ന്യൂഡൽഹി: അയോധ്യയിലെ തർ ക്കഭൂമിയിൽ രാമക്ഷേത്രം നിർ മിക്കാൻ സുപ്രീംകോടതി വിധി. ശ്രീരാമന്റെ മൂലപ്രതിഷ്ഠയും ജന്മസ്ഥാനവും ഉടമസ്ഥാവകാശമായി ഉന്നയിച്ച രാംലല്ല വിരാജ്മാന്റെ അവകാശവാദം അംഗീകരിച്ച കോടതി, 2.77 ഏക്കറുള്ള തർക്കഭൂമി കേന്ദ്രസർക്കാർ ഏറ്റെടുത്തു രാമക്ഷേത്രം നിർമിക്കാൻ നൽകണമെന്ന് ഉത്തരവിട്ടു.
മസ്ജിദ് നിർമിക്കാൻ പകരം അയോധ്യയിൽ അഞ്ച് ഏക്കർ ഭൂമി ഏറ്റെടുത്തു സുന്നി വഖഫ് ബോർഡിനു നൽകണം. ക്ഷേത്രം നിർമിക്കുന്നതിനായി മൂന്നു മാസത്തിനകം കേന്ദ്രം ഒരു ട്രസ്റ്റ് രൂപീകരിക്കണമെന്നും ഭൂമിയുടെ അവകാശത്തിനായി ഹർജി നൽകിയിരുന്ന നിർമോഹി അഖാഡയെ ട്രസ്റ്റിൽ ഉൾപ്പെടുത്തണമെന്നും ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിർദേശിച്ചു.
അയോധ്യയിലെ തർക്കഭൂമി സുന്നി വഖഫ് ബോർഡ്, രാംലല്ല വിരാജ്മാൻ, നിർമോഹി അഖാഡ എന്നിവർക്കു വീതിച്ചു നൽകിയ 2010-ലെ അലാഹാബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണു സുപ്രധാന വിധി.
പതിവു തെറ്റിച്ച് അവധി ദിവസമായ ഇന്നലെ പ്രത്യേകം സിറ്റിംഗ് നടത്തിയാണു ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ്, നിയുക്ത ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ, ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, അബ്ദുൾ നസീർ, അശോക് ഭൂഷണ് എന്നിവരുടെ ബെഞ്ച് വിധി പറഞ്ഞത്. വിധി ഏകകണ്ഠമായിരുന്നെന്നു ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) ഗവേഷണത്തിലൂടെ കണ്ടെടുത്തവ തള്ളിക്കളയാനാവില്ലെന്നു വ്യക്തമാക്കിയാണു കോടതിയുടെ ഉത്തരവ്.
നേരത്തേ ഉണ്ടായിരുന്ന നിർമിതിയുടെ മുകളിലാണ് ബാബറി മസ്ജിദ് പണിതത്. എന്നാൽ, അതു ഹിന്ദുക്ഷേത്രമാണെന്ന് എഎസ്ഐ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. മുന്പുണ്ടായിരുന്നത് ഹൈന്ദവ ക്ഷേത്രമാണെങ്കിൽത്തന്നെ അതുകൊണ്ടു മാത്രം ഉടമസ്ഥാവകാശം സ്ഥാപിക്കാനാവില്ല. തർക്ക സ്ഥലത്തു തന്നെയാണു ശ്രീരാമൻ ജനിച്ചതെന്നു ഹിന്ദുക്കൾ വിശ്വസിക്കുന്നതിനു നൂറ്റാണ്ടുകളായുള്ള തെളിവുകളുണ്ട്. രാം ചബൂത്ര, സീതാ രസോയി എന്നിവയിൽ ബ്രിട്ടീഷ് കാലത്തിനു മുന്പു തന്നെ ഹിന്ദുക്കൾ ആരാധന നടത്തിയതിനു തെളിവുണ്ടെന്നും 1045 പേജുള്ള വിധിന്യായത്തിൽ പറയുന്നു.
