ശ്രീനഗർ: ജമ്മുകാഷ്മീരിലെ ബന്ദിപോറയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ട് ഭീകരരിലൊരാൾ ലഷ്കർ-ഇ ത്വയ്ബയുടെ സ്വയംപ്രഖ്യാപിത കമാൻഡർ തൽഹ ആണെന്നു പോലീസ്.
പാക്കിസ്ഥാനിൽ ജനിച്ച ഇയാൾ ഭീകരർക്കിടയിൽ തൽഹ എന്നാണ് അറിയപ്പെട്ടിരുന്നത്. കൊല്ലപ്പെട്ട രണ്ടാമന്റെ വിശദാംശങ്ങൾ വ്യക്തമായിട്ടില്ല. ബന്ദിപോറയിൽ ലഷ്കർ ഭീകരരുടെ പ്രവർത്തനങ്ങൾക്കു ഏതാനും നാളുകളായി നേതൃത്വം നൽകിയിരുന്ന തൽഹ സുരക്ഷാ ഏജൻസികളുടെ നോട്ടപ്പുള്ളിയായിരുന്നു. നിരവധി കേസുകൾ ഇയാൾക്കെതിരേ രജിസ്റ്റർചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരരിൽനിന്ന് ആയുധങ്ങൾ ഉൾപ്പെടെ നിരവധി പാക് നിർമിത വസ്തുക്കൾ പിടിച്ചെടുത്തിരുന്നതായും പോലീസ് പറഞ്ഞു.
സുരക്ഷാ ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തുന്നതിനിടെ ഞായറാഴ്ചയാണ് ശ്രീനഗറിൽ നിന്ന് 55 കിലോമീറ്റർ അകലെ ബന്ദിപോറയിലെ ലാദ്വാരയിൽ ഏറ്റുമുട്ടലിനു തുടക്കമായത്. ഒരു ഭീകരനെ ഞായറാഴ്ച വധിച്ചു. രണ്ടാമൻ പിറ്റേന്ന് സുരക്ഷാസേനയുടെ തോക്കിനിരയായതോടെയാണ് ഏറ്റുമുട്ടൽ അവസാനിച്ചത്.
ഭീകരനെ വധിച്ചു
ശ്രീനഗർ: കാഷ്മീരിൽ സുരക്ഷാസേന ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ചു. ഗന്ദർബാൽ ജില്ലയിലെ കുലാൻ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ജവാനു പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബന്ദിപോറ ഏറ്റുമുട്ടൽ; കൊല്ലപ്പെട്ടതു ലഷ്കർ കമാൻഡർ തൽഹ
11:59 PM Nov 12, 2019 | Deepika.com