മുംബൈ: സർക്കാർ രൂപീകരണം അഴിയാക്കുരുക്കായി തുടരുന്നതിനിടെ, മഹാരാഷ്ട്രയിൽ കാവൽമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രാജിവച്ചു. മുഖ്യമന്ത്രിപദം പങ്കിടണമെന്നു സഖ്യകക്ഷിയായ ശിവസേന ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ടെങ്കിലും വഴങ്ങാതെ തുടരുകയായിരുന്ന ബിജെപി നേതാവ് അധികാരമേറ്റ് അഞ്ചുവർഷവും ഒരാഴ്ചയും പിന്നിടുന്പോഴാണ് രാജി സമർപ്പിക്കുന്നത്.
മുഖ്യമന്ത്രിപദവി പങ്കിടണമെന്ന് തന്റെ സാന്നിധ്യത്തിൽ ഒരിക്കലും പറഞ്ഞിട്ടില്ലെന്നു പറഞ്ഞ് ശിവസേനയ്ക്കെതിരേ രൂക്ഷമായ ആരോപണങ്ങളും ഉന്നയിച്ചു.
അതിനിടെ കുതിരക്കച്ചവടത്തിനു ബിജെപി ശ്രമിക്കുകയാണെന്ന ആരോപണവുമായി കോൺഗ്രസ് നേതൃത്വവും എത്തി. കോൺഗ്രസ് എംഎൽഎമാർ ഇന്നലെ വൈകുന്നേരം രാജസ്ഥാനിലെ ജയ്പുരിലെത്തി. ഡൽഹി ഹൈവേയിലെ റിസോർട്ടിലാണ് ഇവർ താമസിക്കുന്നത്.
കഴിഞ്ഞമാസം 21 നു നിയമസഭാ ഫലപ്രഖ്യാപനത്തിനുശേഷം കാവൽമുഖ്യമന്ത്രിയായി തുടരുകയായിരുന്ന ഫഡ്നാവിസ് ഇന്നലെ രാവിലെ രാജ്ഭവനിലെത്തി ഗവർണർ ഭഗത് സിംഗ് കോഷിയാരിക്കു രാജിക്കത്ത് നൽകുകയായിരുന്നു. “പുതിയ സർക്കാരോ, അല്ലെങ്കിൽ രാഷ്ട്രപതി ഭരണമോ”, പകരം സംവിധാനം എന്തുമായിക്കോട്ടെയെന്നു രാജിവച്ചശേഷം ഫഡ്നാവിസ് മാധ്യമപ്രവർത്തകരോടു പറഞ്ഞു. ഗവർണർ രാജി സ്വീകരിച്ചു. അഞ്ചുവർഷം തങ്ങളെ സേവിക്കാൻ ജനം അവസരം നൽകി.
സർക്കാർ രൂപീകരണം വൈകുന്നതു ശിവസേനയുടെ കടുംപിടുത്തം മൂലമാണ്. മുഖ്യമന്ത്രിപദം പങ്കുവയ്ക്കാൻ ധാരണയുണ്ടായിരുന്നുവെന്ന ശിവസേനയുടെ നിലപാട് അടിസ്ഥാനരഹിതമാണ്. തന്റെ സാന്നിധ്യത്തിൽ ഇത്തരമൊരു ധാരണ രൂപപ്പെടുത്തിയിട്ടില്ല. പലതണ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയെ വിളിച്ചെങ്കിലും അദ്ദേഹം ഫോൺ എടുത്തില്ല. ബിജെപിമായി ചർച്ചയ്ക്കില്ല, എൻസിപിയുമായി ചർച്ച ചെയ്യാം എന്ന ശിവസേനാ നിലപാട് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ശിവസേന എംഎൽഎമാരെ അടർത്തിയെടുത്ത് സർക്കാർ രൂപവത്കരിക്കാൻ ബിജെപി ശ്രമിക്കുമെന്ന സംശയത്തെത്തുടർന്നു പുതിയ എംഎൽഎമാർക്കു സംരക്ഷണം ആവശ്യപ്പെട്ടു ശിവസേനാ നേതൃത്വം പോലീസിനെ സമീപിച്ചു. കൂറുമാറ്റം ഭയന്ന് മുംബൈയിലെ ഒരു റിസോർട്ടിലാണിപ്പോൾ സേനാ എംഎൽഎമാർ. ഇവർക്കു സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പാർട്ടി സെക്രട്ടറി മിലന്ദ് നാർവേകർ മുംബൈ പോലീസ് കമ്മീഷണർക്കു കത്തയയ്ക്കുകയായിരുന്നു. ഈ മാസം 15 വരെ എംഎൽഎമാർക്ക് സംരക്ഷണം വേണമെന്നാണ് ആവശ്യം. സംരക്ഷണം തേടി ശിവസേന സമീപിച്ചതായി മുംബൈ പോലീസ് സ്ഥിരീകരിച്ചു.
മലാഡിലെ റിട്രീറ്റ് ഹോട്ടലിലാണ് ശിവസേനാ എംഎൽഎമാർ കഴിയുന്നത്. തുടർനടപടികളുടെ ഭാഗമായി ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ എംഎൽഎമാരുമായി അടിക്കടി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
എംഎൽഎമാരെ സ്വന്തമാക്കാൻ ബിജെപി കിണഞ്ഞുപരിശ്രമിക്കുന്നതിനിടെ കുതിരക്കച്ചവടത്തിനു ശ്രമമെന്ന ആരോപണവുമായി കോൺഗ്രസും രംഗത്തെത്തി. കൂറുമാറാൻ തയാറായാൽ എംഎൽഎമാർക്ക് 25 കോടി മുതൽ 50 കോടി രൂപ വരെയാണ് വാഗ്ദാനം. ഒരു കോൺഗ്രസ് എംഎൽഎയെ വരെ ഫോണിലൂടെ പ്രലോഭിപ്പിക്കാൻ ശ്രമം നടന്നുവെന്നു കാലാവധി അവസാനിച്ച സഭയിലെ പ്രതിപക്ഷനേതാവായ വിജയ് വഡേത്തിവാർ ആരോപിച്ചു.
ഇത്തരം ഫോൺ സംഭാഷണങ്ങൾ റിക്കാർഡ് ചെയ്യണമെന്ന് എംഎൽഎമാരോടു നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസ് എംഎൽഎമാർ ജയ്പുരിലേക്കു പോയതു വിശ്രമത്തിനാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിസന്ധിയിൽ ഇടപെടാതെ എൻസിപി തുടരുകയാണ്. സർക്കാർ രൂപീകരണത്തിനു വലിയ കക്ഷിയെ ഗവർണർ ക്ഷണിക്കാത്തത് എന്തുകൊണ്ടാണെന്നറിയില്ലെന്നു എൻസിപി നേതാവ് ശരദ് പവാർ പറഞ്ഞു.
അഴിയാക്കുരുക്ക് ; മുഖ്യമന്ത്രി ഫഡ്നാവിസ് രാജിവച്ചു
01:07 AM Nov 09, 2019 | Deepika.com