അയോധ്യയിലെ ബാബറി മസ്ജിദിനു 491 വർഷം പഴക്കമുണ്ട്. അവിടെ തർക്കങ്ങൾ ഉടലെടുക്കുന്നതായി രേഖകൾ ഉള്ളത് 1850 കളിലാണ്. ഇതേത്തുടർന്നു പ്രവേശന കവാടം ഇരുന്പുകൊണ്ടാക്കുകയും മറ്റും ചെയ്തു.
ഹിന്ദുക്കൾ ശ്രീരാമജന്മഭൂമി എന്നു വിശ്വസിക്കുന്ന സ്ഥലത്ത് ആരാധനയ്ക്കു ഹിന്ദുക്കൾ പ്രാദേശിക അധികാരികൾക്കു നൽകിയ അപേക്ഷകൾ തള്ളപ്പെട്ടതിനെ തുടർന്ന് 1885ലാണു ഫൈസാബാദ് ജില്ലാ കോടതിയിൽ കേസ് വരുന്നത്. പിന്നീടു ദശകങ്ങളോളം ആ വിഷയം തണുത്തുകിടന്നു.
1949 ഡിസംബർ 22-23 രാത്രി മസ്ജിദിൽ ശ്രീരാമവിഗ്രഹം സ്ഥാപിച്ചതോടെയാണ് അടുത്ത ഘട്ടം തുടങ്ങുന്നത്. അതിനുമുന്പ് മസ്ജിദിനു വെളിയിൽ ഒൻപതു ദിവസത്തെ രാമചരിതമാനസ പാരായണം നടത്തിയിരുന്നു. മസ്ജിദിനുള്ളിൽ ശ്രീരാമന്റെയും സീതയുടെയും വിഗ്രഹങ്ങൾ സ്ഥാപിച്ചു പൂജയും ദർശനവും നടത്തിയതിനെ തുടർന്നു മസ്ജിദ് തർക്കഭൂമിയായി സർക്കാർ പ്രഖ്യാപിച്ചു. കവാടം അടച്ചുപൂട്ടി. വിഗ്രഹങ്ങൾ നീക്കം ചെയ്യാനുള്ള കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നിർദേശം പക്ഷേ ജില്ലാ ഭരണകൂടം പാലിച്ചില്ല. 1950ൽ അടുത്ത ഘട്ടം സിവിൽ കേസുകൾ ആരംഭിച്ചു.
വീണ്ടും നിശബ്ദമായിരുന്ന വിഷയം 1984ൽ വിശ്വഹിന്ദു പരിഷത്ത് ഏറ്റെടുത്തു. സീതാമഢിയിൽ നിന്ന് അയോധ്യയിലേക്ക് അവരാരംഭിച്ച രഥയാത്ര ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വത്തെ തുടർന്നു നിർത്തി. പിന്നീട് ഒരു വർഷത്തിനുശേഷം രാമയാത്ര യുപിയിൽ പല സ്ഥലങ്ങളിലും നടത്തി.
1986ൽ ഉമേഷ് ചന്ദ്രപ്പാണ്ഡേ എന്നയാളുടെ ഹാർജിയിൽ മസ്ജിദ് തുറക്കാൻ വിധിവന്നു. മസ്ജിദ് തുറന്നു.
1986ൽ ആർഎസ്എസ് പ്രതിനിധി സഭ രാമജന്മഭൂമിയിൽ ക്ഷേത്രനിർമാണത്തിനു സ്ഥലം വിട്ടുതരാൻ കേന്ദ്രത്തോട് അഭ്യർഥിച്ചതോടെ വിഷയം പുതിയ തലത്തിലേക്കുയർന്നു. 1987ലും പ്രതിനിധി സഭ രാമജന്മഭൂമിയിലെ ക്ഷേത്രം പുനരുദ്ധരിക്കുന്നതിനെപ്പറ്റി പ്രമേയം പാസാക്കി.
1989ലാണു ബിജെപി ഈ വിഷയത്തിലേക്കു കടക്കുന്നത്. ഹിമാചൽപ്രദേശിലെ പലംപൂരിൽ നടന്ന ദേശീയ എക്സിക്യൂട്ടീവ് രാമജന്മഭൂമി ഹിന്ദുക്കൾക്കു വിട്ടുകൊടുക്കണമെന്ന പ്രമേയം പാസാക്കി. ഇതിനുവേണ്ടി മധ്യസ്ഥനീക്കങ്ങൾക്കോ നിയമനിർമാണത്തിനോ കേന്ദ്രം തയാറാകണമെന്നും ആവശ്യപ്പെട്ടു.
ആ വർഷം നവംബർ ഒൻപതിന് അയോധ്യയിൽ രാമക്ഷേത്രത്തിനു ശിലാന്യാസ് നടത്തി. അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ അനുമതിയോടെയാണ് അതു നടന്നത്.