ഉത്തരവിലെ പ്രധാന ഭാഗങ്ങൾ
* തർക്കഭൂമി മൂന്നായി വീതം വച്ചുള്ള അലാഹാബാദ് ഹൈക്കോടതി ഉത്തരവു നിയമപരമായി നിലനിൽക്കുന്നതല്ല. വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല വിധി പ്രഖ്യാപിക്കേണ്ടത്; തെളിവുകളും കണക്കാക്കണം.
* ഉടമസ്ഥാവകാശം ഉന്നയിക്കുന്ന നിർമോഹി അഖാഡ, സുന്നി വഖഫ് ബോർഡ് എന്നിവയുടെ വാദങ്ങൾക്ക് പരിമിതികൾ ഏറെ. വാദങ്ങൾ ശരിവയ്ക്കുന്ന തെളിവുകൾ ഹാജരാക്കാനായില്ല. ഉടമസ്ഥാവകാശത്തിനായി ആദ്യം ഹർജി നൽകിയ ഗോപാൽ സിംഗ് വിശാരദ് നിർമോഹി അഖാഡയുടെ ഭാഗം.
* നിർമോഹി അഖാഡയുടേതു നടത്തിപ്പു ചുമതല.
* മൂലപ്രതിഷ്ഠയ്ക്കും ജന്മസ്ഥാനത്തിനും നൈയാമിക വ്യക്തിത്വമുണ്ട്.
* 1856-നു ശേഷം തർക്കഭൂമിയിൽ വേലിയും മതിലും ഉണ്ടാക്കിയതിനു ശേഷം മസ്ജിദിന്റെ പുറംഭാഗത്ത് മുസ്ലിംകൾ പ്രാർഥന നടത്തിയിരുന്നപ്പോൾത്ത ന്നെ അതിനോടു ചേർന്നുള്ള സ്ഥലത്തു ഹിന്ദുക്കൾ പൂജ നടത്തിയിരുന്നു എന്നതു വ്യക്തമാണ്.
1856-നു മുന്പോ 1934-ലെ കലാപത്തിനു ശേഷമോ മസ്ജിദിൽ മുസ്ലിംകൾ പ്രാർഥന നടത്തിയതായി വ്യക്തമായിട്ടില്ല.
* അയോധ്യയിലെ ഭൂമി ഏറ്റെടുത്ത 1993-ലെ നിയമത്തിലെ ആറ്, ഏഴ് വകുപ്പുകൾ പ്രകാരം കേന്ദ്രസർക്കാർ ക്ഷേത്രനിർമാണത്തിനായി ബോർഡ് ഓഫ് ട്രസ്റ്റീസ് രൂപീകരിക്കണം. മസ്ജിദിന്റെ അകത്തളവും പുറംഭാഗവും ഏറ്റെടുത്ത് ക്ഷേത്രനിർമാണത്തിനായി ബോർഡ് ഓഫ് ട്രസ്റ്റീസിനു കൈമാറണം.
* അയോധ്യയിലെ തർക്കഭൂമിക്കു പകരമായി സുന്നി വഖഫ് ബോർഡിന് 1993-ലെ അയോധ്യാ നിയമത്തിന്റെ ഭാഗമായി ഏറ്റെടുത്ത ഭൂമിയിലോ മറ്റേതെങ്കിലും സ്ഥലത്തോ അഞ്ച് ഏക്കർ ഭൂമി കൈമാറണം. സുന്നി വഖഫ് ബോർഡിന് ഉചിതമായതായിരിക്കണം കൈമാറേണ്ട ഭൂമി. അവിടെ മസ്ജിദ് പണിയാനുള്ള പൂർണ അവകാശവും ചുമതലയും സുന്നി വഖഫ് ബോർഡിനു മാത്രമായിരിക്കും.
* തർക്കഭൂമിയിൽ അവകാശവാദം ഉന്നയിച്ച് ഷിയ വഖഫ് ബോർഡ് നൽകിയ ഹർജി കോടതി തള്ളി. 1946-ലെ ഫൈസാബാദ് കോടതി ഉത്തരവിനെ ചോദ്യം ചെയ്തായിരുന്നു ഷിയാ വഖഫ് ബോർഡിന്റെ ഹർജി.
ജിജി ലൂക്കോസ്
അയോധ്യയിൽ രാമക്ഷേത്രം
02:35 AM Nov 10, 2019 | Deepika.com