മുംബൈ: മഹാരാഷ്ട്രയിൽ ബിജെപി പിന്മാറിയതോടെ രാഷ്ട്രീയനീക്കങ്ങൾ സജീവമായി. ജയ്പുരിലെ റിസോർട്ടിൽ കഴിയുന്ന കോൺഗ്രസ് എംഎൽഎമാരുമായി മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെ കൂടിക്കാഴ്ച നടത്തി. എംഎൽഎമാരുടെ നിലപാട് ഖാർഗെ ആരാഞ്ഞുവെന്ന് മുതിർന്ന നേതാവ് മണിക് റാവു താക്കറെ പറഞ്ഞു. എംഎൽഎമാരുടെ വികാരം മല്ലികാർജുൻ ഖാർഗെ പാർട്ടി നേതൃത്വത്തെ ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അശോക് ചവാൻ, പൃഥ്വിരാജ് ചവാൻ, ബാലേസാഹെബ് തോറാട്ട് തുടങ്ങിയ മുതിർന്ന നേതാക്കളുൾപ്പെടെ 44 കോൺഗ്രസ് പ്രതിനിധികളും ജയ്പുരിലാണ്. കൂറുമാറ്റത്തിനു ബിജെപി ശ്രമിക്കുമെന്ന ഭയം മൂലമാണ് കോൺഗ്രസ് ഭരണത്തിലുള്ള ജയ്പുരിലേക്ക് എംഎൽഎമാരെ മാറ്റിയത്.
എംഎൽഎമാരുമായി ചർച്ച നടത്താൻ എഐസിസി രണ്ട് നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് വൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു.
ശിവസേനയ്ക്കൊപ്പം സർക്കാർ രൂപീകരിക്കുന്നതു പ്രോത്സാഹിപ്പിക്കരുതെന്നു മുതിർന്ന കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം പറഞ്ഞു. അത്തരമൊരു നീക്കം സ്ഥിരതയുള്ളൊരു സർക്കാരിനെ സമ്മാനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്ര: കോൺഗ്രസ് എംഎൽഎമാരുമായി ഖാർഗെ കൂടിക്കാഴ്ച നടത്തി
12:39 AM Nov 11, 2019 | Deepika.com