തർക്കഭൂമിയുടെ ഉടമസ്ഥാവകാശം ഉന്നയിച്ച് അഞ്ച് വ്യവഹാരങ്ങളാണ് പ്രധാനമായും കോടതിയുടെ പരിഗണനയിൽ വന്നത്. ഫൈസാബാദ് കോടതി പരിഗണിച്ച അഞ്ച് കേസുകളിൽ നാലെണ്ണമാണ് അലാഹാബാദ് ഹൈക്കോടതിയും പിന്നീട് സുപ്രീം കോടതിയും പരിശോധിച്ചത്. ഇതിൽ രണ്ടാമതായി ഉടമസ്ഥാവകാശം ഉന്നയിച്ച പരമഹംസ് രാമചന്ദ്ര ദാസ് നൽകിയ ഹർജി 1990ൽ പിൻവലിച്ചു.
ഗോപാൽ സിംഗ് വിശാരദ്, സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാഡ തുടങ്ങിയ അവകാശവാദികളാണ് 69 വർഷം നീണ്ട വ്യവഹാരത്തിലെ പ്രധാന വാദികൾ. അതിനു മുന്പ് രാമക്ഷേത്രം പണിയണമെന്ന് ആവശ്യപ്പെട്ട് മഹന്ത് രഘുബർദാസ് നൽകിയ ഹർജി ഫൈസാബാദ് സബ്കോടതിയും 1886ൽ ജുഡീഷൽ കമ്മീഷണറും തള്ളിയിരുന്നു. 1950 മുതൽ 1989 വരെ നൽകിയ കേസുകളിലെ പ്രധാന വാദങ്ങളും കോടതിയുടെ നിരീക്ഷണവും:-
കേസ് ഒന്ന്
തർക്കഭൂമിയിൽ മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് ക്ഷേത്രം ഉണ്ടായിരുന്നെന്നും ആ ക്ഷേത്രം പൊളിച്ചുകളഞ്ഞാണ് ബാബർ മസ്ജിദ് നിർമിച്ചതെന്നുമായിരുന്നു 1950 ജനുവരി 16നു ഹർജി നൽകിയ ഗോപാൽ സിംഗ് വിശാരദിന്റെ വാദം. മസ്ജിദിനകത്ത് ശ്രീരാമന്റെയും സീതയുടെയും വിഗ്രഹങ്ങൾ കണ്ടെത്തിയതിനു പിന്നാലെയായിരുന്നു ഹർജി നൽകിയത്. ക്ഷേത്രസ്ഥലത്ത് കാലങ്ങളായി ആചാരാനുഷ്ഠാനങ്ങൾ നടത്തിയിരുന്നത് തങ്ങളാണെന്നും അവിടെ തടസങ്ങളില്ലാതെ ആരാധന നടത്താൻ ഭരണഘടനാപരമായ അവകാശങ്ങളുണ്ടെന്നും ഹർജിക്കാരൻ വാദിച്ചു. ഗോപാൽ സിംഗ് വിശാരദ് മരിച്ചതിനെ തുടർന്ന് 1986 ഫെബ്രുവരി 22 മുതൽ മകൻ രാജേന്ദ്ര സിംഗ് വിശാരദ് ആണ് കേസ് നടത്തിയിരുന്നത്.
കേസ് മൂന്ന്
രാമജന്മ ഭൂമിയുടെയും അതിനു ചുറ്റുമുള്ള സീതാ രസോയി, രാം ചബൂത്ര, ഭണ്ഡാരഗൃഹം തുടങ്ങിയവയുടെ യഥാർഥ അവകാശികൾ തങ്ങളാണെന്നും നൂറുകണക്കിനു വർഷങ്ങൾക്കു മുന്പേ തന്നെ ഉടമസ്ഥാവകാശം തങ്ങൾക്കു ലഭിച്ചതെന്നുമായിരുന്നു മൂന്നാമത് (1959ൽ) കോടതിയെ സമീപിച്ച നിർമോഹി അഖാഡയുടെ വാദം. ഉടമസ്ഥാവകാശം സംബന്ധിക്കുന്ന രേഖകൾ 1982ൽ നടന്ന കവർച്ചയിൽ നഷ്ടപ്പെട്ടു. 1949 വരെ സ്ഥലത്തിന്റെ ഉടമസ്ഥതയും നിയന്ത്രണവും തങ്ങൾക്കായിരുന്നു. 1934നു ശേഷം ബാബറി മസ്ജിദിലേക്ക് മുസ്ലീംകൾ പ്രവേശിച്ചിരുന്നില്ലെന്നും 1949 ഡിസംബർ 16നു രാത്രിയിലാണ് രാംലല്ല പ്രതിഷ്ഠകൾ മസ്ജിദിനുള്ളിൽ സ്ഥാപിക്കപ്പെട്ടതെന്നും അഖാഡ ചൂണ്ടിക്കാട്ടി. രാമജന്മഭൂമിയുടെ യഥാർഥ ഉടമസ്ഥാവകാശം തങ്ങൾക്കാണെന്നു വാദിച്ച നിർമോഹി അഖാഡ, 1949നു ശേഷം ഉടമസ്ഥത അവകാശപ്പെട്ട് രംഗത്തെത്തിയ രാംലല്ല വിരാജ്മാന്റെ അവകാശവാദങ്ങളെയും എതിർത്തു.
