ന്യൂഡൽഹി: ഇന്ത്യയിലെ ക്രൈസ്തവ പിന്നോക്കാവസ്ഥയെക്കുറിച്ചു പഠിക്കാനും ക്ഷേമപദ്ധതികൾക്കു രൂപംനൽകാനുമായി പ്രത്യേക സമിതിയെ കേന്ദ്രസർക്കാർ നിയമിക്കണമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സിൽ. ഇതുസംബന്ധിച്ച് ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ അഡ്വ. ജോർജ് കുര്യന് സിബിസിഐ ലെയ്റ്റി കൗണ്‍സിൽ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യൻ നിവേദനം സമർപ്പിച്ചു.
കേന്ദ്രസർക്കാർ ഫണ്ടുപയോഗിച്ചു നടപ്പിലാക്കുന്ന വിവിധ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലും നടത്തിപ്പിനായുള്ള സമിതികളിലും ക്രൈസ്തവ ന്യൂനപക്ഷങ്ങളോട് വിവേചനമാണ് നിരന്തരം കാണിക്കുന്നത്.
കേരളത്തിലെ 80:20 അനുപാതം പോലും ഒരു പഠനവുമില്ലാതെ നടപ്പാക്കിയതാണെന്നാണ് വിവരാവകാശ രേഖകൾ വെളിപ്പെടുത്തുന്നത്. മാറിമാറി ഭരിച്ച സർക്കാരുകളുടെ ക്രൈസ്തവനീതിനിഷേധമാണ് വ്യക്തമാക്കുന്നത്.
മുസ്ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥ പഠിക്കാൻ കേന്ദ്രസർക്കാർ രൂപീകരിച്ച സച്ചാർ കമ്മിറ്റി പോലെ ഇന്ത്യയിലെ ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ ജീവിത സാഹചര്യങ്ങളും പിന്നോക്കാവസ്ഥയും പഠിക്കാനും ക്ഷേമപദ്ധതികൾ രൂപീകരിക്കാനും പഠനസമിതിയെ നിയമിക്കണമെന്ന് വി.സി. സെബാസ്റ്റ്യൻ നിവേദനത്തിൽ ആവശ്യപ്പെട്ടു. ലെയ്റ്റി കൗണ്‍സിൽ നടത്തിയ പഠനറിപ്പോർട്ടും സർവേകളുടെ വിശദാംശങ്ങളും ദേശീയ ന്യൂനപക്ഷ കമ്മീഷനു കൈമാറി.
ക്രൈസ്തവ പിന്നോക്കാവസ്ഥ: പ്രത്യേക സമിതിയെ നിയമിക്കണമെന്ന് ലെയ്റ്റി കൗണ്‍സിൽ
12:07 AM Nov 14, 2019 | Deepika.com