ന്യൂഡൽഹി: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ അധികാരത്തിൽ എത്തിയാൽ രണ്ടു വർഷത്തിനുള്ളിൽ തലസ്ഥാനം മാലിന്യ വിമുക്തമാക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് മനോജ് തിവാരി. നവംബർ 18ന് ആരംഭിക്കുന്ന പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ അനധികൃത കോളനികളെക്കുറിച്ച് ഒരു നിയമം പാസാക്കുമെന്നും മനോജ് തിവാരി പറഞ്ഞു. പൊതുഗതാഗതം, ആരോഗ്യം, റോഡുകൾ, നഗരത്തിലെ മലിനീകരണം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാരിനെ കടന്നാക്രമിച്ചുകൊണ്ടായിരുന്നു മനോജ് തിവാരിയുടെ പ്രതികരണങ്ങൾ.
കഴിഞ്ഞ നാലുവർഷത്തിനിടെ ഡൽഹിയിലെ വായു മലിനീകരണം 25 ശതമാനം കുറഞ്ഞുവെന്നാണ് ആം ആദ്മി പാർട്ടി സർക്കാരും മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും അവകാശപ്പെടുന്നത്. ഡൽഹിയിൽ ഇലക്ട്രിക് ബസുകൾ ഓടിക്കാൻ തയാറായ നിരവധി കന്പനികളുമായി തങ്ങളുടെ പാർട്ടി ബന്ധപ്പെട്ടിട്ടുണ്ടെന്നും പൊതുഗതാഗത സംവിധാനം കാര്യക്ഷമമാക്കാൻ അത്തരം 12,000 വാഹനങ്ങൾ ആവശ്യമാണെന്നും മനോജ് തിവാരി പറഞ്ഞു. 2015ൽ 8,000 ബസുകൾ ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷനു കീഴിലുണ്ടായിരുന്നുവെന്നും ഇപ്പോഴിത് 3,700 ആയി കുറഞ്ഞുവെന്നും മനോജ് തിവാരി അവകാശപ്പെട്ടു. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ബസുകൾ കൊണ്ടുവരുമെന്നു കേജരിവാൾ തന്റെ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു. ഇതിന് വിരുദ്ധമായി ബസുകളുടെ എണ്ണം കുറയുകയാണ് ചെയ്തതെന്നും മനോജ് തിവാരി പറഞ്ഞു.
അരവിന്ദ് കേജരിവാൾ അടുത്തിടെ 100 ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. അടുത്ത 67 മാസത്തിനുള്ളിൽ പൊതുഗതാഗത രംഗത്ത് 3,000 ബസുകൾകൂടി എത്തിക്കുമെന്നുമാണ് ഡൽഹി സർക്കാരിന്റെ വാഗ്ദാനം. 1000 ഇലക്ട്രിക് ബസുകൾ വാങ്ങുന്നതിനുള്ള നടപടികളും സർക്കാർ ആരംഭിച്ചു കഴിഞ്ഞു.
അധികാരത്തിലെത്തിയാൽ രണ്ടു വർഷത്തിനുള്ളിൽ ഡൽഹി മാലിന്യ വിമുക്തമാക്കുമെന്നു ബിജെപി
11:59 PM Nov 12, 2019 | Deepika.com