രഞ്ജൻ ഗൊഗോയ് ചീഫ് ജസ്റ്റീസ്
മുൻ ആസാം മുഖ്യമന്ത്രി കെ.സി. ഗൊഗോയിയുടെ പുത്രൻ. 2001ൽ ഗോഹട്ടി ഹൈക്കോടതി ജഡ്ജി. 2011ൽ പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റീസ്. 2012ൽ സുപ്രീം കോടതിയിൽ. 2018 ഒക്ടോബറിൽ ചീഫ് ജസ്റ്റീസ് ഓഫ് ഇന്ത്യ. നവംബർ 17ന് വിരമിക്കും.
ജെഎൻയു വിദ്യാർഥി കനയ്യ കുമാറിനേതിരായ കേസിൽ പ്രത്യേക അന്വേഷണസംഘം വേണമെന്ന ആവശ്യം തള്ളിയതും സൗമ്യവധക്കേസിൽ ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കി മാറ്റിയതും ജസ്റ്റീസ് ഗൊഗോയ് ഉൾപ്പെട്ട ബെഞ്ചാണ്. ആസാം പൗരത്വരജിസ്റ്റർ പൂർത്തിയാക്കി പ്രസിദ്ധീകരിക്കാൻ കേന്ദ്രത്തെ നിർബന്ധിതമാക്കിയ വിധിയും ഇദ്ദേഹം ഉൾപ്പെട്ട ബെഞ്ചിന്റേതാണ്.
ജസ്റ്റീസ് എസ്.എ. ബോബ്ഡെ
മഹാരാഷ്ട്ര മുൻ അഡ്വക്കറ്റ് ജനറൽ അരവിന്ദ് ബോബ്ഡെയുടെ പുത്രൻ. 2000ൽ ബോംബ ഹൈക്കോടതി ജഡ്ജിയായി. 2012ൽ മധ്യപ്രദേശ് ചീഫ് ജസ്റ്റീസ്. 2013ൽ സുപ്രീംകോടതി ജഡ്ജി. നവംബർ 18ന് ചീഫ് ജസ്റ്റീസ് ഓഫ് ഇന്ത്യ ആകും. 2021 ഏപ്രിൽ വരെ കാലാവധി. 26 ആഴ്ചയായ ഗർഭം അലസിപ്പിക്കാനുള്ള ആവശ്യം തള്ളിയ ഇദ്ദേഹം ഡൽഹിയിലെ മലിനീകരണം ചൂണ്ടിക്കാണിച്ച് പടക്ക വില്പന വിലക്കി. മതവികാരത്തെ വ്രണപ്പെടുത്തുന്ന വിഷയത്തിൽ പുസ്തകം നിരോധിച്ചതിനെ ശരിവച്ചിട്ടുണ്ട്. ആധാർ ഇല്ലാത്തവർക്കു സബ്സിഡി നിഷേധിക്കരുതെന്ന വിധിയും ഇദ്ദേഹം പങ്കാളിയാണ്.
ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്
മുൻ ചീഫ് ജസ്റ്റീസ് വൈ.വി. ചന്ദ്രചൂഡിന്റെ പുത്രൻ. ഹാർവഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് എംഎൽഎമ്മും പിഎച്ച്ഡിയും നേടി. അഡീഷണൽ സോളിസിറ്റർ ജനറൽ ആയിരുന്നു. 2013ൽ അലാഹാബാദ് ചീഫ് ജസ്റ്റീസ്. 2016ൽ സുപ്രീംകോടതി ജഡ്ജിയായി. 2024 വരെ കാലാവധി. കെ.എസ്. പുട്ടസ്വാമി കേസിലെ സ്വകാര്യത മൗലികാവകാശമാക്കിയ വിധിയിൽ സഹ ജഡ്ജിയായിരുന്നു. അടിയന്തരാവസ്ഥയിലെ വിവാദമായ എഡിഎം ജുബൽപുർ (ഹേബിയസ് കോർപസ്) കേസിലെ വിധിയെ (അടിയന്തരാവസ്ഥയിൽ മൗലികാവകാശങ്ങൾ നിലനിൽക്കില്ലെന്നത്) തിരുത്തിയ വിധിയിലും അദ്ദേഹം പങ്കാളിയായി. ജബൽപൂർ കേസിൽ ഇദ്ദേഹത്തിന്റെ പിതാവ് ഭൂരിപക്ഷവിധിയിൽ പങ്കാളിയായിരുന്നു. ആധാർ അടക്കം പല കേസുകളിലും ലിബറൽ സമീപനം പുലർത്തി.
ജസ്റ്റീസ് അശോക് ഭൂഷൻ
ഉത്തർപ്രദേശിലെ ജൗൻപൂർ സ്വദേശിയായ ഇദ്ദേഹം കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആയിരുന്നു. 2001ൽ അലാഹാബാദ് ഹൈക്കോടതി ജഡ്ജിയായി. 2015ൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആയി. 2016ൽ സുപ്രീംകോടതി ജഡ്ജിയായി. 2021 വരെ കാലാവധിയുണ്ട്.
ജസ്റ്റീസ് എസ്. അബ്ദുൾ നസീർ
കർണാടക സ്വദേശി. 2003ൽ കർണാടക ഹൈക്കോടതി ജഡ്ജിയായി. 2017ൽ സുപ്രീംകോടതി ജഡ്ജി. 2023 വരെ കാലാവധിയുണ്ട്. മുത്തലാക്ക്് കേസിൽ വിധി പ്രസ്താവിച്ച ബെഞ്ചിൽ ഉണ്ടായിരുന്നു.
മുത്തലാക്ക് ദൈവശാസ്ത്രപരമാണെങ്കിലും കോടതി വ്യക്തി നിയമങ്ങളിൽ ഇടപെടാതിരിക്കുന്നതാണു നല്ലതെന്നു നിരീക്ഷിച്ചു.
അയോധ്യ: ചരിത്രവിധിയുടെ രചയിതാക്കൾ
02:32 AM Nov 10, 2019 | Deepika.com