ന്യൂഡൽഹി: രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരിക്കുന്ന മഹാരാഷ്ട്രയിൽ വ്യക്തമായ ഭൂരിപക്ഷം അവകാശപ്പെടാൻ കഴിയുന്ന ഏതു പാർട്ടിക്കും ഇപ്പോഴും സർക്കാർ രൂപീകരിക്കാനുള്ള അവസരമുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. മഹാരാഷ്ട്രയിൽ ശിവസേന മുന്നോട്ട് വയ്ക്കുന്ന ഒരാവശ്യവും അംഗീകരിക്കാൻ ആകുമായിരുന്നില്ല. മുഖ്യമന്ത്രിമാർ ഇരുപാർട്ടിയിൽ നിന്നും മാറിമാറി വരണമെന്നത് ശിവസേന പുതിയതായി മുന്നോട്ടുവച്ച ആവശ്യമാണ്.
ബിജെപി-ശിവസേന സഖ്യം വിജയിച്ചാൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തന്നെ ആയിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും താനും പരസ്യമായി പ്രഖ്യാപിച്ചതാണ്. അന്ന് അതിനെ എതിർക്കാതിരുന്ന ശിവസേന ഇപ്പോൾ പുതിയ ആവശ്യവുമായി എത്തിയിരിക്കുകയാണെന്നും അമിത്ഷാ പറഞ്ഞു. അത് ബിജെപിക്കു സ്വീകരിക്കാവുന്നതല്ലെന്നും അമിത്ഷാ വ്യക്തമാക്കി.
മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ അനുവദിച്ച അത്രയും സമയം മറ്റൊരിടത്തും അനുവദിച്ചിട്ടില്ല. 18 ദിവസങ്ങൾ നൽകി. അസംബ്ലി കാലാവധി അവസാനിച്ചതിനുശേഷം മാത്രമാണ് സർക്കാർ രൂപീകരിക്കാൻ ഗവർണർ പാർട്ടികളെ ക്ഷണിച്ചത്. ശിവസേനയ്ക്കോ ബിജെപിക്കോ കോണ്ഗ്രസിനോ എൻസിപിക്കോ ഭൂരിപക്ഷം തെളിയിക്കാനായില്ല. ഏതെങ്കിലും പാർട്ടിക്ക് കൃത്യമായ ഭൂരിപക്ഷം അവകാശപ്പെടാൻ ഉണ്ടെങ്കിൽ സർക്കാർ രൂപീകരിക്കാൻ ഇപ്പോഴും ഗവർണറെ സമീപിക്കാവുന്നതാണെന്നും അമിത്ഷാ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.
ഗവർണർ ആർക്കുംതന്നെ സർക്കാർ രൂപീകരിക്കാനുള്ള അവസരം നിഷേധിച്ചിട്ടില്ല. കപിൽ സിബലിനെ പോലെയുള്ള മുതിർന്ന അഭിഭാഷകർ അവസരം നിഷേധിച്ചു എന്നു വാദിക്കുന്നതു ശരിയല്ലെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിൽ ബിജെപി-ശിവസേന സഖ്യം തകർന്നതിനുശേഷം ആദ്യമായാണ് അമിത്ഷാ ഈ വിഷയത്തിൽ പ്രതികരിക്കുന്നത്. തെരഞ്ഞെടുപ്പു ഫലം വന്നാൽ ഉടൻ അമിത്ഷാ മഹാരാഷ്ട്രയിലെത്തി സർക്കാർ രൂപീകരണങ്ങൾക്കു ചുക്കാൻ പിടിക്കാനായിരുന്നു പദ്ധതി. എന്നാൽ, ശിവസേന ഇടഞ്ഞതോടെ അമിത്ഷാ അവിടേക്ക് തിരിച്ചില്ല.
ഭൂരിപക്ഷം തെളിയിക്കുന്നവർക്ക് സർക്കാർ രൂപീകരിക്കാമെന്ന് അമിത്ഷാ
12:07 AM Nov 14, 2019 | Deepika.com