എന്നാൽ, കാലങ്ങളായി തങ്ങൾ ആരാധന നടത്തിയിരുന്നു എന്ന നിർമോഹി അഖാഡയുടെയും ഗോപാൽ സിംഗ് വിശാരദിന്റെയും വാദങ്ങൾ തർക്കഭൂമിയുടെ ഉടമസ്ഥാവകാശമായി കണക്കാക്കാനാവില്ലെന്നു കോടതി നിരീക്ഷിച്ചു. രേഖകളിലുള്ളതും വാക്കാലുള്ള സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ നിർമോഹി അഖാഡയുടെ അവകാശവാദങ്ങൾ അംഗീകരിക്കാനാവില്ല. അതിനാൽ തർക്കഭൂമി മൂന്നായി വിഭജിച്ച് ഒരു ഭാഗം നിർമോഹി അഖാഡയ്ക്കു നൽകിയ അലാഹാബാദ് ഹൈക്കോടതി ഉത്തരവ് നിലനിൽക്കില്ല.
കേസ് നാല്
1528ൽ ബാബർ സ്ഥാപിച്ച മസ്ജിദ് 1934ൽ ആക്രമിക്കുകയും 1949ൽ കടന്നുകയറുകയും 1992ൽ പൊളിച്ചു കളയുകയും ചെയ്തവരാണ് തർക്കഭൂമിയുടെ ഉടമസ്ഥത അവകാശപ്പെടുന്നതെന്നായിരുന്നു 1961ൽ ഹർജി നൽകിയ സുന്നി വഖഫ് ബോർഡിന്റെ വാദം. മറ്റു നിർമിതികൾ ഇല്ലാത്ത സ്ഥലത്താണ് ബാബർ മസ്ജിദ് പണിതത്. പുരാവസ്തു ഗവേഷണ വകുപ്പ് കണ്ടെത്തിയതായി പറയപ്പെടുന്ന കെട്ടിടം ക്ഷേത്രമായിരുന്നു എന്നു തീർച്ചപ്പെടുത്തിയിട്ടില്ല. 1949നു ശേഷം തർക്കഭൂമിയുമായി ബന്ധപ്പെട്ട പല ഉത്തരവുകളും നടപ്പിലാക്കിയില്ല. മസ്ജിദിനകത്തു ആസൂത്രിതമായി സ്ഥാപിച്ച വിഗ്രഹങ്ങൾ എടുത്തുമാറ്റാൻ പ്രത്യേക നിർദേശമുണ്ടായിട്ടും അത് പാലിക്കപ്പെട്ടില്ല. 1934നു ശേഷം ഹിന്ദു വിഭാഗക്കാർ അനുവദിക്കാത്തതു കൊണ്ടാണ് മുസ്ലീംകൾക്ക് പ്രാർഥന നടത്താനാവാഞ്ഞത്.
ശ്രീരാമൻ ജനിച്ചത് അയോധ്യയിലാണന്നതിനു തർക്കമുന്നയിക്കുന്നില്ലെങ്കിലും അത് വ്യക്തമായി എവിടെയാണെന്നു രേഖകളിലെങ്ങും പറയുന്നില്ല. ബാബറി മസ്ജിദ് തകർത്ത സ്ഥലത്തു നിന്നു കണ്ടെത്തിയ തൂണുകളിൽ താമരയുടെ ചിത്രമുണ്ടായിരുന്നു. എന്നാൽ, അത് എവിടെ നിന്നു കണ്ടുകിട്ടിയതെന്നു വ്യക്തമായിട്ടില്ലെന്നും സുന്നി വഖഫ് ബോർഡിനു വേണ്ടി മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ വാദിച്ചു.
