ന്യൂഡൽഹി: ഇന്ത്യക്കു കനത്ത തിരിച്ചടി നൽകി അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസി മൂഡീസ്. ഇന്ത്യയുടെ റേറ്റിംഗ് പ്രതീക്ഷ സുസ്ഥിരം എന്നതിൽനിന്നു താഴോട്ട് (നെഗറ്റീവ്) എന്നാക്കിയാണു മൂഡീസ് ഇന്ത്യക്ക് ആഘാതമേൽപ്പിച്ചത്.
ഇപ്പോൾ നിക്ഷേപയോഗ്യമായവയിൽ അടിയിൽനിന്നു രണ്ടാമത്തേതായ ബിഎഎ2 എന്നതാണ് ഇന്ത്യയുടെ റേറ്റിംഗ്. ഇത് ബിഎഎ3 എന്ന ഏറ്റവും താണ നിലയിലേക്കു താഴ്ത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നൽകിയിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും എച്ച്ഡിഎഫ്സിയും ടിസിഎസും അടക്കം 21 പ്രമുഖ ഇന്ത്യൻ കന്പനികളുടെ റേറ്റിംഗ് മൂഡീസ് താഴ്ത്തുകയും ചെയ്തു.
സാന്പത്തിക ദൗർബല്യം പരിഹരിക്കുന്നതിനുള്ള സർക്കാർ ശ്രമങ്ങൾ നിഷ്ഫലമായെന്ന ആഗോള വിലയിരുത്തലാണ് ഇതിൽ പ്രകടമാകുന്നത്. രാജ്യത്തു സാന്പത്തിക വളർച്ചയുടെ തോത് കുറേക്കാലംകൂടി താണു നിൽക്കും എന്നു മൂഡീസ് കരുതുന്നു. ബജറ്റിൽ പ്രതീക്ഷിച്ച ധനക്കമ്മി 3.3 ശതമാനത്തിൽനിന്ന് 3.7 ശതമാനമായി കൂടുമെന്നും ഏജൻസി കണക്കാക്കി. വളർച്ചക്കുറവും കന്പനി നികുതി കുറയ്ക്കലും മൂലം നികുതി വരുമാനം കുറയുന്നതിനാലാണിത്.
മൂഡീസ് നടപടിയിൽ ഗവൺമെന്റ് അസന്തുഷ്ടി പ്രകടിപ്പിച്ചു. സന്പദ്ഘടനയുടെ അടിത്തറ ശക്തമാണ്; പണപ്പെരുപ്പം നിയന്ത്രണവിധേയം, പലിശനിരക്ക് കുറവ്, ഹ്രസ്വ-മധ്യകാലയളവുകളിലേക്കു മികച്ച വളർച്ചാ സാധ്യതയാണ് ഇന്ത്യക്കുള്ളത്: ധനമന്ത്രാലയം പ്രസ്താവിച്ചു.
മറ്റ് രണ്ട് അന്താരാഷ്ട്ര റേറ്റിംഗ് സ്ഥാപനങ്ങളായ ഫിച്ച് റേറ്റിംഗ്സും സ്റ്റാൻഡാർഡ് ആൻഡ് പുവേഴ്സും (എസ്ആൻഡ്പി) നിക്ഷേപയോഗ്യമായവയിൽ ഏറ്റവും താണ ബിബിബി(-) റേറ്റിംഗ് ആണ് ഇന്ത്യക്ക് നൽകിയിട്ടുള്ളത്. അവരും റേറ്റിംഗ് താഴ്ത്തുമോ എന്നു വരും ദിവസങ്ങളിൽ അറിവാകും.
മോദി ഭരണത്തിനു മൂഡീസിന്റെ പ്രഹരം
01:07 AM Nov 09, 2019 | Deepika.com