൽകി. അന്തരീക്ഷ മലീനീകരണം കുറയ്ക്കാൻ ഹൗഡ്രജൻ അടിസ്ഥാനമാക്കിയുള്ള ഇന്ധന സംവിധാനം ഏർപ്പെടുത്തിക്കൂടെ എന്നും സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് ആരാഞ്ഞു.
വായു മലിനീകരണം തടയുന്നതിനായി ജപ്പാനിൽ നിന്നുള്ള സാങ്കേതിക വിദ്യ ഏർപ്പെടുത്തുന്നത് സംബന്ധിച്ചു സർക്കാർ ആലോചിച്ചു കൊണ്ടിരിക്കുകയാണെന്നും ഇതുൾപ്പടെയുള്ള റിപ്പോർട്ട് ഡിസംബർ മൂന്നിന് കോടതിയിൽ സമർപ്പിക്കാമെന്നും കേന്ദ്രം സുപ്രീംകോടതിയിൽ വ്യക്തമാക്കി.
ഡൽഹി അന്തരീക്ഷം വീണ്ടും അത്യാഹിത നിലയിൽ
12:28 AM Nov 14, 2019 | Deepika.com