1528: മുഗൾ ചക്രവർത്തി ബാബറുടെ നിർദേശപ്രകാരം അയോധ്യയിൽ മസ്ജിദ് നിർമിച്ചു. ബാബറുടെ സൈന്യാധിപൻ മിർബാഖി പണികൾക്കു മേൽനോട്ടം വഹിച്ചു. അവകാശത്തർക്കത്തെ തുടർന്ന് 1856-57 ൽ മസ്ജിദിന് ഇരുന്പ് കവാടങ്ങൾ പിടിപ്പിച്ചു.
1885: മസ്ജിദിനു പരിസരത്ത് ഒരു പന്തൽകെട്ടി ആരാധന നടത്താൻ അനുവാദം ചോദിച്ച് മഹന്ത് രഘുവീർ ദാസ് ഫൈസാബാദ് ജില്ലാ കോടതിയെ സമീപിച്ചു. കോടതി നിരസിച്ചു.
1949 ഡിസംബർ 22: മസ്ജിദിന്റെ താഴികക്കുടത്തിനു കീഴിലായി കെട്ടിടത്തിനു പുറത്തു ശ്രീരാമന്റെ (ബാല്യപ്രായത്തിലുള്ള) വിഗ്രഹം സ്ഥാപിച്ചു.
1950: ഹിന്ദുക്കൾക്ക് ആരാധനാ അവകാശം ആവശ്യപ്പെട്ടു ഗോപാൽസിംഗ് വിശാരദ് ഫൈസാബാദ് കോടതിയിൽ ഹർജി നൽകി. വിഗ്രഹങ്ങൾ അവിടെ തുടരാനും ആരാധന നടത്താനും അനുമതി തേടി മഹന്ത് പരമഹംസ രാമചന്ദ്രദാസിന്റെയും ഹർജി.
1959: നിർമോഹി അഖാഡ ഭൂമിക്ക് അവകാശമുന്നയിച്ച് കേസിൽ കക്ഷി ചേർന്നു.
1981: ഭൂമിക്ക് അവകാശമുന്നയിച്ച് യുപി സെൻട്രൽ വഖഫ് ബോർഡ് കോടതിയിൽ.
1986 ഫെബ്രുവരി 1: ഹിന്ദുക്കൾക്ക് ആരാധനയ്ക്കായി തർക്കമന്ദിരം തുറക്കാൻ പ്രദേശികകോടതിയുടെ വിധി.
1989 ഓഗസ്റ്റ് 14: തർക്കഭൂമിയിൽ തൽസ്ഥിതി നിലനിറുത്താൻ അലാഹാബാദ് ഹൈക്കോടതി വിധി.
നവംബർ: ക്ഷേത്രത്തിനു ശിലാന്യാസ് നടത്തി.
1992 ഡിസംബർ 6: കർസേവകർ ബാബറി മസ്ജിദ് തകർത്തു.
1993 ഏപ്രിൽ 3: തർക്കഭൂമിക്കു ചുറ്റും 67 ഏക്കർ ഏറ്റെടുക്കാൻ കേന്ദ്രനിയമം.
1994 ഒക്ടോബർ 24: ഇസ്മായിൽ ഫറൂഖി കേസിൽ സുപ്രീംകോടതി വിധി: മോസ്ക് ഇസ്ലാമിക വിശ്വാസത്തിന്റെ അവിഭാജ്യഭാഗമല്ല.
2002 ഏപ്രിൽ: തർക്ക ഭൂമിയുടെ ഉടമസ്ഥതയെ സംബന്ധിച്ച് അലാഹാബാദ് ഹൈക്കോടതിയിൽ വാദം തുടങ്ങി.
2003 മാർച്ച് 13: സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ ഒരു മതചടങ്ങും പാടില്ലെന്നു സുപ്രീംകോടതി വിധി. മസ്ജിദിനു കീഴിൽ ക്ഷേത്രമുണ്ടായിരുന്നെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്.
2010 സെപ്റ്റംബഹർ 30: സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാഡ, രാം ലല്ല എന്നിവയ്ക്കായി തർക്ക ഭൂമി മൂന്നു തുല്യഭാഗങ്ങളായി വിഭജിച്ച് അലാബാബാദ് ഹൈക്കോടതി വിധി.
2011 മേയ് 9: ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു.
2017 മാർച്ച് 21: മധ്യസ്ഥതയിലൂടെ പ്രശ്നം തീർക്കാൻ ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാറിന്റെ നിർദേശം.
ഓഗസ്റ്റ് 7: സുപ്രീംകോടതി മൂന്നംഗ ബെഞ്ച് അലാഹാബാദ് ഹൈക്കോടതിയുടെ 1994ലെ വിധിക്കെതിരായ അപ്പീൽ കേൾക്കുന്നു.
2018 സെപ്റ്റംബർ 27: കേസ് വേറൊരു മൂന്നംഗ ബെഞ്ച് കേൾക്കുമെന്നു സുപ്രീംകോടതി
2019 ജനുവരി 8: സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിലേക്ക് കേസ് മാറ്റി. ബെഞ്ചിൽ നിന്നു ജസ്റ്റീസ് ലളിത് പിന്മാറിയതോടെ പുനഃസംഘടിപ്പിച്ചു.
ഫെബ്രുവരി 26: മധ്യസ്ഥതയ്ക്ക് മുൻ സുപ്രീംകോടതി ജഡ്ജി എഫ്.എം. ഖലിഫുള്ള ചെയർമാനായി കമ്മിറ്റി.
ഓഗസ്റ്റ് 1: മധ്യസ്ഥശ്രമം പരാജയപ്പെട്ടെന്നു റിപ്പോർട്ട്.
ഓഗസ്റ്റ് 6: സുപ്രീംകോടതി ദിവസേന കേസ് കേൾക്കാൻ തുടങ്ങി.
ഒക്ടോബർ 16: വാദം തീർത്തു.
നവംബർ 9: ഏകകണ്ഠവിധി. തർക്ക ഭൂമിയിൽ രാമക്ഷേത്രം പണിയണം. മുസ്ലിംകൾക്കു മസ്ജിദ് പണിയാൻ അയോധ്യയിൽ വേറെ അഞ്ചേക്കർ ഭൂമി നൽകണം.
അയോധ്യകേസിന്റെ നാൾവഴിയിലൂടെ
02:09 AM Nov 10, 2019 | Deepika.com