ബാബ്റി മസ്ജിദിന്റെ പ്രധാന താഴികക്കുടത്തിനു താഴെയുള്ള ഭാഗം രാമജന്മ ഭൂമിയാണെന്നുള്ള അവകാശവാദം ഉന്നയിക്കപ്പെട്ട 1856നു മുന്പോ 1934ലെ കലാപത്തിനു ശേഷമോ മുസ്ലീം വിഭാഗത്തിന് ഉടമസ്ഥാവകാശം ഉണ്ടായിരുന്നതിനെ കുറിച്ച് തെളിവുകൾ ഹാജരാക്കാൻ സുന്നി വഖഫ് ബോർഡിനു കഴിഞ്ഞിട്ടില്ലെന്നു കോടതി വ്യക്തമാക്കി. 1949 ഡിസംബർ 16നാണ് അവസാനമായി മസ്ജിദിൽ പ്രാർഥന നടത്തിയതെന്നാണ് വഖഫ് പറയുന്നത്. അതു തർക്കഭൂമിയുടെ ഉടമസ്ഥാവകാശമായി കണക്കാക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസ് അഞ്ച്
ശ്രീരാമന്റെ മൂലപ്രതിഷ്ഠ, ശ്രീരാമ ജന്മഭൂമി ആസ്ഥാനം എന്നിവയുടെ ഉടമസ്ഥാവകാശത്തിനായി രാംലല്ല വിരാജ്മാൻ 1989 ജൂലൈ ഒന്നിനു നൽകിയ ഹർജിയാണ് കേസ് അഞ്ചായി കോടതി പരിഗണിച്ചത്. പ്രതിഷ്ഠയുടെയും ജന്മസ്ഥാനത്തിന്റെയും ഏറ്റവും അടുത്തയാൾ എന്നവകാശപ്പെട്ട രാംലല്ല, തർക്കഭൂമിയിൽ നിർമോഹി അഖാഡയുടെയും ഗോപാൽ സിംഗ് വിശാരദന്റയും അവകാശവാദത്തെയാണ് ആദ്യം മുതലേ തന്നെ എതിർത്തിരുന്നത്. ഹിന്ദു മതത്തിൽ മൂലപ്രതിഷ്ഠയ്ക്കും ആരാധനാ സ്ഥാനത്തിനുമാണ് പ്രാധാന്യമെന്നു വാദിച്ച രാംലല്ലയുടെ അഭിഭാഷകൻ കെ. പരാശരൻ, രാമന്റെ ജന്മസ്ഥലത്തിനു നിയമപരമായ വ്യക്തിത്വമുണ്ടെന്നു ചൂണ്ടിക്കാട്ടിയിരുന്നു. ശ്രീരാമൻ ജനിച്ച സ്ഥലം അയോധ്യയിലാണെന്നു നൂറ്റാണ്ടുകൾക്കു മുന്പുള്ള രേഖകൾ വ്യക്തമാക്കുന്നുണ്ട്. ബിസി രണ്ടാം നൂറ്റാണ്ടിൽ നിർമിച്ചതായി കണ്ടെത്തിയ അനേകം തൂണുകളുള്ള വലിയ മണ്ഡപം മസ്ജിദ് നിന്നിരുന്ന സ്ഥലത്തുണ്ടായിരുന്നെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. തൂണുകളിൽ കൊത്തിയിരുന്ന രൂപങ്ങൾ പഴയ ക്ഷേത്രമായി കണക്കാക്കാവുന്ന തെളിവുകളാണെന്നും രാംലല്ല വിരാജ്മാൻ വാദിച്ചു.
ഈ വാദങ്ങളെ അനുകൂലിച്ചാണ് സാക്ഷിമൊഴികളും രേഖകളും തെളിവുകളും ഉള്ളതെന്നു ചൂണ്ടിക്കാട്ടിയാണ് തർക്കഭൂമിയുടെ ഉടമസ്ഥാവകാശം രാംലല്ലയ്ക്കാണെന്നു കോടതി വ്യക്തമാക്കിയിരിക്കുന്നത്. ആർക്കിയോളജിക്കൽ സർവേയുടെ (എഎസ്ഐ) റിപ്പോർട്ടും ചരിത്ര രേഖകളും ഈ വാദങ്ങൾ ശരിവയ്ക്കുന്നതാണ്. എന്നാൽ, ശ്രീരാമന്റെ ജന്മസ്ഥാനത്തെ കുറിച്ചു വ്യക്തമായ തെളിവുകൾ നൽകാൻ എഎസ്ഐയ്ക്കുമായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
നൂറ്റാണ്ടുകൾ നീണ്ട നിയമപോരാട്ടം
02:32 AM Nov 10, 2019 | Deepika.com