ന്യൂഡൽഹി: സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് 20 ദിവസമായി തുടരുന്ന നാടകങ്ങൾക്ക് ഒടുവിൽ മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം.
ഗവർണർ ഭഗത്സിംഗ് കോഷിയാരി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര മന്ത്രിസഭ രാഷ്ട്രപതി ഭരണത്തിന് ശിപാർശ ചെയ്യുകയായിരുന്നു. വൈകുന്നേരത്തോടെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിക്കൊണ്ടുള്ള വിജ്ഞാപനത്തിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പു വച്ചു.
മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് അധിക സമയം അനുവദിച്ചു നൽകാത്ത ഗവർണർക്കെതിരേ അടിയന്തര വാദം കേൾക്കണം എന്നാവശ്യപ്പെട്ടു ശിവസേന ഇന്നലെ സുപ്രീംകോടതിയെ സമീപിച്ചു. കോണ്‍ഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ ശിവസേനയ്ക്കുവേണ്ടി സുപ്രീംകോടതിയിൽ ഹാജരാകും. ബ്രിക്സ് സമ്മേളനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലേക്കു പോകുന്നതിന്റെ തൊട്ടു മുൻപായി അടിയന്തര കാബിനറ്റ് യോഗം ചേർന്നാണു രാഷ്ട്രപതി ഭരണത്തിന് ശിപാർശ നൽകാനുള്ള തീരുമാനം എടുത്തത്. ഇതേത്തുടർന്ന് 15 മിനിറ്റ് വൈകിയാണ് പ്രധാനമന്ത്രിയുടെ വിമാനം പുറപ്പെട്ടത്.
അതിനിടെ, മഹാരാഷ്ട്രയിൽ ഇന്നലെ കോണ്‍ഗ്രസ്, എൻസിപി നേതാക്കൾ തമ്മിൽ നടത്തിയ ചർച്ചയിലും സർക്കാർ രൂപീകരണം സംബന്ധിച്ച് അന്തിമ തീരുമാനമായില്ല. കേന്ദ്ര സർക്കാർ നടപടികളെ കുറ്റപ്പെടുത്തി പ്രസ്താവന നടത്തുക മാത്രമാണുണ്ടായത്. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, അഹമ്മദ് പട്ടേൽ, കെ.സി വേണുഗോപാൽ എന്നിവരാണ് എൻസിപി നേതൃത്വവുമായി ഒരു മണിക്കൂറിലധികം ചർച്ച നടത്തിയത്. പിന്തുണ ആവശ്യപ്പെട്ട് ശിവസേന ആദ്യമായി തിങ്കളാഴ്ചയാണ് തങ്ങളെ ബന്ധപ്പെട്ടതെന്നും നേതാക്കൾ വ്യക്തമാക്കി. അതിനിടെ, കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് തീരുമാനം അറിയാൻ തിങ്കളാഴ്ച രാത്രി 7.30 വരെ ശരത് പവാർ കാത്തിരുന്നതായി എൻസിപി നേതാവ് അജിത് പവാർ പറഞ്ഞു.
കോണ്‍ഗ്രസ് മഹാരാഷ്ട്രയെ ബിജെപിക്ക് തളികയിൽ വച്ചു നീട്ടുകയാണെന്ന കുറ്റപ്പെടുത്തലുമായി ആം ആദ്മി പാർട്ടിയും രംഗത്തെത്തി.
മഹാരാഷ്ട്രയിൽ കോണ്‍ഗ്രസ് എംഎൽഎമാർ എൻസിപിയിൽ ചേരണമെന്നാവശ്യപ്പെട്ട ആപ് നേതാവ് പ്രീതി ശർമ കോണ്‍ഗ്രസിന്റെ അന്ത്യവേളയാണിതെന്നു ട്വീറ്റ് ചെയ്തു.
ഗവർണർക്കു രൂക്ഷ വിമർശനം
ന്യൂഡൽഹി: ഗവർണർക്കെതിരേ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ ശിവസേന രൂക്ഷ വിമർശനങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ബിജെപിയുടെ അനുചരനായി പ്രവർത്തിക്കുന്ന ഗവർണർ, ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ 48 മണിക്കൂർ സമയം അനുവദിച്ചു. എന്നാൽ, ശിവസേനയ്ക്കും എൻസിപിക്കും 24 മണിക്കൂർ വീതം മാത്രമാണ് നൽകിയത്. ഗവർണർ ബിജെപിയുടെ ആജ്ഞാനുവർത്തിയാവുകയാണ്. അദ്ദേഹത്തിന്റെ തീരുമാനം ഭരണഘടനാവിരുദ്ധവും വഞ്ചനാപരവുമാണ്.
ഗവർണർക്കെതിരേ രൂക്ഷ വിമർശനം ഉയർത്തി കോണ്‍ഗ്രസും രംഗത്തെത്തി. ഗവർണർ ജനാധിപത്യത്തെ അട്ടിമറിക്കുകയും ഭരണഘടനയെ അപമാനിക്കുകയും ചെയ്തു. ഗവർണർ ലജ്ജാകരമായ വിധത്തിൽ സത്യസന്ധമല്ലാതെയും രാഷ്ട്രീയ പ്രേരിതമായും പ്രവർത്തിച്ചുവെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുർജേവാല പറഞ്ഞു. മഹാരാഷ്ട്രയിൽ ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധവും ജനാധിപത്യത്തിന് നിരക്കാത്തതാണെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കുറ്റപ്പെടുത്തി.
സെബി മാത്യു
മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം
12:15 AM Nov 13, 2019 | Deepika.com