ന്യൂഡൽഹി: ബാബ്റി മസ്ജിദ് തകർത്തത് മതേതരരാജ്യത്ത് പൊറുക്കാനാകാത്ത തെറ്റാണെന്ന് ഏകകണ്ഠമായി എഴുതിയ വിധി ന്യായത്തിൽ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് പറഞ്ഞു.
അയോധ്യയിലെ മുസ്ലിം പള്ളി അവർ ഉപേക്ഷിച്ചതല്ല. 1949 ഡിസംബർ 22, 23 തീയതികളിലെ കൈയേറ്റത്താലും 1992 ഡിസംബർ ആറിനുമുണ്ടായ ആക്രമണത്താലും നശിപ്പിക്കപ്പെടുകയായിരുന്നു. മസ്ജിദിൽ നിന്ന് അകറ്റിനിർത്തപ്പെട്ട മുസ്ലിംകളെ പരിഗണിക്കാതിരുന്നാൽ അതു നീതിനിർവഹണമാകില്ല.
ഒരിക്കൽ സംഭവിച്ച തെറ്റിനു പരിഹാരം കാണുകയെന്നത് ഭരണഘടനയുടെ 142-ാം അനുച്ഛേദ പ്രകാരം കോടതിയിൽ നിക്ഷിപ്തമായ ചുമതലയാണ്. അതുകൊണ്ടാണ് തെറ്റുകൾക്കുള്ള പരിഹാരമായി അയോധ്യയിൽ മസ്ജിദ് പണിയാൻ അഞ്ച് ഏക്കർ ഭൂമി പകരം ഏറ്റെടുത്ത് നൽകാൻ നിർദേശിക്കുന്നതെന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.
ബ്രിട്ടീഷ് ഭരണം ഏർപ്പെടുത്തിയ 1857നു ശേഷം തർക്കഭൂമിയിൽ ഹിന്ദുക്കളും മുസ്ലിംകളും പ്രാർഥന നടത്തിയിരുന്നതിന്റെ തെളിവുകളുണ്ട്.1856നു മുന്പ് വരെ ഉടമസ്ഥാവകാശം തങ്ങൾക്കായിരുന്നെന്നു തെളിയിക്കാൻ അവർക്കായിട്ടില്ല.
1934ലെ കലാപത്തിനു ശേഷവും 1949 വരെയും മസ്ജിദിന്റെ ഉടമസ്ഥത തെളിയിക്കാനായിട്ടില്ല. 1949 ഡിസംബർ 22നു രാത്രിയാണ് മുസ്ലിംകളെ പ്രാർഥനയിൽ നിന്നു തടഞ്ഞ് മസ്ജിദിനു കേടുവരുത്തുകയും വിഗ്രഹങ്ങൾ സ്ഥാപിക്കുകയും ചെയ്തത്. അന്ന് മുസ്ലിംകളെ മസ്ജിദിൽ നിന്നു പുറത്താക്കിയത് നിയമപരമല്ലായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.
മസ്ജിദ് തകർത്തതു നീതീകരിക്കാനാവാത്തത്: സുപ്രീംകോടതി
02:09 AM Nov 10, 2019 | Deepika.com