മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപവത്കരണത്തിനു രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയെ ക്ഷണിച്ച് ഗവർണർ. ഭൂരിപക്ഷമില്ലാത്തതിനാൽ സർക്കാർ രൂപവത്കരിക്കാനില്ലെന്നു ബിജെപി നേതാക്കൾ ഇന്നലെ ഗവർണർ ഭഗത് സിംഗ് കോഷിയാരിയെ കണ്ട് അറിയിച്ചിരുന്നു. ഇന്നു രാത്രി ഏഴരയ്ക്കകം മറുപടി നല്കാനാണു ശിവസേനാ നിയമസഭാ കക്ഷി നേതാവ് ഏക്നാഖ് ഷിൻഡെയോട് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നതെന്നു രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു.
288 അംഗ സഭയിൽ കേവലഭൂരിപക്ഷത്തിനു വേണ്ടത് 145 അംഗങ്ങളുടെ പിന്തുണയാണ്.
ബിജെപി കോർ കമ്മിറ്റി യോഗത്തിലാണു സർക്കാർ രൂപവത്കരണത്തിൽനിന്നു പിന്മാറാൻ തീരുമാനമായത്. ശിവസേന ജനവിധിയെ അവഹേളിച്ചുവെന്ന് ഗവർണറെ സന്ദർശിച്ച ശേഷം ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു. മഹാരാഷ്ട്രയിലെ ജനങ്ങളുടെ അംഗീകാരം ബിജെപി-ശിവസേന സഖ്യത്തിനാണ്. എന്നാൽ ജനവിധി മാനിക്കാൻ ശിവസേന തയാറായില്ല.
അതുകൊണ്ടാണു സർക്കാർ രൂപവത്കരിക്കാൻ ഞങ്ങൾ അവകാശമുന്നയിക്കാത്തത്. ശിവസേനയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു -പാട്ടീൽ പറഞ്ഞു. മുഖ്യമന്ത്രിസ്ഥാനം പങ്കിടണമെന്ന ശിവസേനയുടെ ആവശ്യം ബിജെപി അംഗീകരിക്കാത്തതായിരുന്നു മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധിക്കു കാരണമായത്.
ഏറ്റവും വലിയ കക്ഷിയെന്ന നിലയിലായിരുന്നു ബിജെപി നിയമസഭാ നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനെ സർക്കാരുണ്ടാക്കാൻ ശനിയാഴ്ച ഗവർണർ ക്ഷണിച്ചത്. തിങ്കളാഴ്ച രാത്രി എട്ടിനു മുന്പ് ഭൂരിപക്ഷം തെളിയിക്കാനും ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ച നിയമസഭയുടെ കാലാവധി അവസാനിച്ചിരുന്നു.
കോൺഗ്രസും എൻസിപിയും പിന്തുണയ്ക്കുകയാണെങ്കിൽ ശിവസേനയ്ക്കു കാര്യങ്ങൾ എളുപ്പമാകും. ഈ സഖ്യം പ്രാവർത്തികമായാൽ 154 പേരുടെ പിന്തുണയാകും. എന്നാൽ, ശിവസേനയെ പിന്തുണയ്ക്കുന്ന കാര്യത്തിൽ കോൺഗ്രസിൽ ഭിന്നാഭിപ്രായമാണുള്ളത്. മുൻ മുഖ്യമന്ത്രിമാരായ പൃഥ്വിരാജ് ചവാൻ, അശോക് ചവാൻ എന്നിവരടക്കമുള്ള നേതാക്കൾ ശിവസേനയെ പിന്തുണയ്ക്കണമെന്നു വാദിക്കുന്നു. മഹാരാഷ്ട്രയിൽ രാഷ്ട്രപതിഭരണത്തിനു താത്പര്യമില്ലെന്ന് അശോക് ചവാൻ പറഞ്ഞു.
മഹാരാഷ്ട്രയുടെ ചുമതലയുള്ള മല്ലികാർജുൻ ഖാർഗെ, സഞ്ജയ് നിരുപം തുടങ്ങിയവർ ശിവസേനാ ബന്ധത്തെ എതിർക്കുന്നു. കോൺഗ്രസ് ഹൈക്കമാൻഡിനും ശിവസേനയുമായുള്ള ബന്ധത്തിനു താത്പര്യമില്ല. ശിവസേന നേതൃത്വം നല്കുന്ന സർക്കാരിൽ എൻസിപി പങ്കാളിയാകുകയും കോൺഗ്രസ് പുറത്തുനിന്നു പിന്തുണയ്ക്കുകയും ചെയ്യുക എന്ന സാധ്യതയുമുണ്ട്.
മറ്റു കക്ഷികളിൽപ്പെട്ട 29 പേരിൽ 15 പേർ ബിജെപിയെയും എട്ടു പേർ ശിവസേനയെയും പിന്തുണയ്ക്കുന്നവരാണ്. ബിജെപി പിന്മാറിയ സാഹചര്യത്തിൽ ഏതാനും സ്വതന്ത്രർകൂടി ശിവസേനാ പക്ഷത്തെത്തിയേക്കും. അതേസമയം ബിജെപി പിൻമാറിയതിനു പിന്നാലെ എൻസിപി നേതാവ് ശരത് പവാർ ഉദ്ധവ് താക്കറെയെ വിളിച്ച് ആശംസ അറിയിച്ചതായി റിപ്പോർട്ടുണ്ട്.
ബിജെപി പിന്മാറി; ശിവസേന മുന്നോട്ട്
12:48 AM Nov 11, 2019 | Deepika.com