മുംബൈ/ന്യൂഡൽഹി: മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ മൂന്നാമത്തെ വലിയ കക്ഷിയായ എൻസിപിയെ സർക്കാർ രൂപവത്കരണത്തിന് ഗവർണർ ഭഗത് സിംഗ് കോഷിയാരി ക്ഷണിച്ചു. ഇന്നു രാത്രി എട്ടരയോടെ നിലപാട് അറിയിക്കാനാണ് എൻസിപി നിയമസഭാ കക്ഷി നേതാവ് അജിത് പവാറിനോടു ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. ഭൂരിപക്ഷം തെളിയിക്കുന്ന കത്ത് ഹാജരാക്കാൻ ശിവസേനയ്ക്കു സാധിക്കാത്തതിനെത്തുടർന്നാണ് ഗവർണർ എൻസിപിയെ വിളിച്ചത്.
ഇന്നലെ രാത്രി ഏഴോടെ ശിവസേനാ നേതാക്കളായ ഏക്നാഥ് ഷിൻഡെയും ആദിത്യ താക്കറെയും ഗവർണറെ കണ്ട് സർക്കാർ രൂപവത്കരിക്കാൻ ഒരുക്കമാണെന്ന് അറിയിച്ചിരുന്നു. അതേസമയം, സർക്കാർ രൂപവത്കരണത്തിന് രണ്ടു ദിവസം കൂടി സമയം അനുവദിക്കണമെന്ന ശിവസേനയുടെ ആവശ്യം ഗവർണർ അംഗീകരിച്ചില്ല.
മൂന്നാമത്തെ വലിയ കക്ഷിയെന്ന നിലയിലാണ് എൻസിപിയെ ഗവർണർ ക്ഷണിച്ചതെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ പറഞ്ഞു. കോൺഗ്രസുമായി ചർച്ച നടത്തിയശേഷം കൂടിക്കാഴ്ച നടത്താമെന്ന് ഗവർണറെ അറിയിച്ചിട്ടുണ്ടെന്ന് പാട്ടീൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
സർക്കാർ രൂപവത്കരണത്തിനാവശ്യമായ ഭൂരിപക്ഷമില്ലെന്നു കാണിച്ച് ബിജെപി പിന്മാറിയതിനെത്തുടർന്ന് ഞായറാഴ്ചയായിരുന്നു ശിവസേനയെ ഗവർണർ ക്ഷണിച്ചത്. പിന്തുണക്കാര്യത്തിൽ കോൺഗ്രസ് നിലപാട് പ്രഖ്യാപിക്കാത്തതാണു ശിവസേനയുടെ നേതൃത്വത്തിലുള്ള സർക്കാർ രൂപവത്കരണം അനിശ്ചിതത്വത്തിലാക്കിയത്. എൻസിപി നേതാവ് ശരത് പവാറുമായി ഇന്ന് മുതിർന്ന കോൺഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേലും മല്ലികാർജുൻ ഖാർഗെയും ചർച്ച നടത്തും.
കോൺഗ്രസിൽ തർക്കം
ശിവസേന-എൻസിപി സഖ്യ നീക്കത്തെ പിന്തുണയ്ക്കുന്ന കാര്യത്തിൽ ഇന്നലെ ചേർന്ന യോഗത്തിൽ തീരുമാനമെടുക്കാൻ കോണ്ഗ്രസിനായില്ല. പിന്തുണക്കാര്യത്തിൽ ചർച്ച തുടരുകയാണെന്നാണു കോണ്ഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചത്. ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ഫോണിൽ സംസാരിച്ചതിനെത്തുടർന്ന് എൻസിപി നേതാവ് ശരത് പവാറുമായി സംസാരിച്ചെന്നും തുടർചർച്ചകൾ ഇന്നുണ്ടാകുമെന്നും കോണ്ഗ്രസ് പ്രസ്താവനയിൽ അറിയിച്ചു. സർക്കാരുണ്ടാക്കാനുള്ള ശിവസേനയുടെ നീക്കത്തെ പിന്തുണയ്ക്കാൻ മഹാരാഷ്ട്രയിൽനിന്നുള്ള 44 എംഎൽഎമാരും ഹൈക്കമാൻഡിനെ സമ്മതമറിയിച്ചിരുന്നു. എംഎൽഎമാരുടെ തീരുമാനം സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മല്ലികാർജുൻ ഖാർഗെ രാവിലെ ചേർന്ന കോർ ഗ്രൂപ്പ് യോഗത്തിൽ വിശദമാക്കി. പുറമേനിന്നുള്ള പിന്തുണ ഒഴിവാക്കി ശിവസേന-എൻസിപി സർക്കാരിന്റെ ഭാഗമാകണമെന്ന നിർദേശമാണ് ഭൂരിപക്ഷം എംഎൽഎമാരും അറിയിച്ചത്.
