ന്യൂഡൽഹി: അയോധ്യ കേസിൽ സുപ്രീംകോടതി വിധി വന്നതോടെ ബിജെപിയുടെ രാഷ്ട്രീയ കളികൾക്ക് അന്ത്യം കുറിച്ചിരിക്കുകയാണെന്നു കോണ്ഗ്രസ്. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനുള്ള വാതിലുകൾ തുറന്നിടുന്നതാണു സുപ്രീംകോടതി വിധി. എന്നാൽ, അതോടൊപ്പം തന്നെ ഈ വിഷയത്തിൽ ബിജെപിയുടെയും മറ്റുള്ളവരുടെയും രാഷ്ട്രീയ കളികൾ നടത്താനുള്ള വാതിലുകൾ അടച്ചുവെന്നും കോണ്ഗ്രസ് വക്താവ് രണ്ദീപ് സുർജേവാല പറഞ്ഞു. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിന് കോണ്ഗ്രസ് അനുകൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റി ഇന്നലെ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തു പ്രമേയം പാസാക്കുകയും ചെയ്തു. രാജ്യത്ത് സമാധാനവും സാമൂഹ്യ സൗഹാർദവും നിലനിർത്തണമെന്നും കോണ്ഗ്രസ് ആവശ്യപ്പെട്ടു. ഭരണഘടനാധിഷ്ഠിതമായ മതേതര മൂല്യങ്ങളും സാഹോദര്യത്തിന്റെ അന്തസത്തയും എല്ലാവരും ഉയർത്തിപ്പിടിക്കണമെന്നും കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധി ആരുടെയെങ്കിലും നേട്ടമോ കോട്ടമോ അല്ല. വ്യക്തിപരമായോ ഏതെങ്കിലും പ്രത്യേക സമൂഹത്തിനോ സമുദായത്തിനോ രാഷ്ട്രീയ കക്ഷികളുടെ കാര്യത്തിലോ ഇത് വിജയമോ പരാജയമോ അല്ലെന്നും കോണ്ഗ്രസ് വ്യക്തമാക്കി.
വിധി സ്വാഗതാർഹം: രാഹുൽ ഗാന്ധി
ന്യൂഡൽഹി: അയോധ്യ ഭൂമിതർക്കകേസിലെ സുപ്രീംകോടതി വിധിയെ എല്ലാവരും അംഗീകരിക്കണമെന്നും സാഹോദര്യം കാത്തുസൂക്ഷിക്കണമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സാഹോദര്യം വിളംബരം ചെയ്യുന്നതിനുള്ള സമയമാണിണിതെന്നും ഹിന്ദിയിലുള്ള ട്വിറ്റർ സന്ദേശത്തിൽ രാഹുൽ പറഞ്ഞു.
ബിജെപിയുടെ രാഷ്ട്രീയ കളികൾക്കു വിധി അന്ത്യം കുറിച്ചെന്നു കോണ്ഗ്രസ്
02:09 AM Nov 10, 2019 | Deepika.com