ന്യൂഡൽഹി: അയോധ്യയിൽ എല്ലാവരും ഒന്നുചേർന്നു രാമക്ഷേത്രം നിർമിക്കുമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു. എന്നാൽ, വാരാണസിയിലെ ജ്ഞാൻവാപി മോസ്കിലും മഥുരയിലെ ഷാഹി ഈദ് ഗാഹിലും അവകാശവാദം ഉന്നയിക്കുന്ന ഹിന്ദു ദാർശനികരുടെയും വലതുപക്ഷ സംഘങ്ങളുടെയും ഒപ്പം ചേരില്ലെന്നും ഡൽഹിയിലെ ആർഎസ്എസ് ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തിൽ മോഹൻ ഭഗവത് വ്യക്തമാക്കി.
ആർഎസ്എസ് ഒരു മുന്നേറ്റത്തിന്റെയും ഭാഗമല്ലെന്നും സ്വഭാവ രൂപീകരണത്തിന് വേണ്ടിയാണ് ആർഎസ്എസ് പ്രവർത്തിക്കുന്നതെന്നുമായിരുന്നു ഇതു സംബന്ധിച്ച ചോദ്യത്തിന് ആർഎസ്എസ് സർ സംഘ് ചാലകിന്റെ മറുപടി.
കഴിഞ്ഞ കാലത്ത് സാഹചര്യങ്ങൾ വളരെ വ്യത്യസ്തമായിരുന്നു. അതുകൊണ്ടാണ് അയോധ്യ വിഷയത്തിൽ ആർഎസ്എസ് പങ്ക് ചേർന്നത്. എന്നാൽ, ആർഎസ്എസ് വീണ്ടും സ്വഭാവ രൂപീകരണത്തിന്റെ പാതയിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നൂറ്റാണ്ടുകൾ നീണ്ടു നിന്ന തർക്കത്തിനും വ്യവഹാരങ്ങൾക്കും ഒടുവിലാണ് ഇപ്പോൾ അയോധ്യ വിഷയത്തിൽ പരിഹാരമായി സുപ്രീംകോടതി വിധി വന്നിരിക്കുന്നത്.
ആർഎസ്എസ് സുപ്രീംകോടതിയിലെ എല്ലാ ജഡ്ജിമാർക്കും നന്ദി അറിയിക്കുന്നു. ഇനിയുള്ള കാര്യങ്ങൾക്ക് സർക്കാരാണ് മുൻകൈ എടുക്കേണ്ടത്. ഹിന്ദുക്കളും മുസ്ലിംകളും ഇന്ത്യൻ പൗരൻമാർ തന്നെയാണ് എന്നതല്ലാതെ മുസ്ലിം സമൂഹത്തിന് മാത്രമായി ഒരു സന്ദേശവും നൽകാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ മസ്ജിദ് എവിടെ നിർമിക്കണം എന്നത് സംബന്ധിച്ചു തീരുമാനം എടുക്കേണ്ടത് കേന്ദ്ര സർക്കാരാണ്.
അയോധ്യ വിഷയത്തിൽ കോടതിക്ക് പുറത്ത് ഒത്തുതീർപ്പുകൾക്കായി ശ്രമിച്ചിരുന്നുവെങ്കിലും അത് ഫലം കാണാതെ പോയെന്നും ആർഎസ്എസ് തലവൻ പറഞ്ഞു. സുപ്രീംകോടതി വിധി വിജയത്തിന്റെയോ പരാജയത്തിന്റെയോ കണ്ണുകളിലൂടെയല്ല കാണേണ്ടത്. ക്ഷേത്ര നിർമാണത്തിനായി എല്ലാവരും ഒരുമിച്ചു മുന്നോട്ടു വരണം. എല്ലാവിധ തർക്കങ്ങൾക്കും അവസാനം കണ്ടെത്തേണ്ട അനിവാര്യ സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ സമാധാനവും സാഹോദര്യവും നിലനിൽക്കാൻ എല്ലാവരും നടത്തുന്ന ശ്രമങ്ങളെ ആർഎസ്എസ് പൂർണമായി പിന്തുണയ്ക്കുമെന്നും മോഹൻ ഭാഗവത് പറഞ്ഞു.
രാമക്ഷേത്രം നിർമിക്കുന്നത് എല്ലാവരും ചേർന്ന്: മോഹൻ ഭഗവത്
02:09 AM Nov 10, 2019 | Deepika.com