പിറ്റേവർഷം വി.പി. സിംഗ് പ്രധാനമന്ത്രിയായിരിക്കെ ബിജെപി നേതാവ് എൽ.കെ. അഡ്വാനി അയോധ്യയിലേക്കു രഥയാത്രനടത്തി. ഗുജറാത്തിലെ സോമനാഥിൽ നിന്നാരംഭിച്ച രഥയാത്ര ബിഹാറിൽ വച്ച് ലാലു പ്രസാദ് യാദവിന്റെ ഭരണകൂടം തടഞ്ഞു. ഒക്ടോബർ 23ന് അഡ്വാനി അറസ്റ്റിലായി. ബിജെപി പിന്തുണ പിൻവലിച്ചതോടെ വി.പി. സിംഗ് മന്ത്രിസഭ വീണു.
രഥയാത്ര മുടങ്ങിയെങ്കിലും ഒക്ടോബർ 30ന് അയോധ്യയിൽ കർസേവകർ തടിച്ചുകൂടി. അവരെ തടയാനുണ്ടായ വെടിവെയ്പിൽ ഡസൺ കണക്കിനു പേർ കൊല്ലപ്പെട്ടു. മുലായംസിംഗ് യാദവായിരുന്നു അന്നു യുപി മുഖ്യമന്ത്രി.
ഇതോടെ ബിജെപി രാമജന്മഭൂമി വിഷയം കൂടുതൽ ഉയർത്തിപ്പിടിക്കാൻ തീരുമാനിച്ചു. 1991ലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ബിജെപി ഇങ്ങനെ പറഞ്ഞു: ബാബറി നിർമിതി എല്ലാആദരവോടും കൂടി മാറ്റിസ്ഥാപിച്ച് ജന്മസ്ഥാനിൽ ശ്രീരാമക്ഷേത്രം പണിയാൻ ബിജെപി പ്രതിജ്ഞാബദ്ധമാണ്.
1992ൽ എൽ.കെ. അഡ്വാനിയുടെ നേതൃത്വത്തിൽ പതിനായിരക്കണക്കിനു കർസേവകർ അയോധ്യയിലെത്തി. സുപ്രീംകോടതിക്കു യുപിയിലെ കല്യാൺ സിംഗ് സർക്കാരും കേന്ദ്രത്തിലെ നരസിംഹറാവു സർക്കാരും നൽകിയ ഉറപ്പ് ബാബറി മസ്ജിദ് സംരക്ഷിക്കുമെന്നായിരുന്നു. എന്നാൽ, ബാബറി മസ്ജിദ് തകർക്കപ്പെട്ടു.
ഇതോടെ അയോധ്യ പ്രശ്നം ദേശീയ വിഷയമായി. രാജ്യത്തെ സാമുദായിക ബന്ധങ്ങൾ ഉലഞ്ഞു. പിന്നീടു കേസുകളും മറ്റുമായി കാലം നീങ്ങി. അയോധ്യയിലെ തർക്ക ഭൂമിയും പരിസരവും കേന്ദ്രം ഏറ്റെടുത്തു. രാമക്ഷേത്ര നിർമാണത്തിനു ശിലകൾ ഒരുക്കുന്നതും കൊത്തുപണികൾ നടത്തുന്നതുമൊക്കെ തുടർന്നു.
1996-ലെ തെരഞ്ഞെടുപ്പിൽ ബിജെപി വാഗ്ദാനം ചെയ്തത് രാമക്ഷേത്ര നിർമാണത്തിനു തടസങ്ങൾ നീക്കുമെന്നായിരുന്നു. 1996ൽ 13 ദിവസം ഭരിച്ചപ്പോഴോ 1998ലും ''99ലും വിശാലമായ കൂട്ടുകക്ഷി മന്ത്രിസഭകളെ നയിച്ചപ്പോഴോ ബിജെപി ക്ഷേത്രനിർമാണത്തിനു കാര്യമായൊന്നും ചെയ്തില്ല.
2004ലെ തെരഞ്ഞെടുപ്പിൽ കോടതി വിധിയോ മധ്യസ്ഥതയോ വഴി ക്ഷേത്രനിർമാണം എന്ന നിലപാടാണു ബിജെപി നയിച്ച എൻഡിഎ സ്വീകരിച്ചത്. 2009ലും 2014ലും ഇതിനു സമാനമായ നിലപാട് പ്രകടന പത്രികയിൽ ആവർത്തിച്ചു.
ഇപ്പോൾ കോടതിവിധിയിലൂടെ ശ്രീരാമജന്മഭൂമിയിൽ ക്ഷേത്രനിർമാണത്തിനു വഴി തുറന്നിരിക്കുന്നു. ബിജെപിയുടെയും ആർഎസ്എസിന്റെയും ദീർഘകാല ലക്ഷ്യം സാധ്യമാകുന്നു.
491 വർഷത്തെ ചരിത്രം തിരുത്തുന്നു
02:32 AM Nov 10, 2019 | Deepika.com