കേരള നേതാക്കളും
ശിവസേന-എൻസിപി സഖ്യത്തെ പിന്തുണയ്ക്കുന്നതിനെ കേരളത്തിൽനിന്നുള്ളവർ അടക്കമുള്ള ദേശീയ നേതാക്കൾ എതിർത്തു. ബിജെപിയേക്കാൾ തീവ്ര വംശീയ-പ്രാദേശിക-വർഗീയ നിലപാടുകളുള്ള പാർട്ടിയാണ് ശിവസേനയെന്നും ഇവരെ പിന്തുണച്ചാൽ രാഷ്ട്രീയമായി തിരിച്ചടിയുണ്ടാകുമെന്നും നേതാക്കൾ പറഞ്ഞു. ശിവസേനയെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന നിലപാടാണ് വ്യക്തിപരമായി മല്ലികാർജുൻ ഖാർഗെയും മഹാരാഷ്ട്രയിലെ നേതാവ് സഞ്ജയ് നിരുപവും അടക്കമുള്ളവർ രാവിലെ നടന്ന കോർ ഗ്രൂപ്പ് യോഗത്തെ അറിയിച്ചത്. ഇതേത്തുടർന്ന് തീരുമാനമെടുക്കുന്നതിനു കോണ്ഗ്രസ് അധ്യക്ഷയെ ചുമതലപ്പെടുത്തി.
ശിവസേനയുടെ നിലപാടുകളുമായി ചേരാനാവില്ലെന്ന നിലപാടാണ് നേരത്തെയും സഖ്യനീക്കം തള്ളിക്കൊണ്ട് സോണിയ വ്യക്തമാക്കിയിരുന്നത്. എന്നാൽ, ഇപ്പോൾ ബിജെപിയെ അധികാരത്തിൽനിന്നു നീക്കി നിർത്തേണ്ടത് അത്യാവശ്യമാണെന്ന് മുൻ മുഖ്യമന്ത്രിമാരായ അശോക് ചവാൻ, പൃഥ്വിരാജ് ചവാൻ എന്നിവർ ഇന്നലെ വൈകുന്നേരം നടന്ന മഹാരാഷ്ട്ര കോണ്ഗ്രസ് നേതാക്കളുടെ യോഗത്തിൽ ചൂണ്ടിക്കാട്ടി. സർക്കാരുണ്ടാക്കാനുള്ള ശിവസേനാ നീക്കത്തെ കോണ്ഗ്രസ് എംഎൽഎമാരും സംസ്ഥാനത്തെ നേതാക്കളും പിന്തുണച്ചതോടെ വിഷയം സോണിയ ഗാന്ധി ശരത് പവാറുമായും ചർച്ച ചെയ്തിരുന്നു. ഇതിനുശേഷമാണ് ഉദ്ധവ് താക്കറെ സോണിയയുമായി ഫോണിൽ സംസാരിച്ചത്.
കോണ്ഗ്രസും എൻസിപിയും ആവശ്യപ്പെട്ടതിൻപ്രകാരം ശിവസേനയുടെ മന്ത്രി അരവിന്ദ് സാവന്ത് നരേന്ദ്ര മോദി മന്ത്രിസഭയിൽനിന്നു രാജിവച്ചെന്നുള്ള കാര്യവും എൻഡിഎ സഖ്യം ഉപേക്ഷിക്കുന്നതും അടക്കമുള്ള വിഷയങ്ങളാണ് ഏഴ് മിനിറ്റ് നീണ്ട ഫോണ് സംഭാഷണത്തിൽ ഇരുനേതാക്കളും ചർച്ച ചെയ്തതെന്നാണു സൂചന.
മഹാ അനിശ്ചിതത്വം
12:52 AM Nov 12, 2019 | Deepika.com