ന്യൂഡൽഹി: അയോധ്യകേസിലെ സുപ്രീംകോടതി വിധിയിൽ തൃപ്തരല്ലെന്നും കൂടിയാലോചിച്ചശേഷം പുനഃപരിശോധനാ ഹർജി നൽകുന്നതിലേക്കു നീങ്ങുമെന്നും മുസ്ലിം വ്യക്തിനിയമ ബോർഡ്. വിധിയിൽ അതൃപ്തി പ്രകടിപ്പിച്ച കേസിലെ സുപ്രധാന കക്ഷികളിൽ ഒന്നായ സുന്നി വഖഫ് ബോർഡും പുനഃപരിശോധനാ ഹർജി നൽകുമെന്നു വ്യക്തമാക്കി.
സുപ്രീംകോടതി വിധിയെ മാനിക്കുന്നു. വിധി ആരുടെയും വിജയമോ പരാജയമോ അല്ല. ഒരേ തെളിവ് മസ്ജിദിന് എതിരേയും ക്ഷേത്രത്തിന് അനുകൂലമായും ഉപയോഗിച്ചു. ഇതൊരു നിയമ പോരാട്ടം മാത്രമാണ്. ഈ വിഷയത്തെ ആ രീതിയിലാണ് എല്ലാവരും മനസിലാക്കേണ്ടത്. ചരിത്രത്തിൽ ചോദ്യം ചെയ്യപ്പെടുന്ന കോടതി വിധിയായിരിക്കും ഇതെന്നും കേസിൽ മുസ്ലിം വിഭാഗത്തെ സുപ്രീംകോടതിയിൽ പ്രതിനിധീകരിച്ച സുന്നി വഖഫ് ബോർഡിന്റെ അഭിഭാഷകനും മുസ്ലിം വ്യക്തിനിയമ ബോർഡ് സെക്രട്ടറിയുമായ സഫർയാബ് ജിലാനി പറഞ്ഞു.
അയോധ്യ തർക്ക ഭൂമിയെ സംബന്ധിച്ച സുപ്രീംകോടതി വിധിയിൽ നിരവധി വൈരുധ്യങ്ങളുണ്ട്. അതുകൊണ്ട് തന്നെ പുനഃപരിശോധന ഹർജി നൽകുന്നത് ഉൾപ്പെടെയുള്ള നിയമവശങ്ങൾ പരിശോധിക്കുമെന്നാണ് സഫർയാബ് ജിലാനി പറഞ്ഞത്. വിധി തങ്ങളെ സംതൃപ്തരാക്കുന്നില്ലെങ്കിലും സ്വീകരിക്കുന്നു. നിലവിൽ എന്തു തുടർ നടപടി വേണമെന്നത് സംബന്ധിച്ച് ബോർഡിന്റെ എക്സിക്യുട്ടീവ് കമ്മിറ്റി ഇതുവരെ ചർച്ച ചെയ്തിട്ടില്ല. മസ്ജിദ് ഒരിക്കലും ബാബറുടേതായിരുന്നില്ല. മസ്ജിദ് ഒരിക്കൽ നിർമിച്ച് കഴിഞ്ഞാൽ പിന്നെ അത് അല്ലാഹുവിന്റേതാണ്. ബാബറുമായി ബന്ധപ്പെട്ട് തങ്ങൾക്കൊന്നും തന്നെ വാദിക്കാനില്ല. മറ്റുള്ളവർക്കു ബാബറോട് എന്തെങ്കിലും വിരോധമുണ്ടെങ്കിൽ മസ്ജിദ് രാമന്റെ പേരിലാക്കൂ എന്നുമാണ് സുപ്രീംകോടതി വിധി വന്ന ശേഷം നടത്തിയ പത്രസമ്മേളനത്തിൽ ജിലാനി പറഞ്ഞത്.
കേസിൽ ഉൾപ്പെട്ട ഭൂമി മുഴുവൻ മറു വിഭാഗത്തിന് നൽകിയത് നീതിയല്ല. വിധിയുടെ എല്ലാ ഭാഗത്തെയും കുറ്റപ്പെടുത്തുന്നില്ല. കോടതി വിധിയെ മാനിക്കുന്നതിനോടൊപ്പം തന്നെ അതിനെതിരേ വിമർശിക്കാനുള്ള അവകാശവുമുണ്ട്. ഇത് ആരുടെയും വിജയമോ പരാജയമോ അല്ല. ഒരു തരത്തിലുള്ള പ്രതിഷേധവും ഉയരില്ല. എങ്കിലും സുപ്രീംകോടതി വിധി തങ്ങളുടെ പ്രതീക്ഷയ്ക്കൊപ്പം നിന്നില്ലെന്നും ജിലാനി ചൂണ്ടിക്കാട്ടി.
എല്ലാ ജനങ്ങളും സമാധാനം പുലർത്തണമെന്നും മുസ്ലിം വ്യക്തിനിയമ ബോർഡ് അഭ്യർഥിച്ചു. അയോധ്യ തർക്കഭൂമി സംബന്ധിച്ച സുപ്രീംകോടതി വിധിയിൽ തങ്ങൾ പൂർണ തൃപ്തരല്ലെന്ന് ജമാത്തെ ഇസ്ലാമി ഹിന്ദ് പ്രസിഡന്റ് സാദത്ത് ഉല്ല ഹുസൈനിയും പത്രസമ്മേളനത്തിൽ പങ്കെടുത്ത് പറഞ്ഞു. എങ്കിലും രാജ്യത്തെ എല്ലാ ജനങ്ങളും വിധി സ്വീകരിക്കണമെന്നും സമാധാനം പുലർത്തണമെന്നും അദ്ദേഹവും അഭ്യർഥിച്ചു. ഹിന്ദു, മുസ്ലിം വിഭാഗത്തിൽ പെട്ടവർ സമാധാന സംരക്ഷണത്തിനായി പരസ്പരം ചേർന്ന് പ്രവർത്തിക്കണമെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ് അംഗം ഫസലൂർ റഹീമും അഭ്യർഥിച്ചു.
വിധിയിൽ തൃപ്തരല്ല; കൂടിയാലോചിച്ചു പുനഃപരിശോധനാ ഹർജി നൽകുമെന്നു മുസ്ലിം വ്യക്തിനിയമ ബോർഡ്
02:09 AM Nov 10, 2019 | Deepika.com