ന്യൂഡൽഹി: നോട്ട് നിരോധനത്തിന്റെ മൂന്നാം വാർഷികത്തിൽ ബിജെപി സർക്കാരിനെ കുറ്റപ്പെടുത്തി കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും. നോട്ട് നിരോധനമെന്ന തുഗ്ലക് വിഡ്ഢിത്തത്തിന്റെ വാർഷികമെന്നാണ് സോണിയ വിശേഷിപ്പിച്ചത്. രാജ്യത്തെ സാധാരണ ജനങ്ങളുടെ ജീവിതത്തെ നേരിട്ടാക്രമിച്ച നടപടിയായിരുന്നു നോട്ട് നിരോധനം. ബിജെപി സർക്കാരിന്റെ തെറ്റായ ഭരണരീതിയുടെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു നോട്ട് നിരോധനമെന്നും സോണിയ കുറ്റപ്പെടുത്തി.
നിരോധനത്തിന്റെ മൂന്നാം വാർഷികത്തിലും ബിജെപി സർക്കാർ അവകാശപ്പെട്ട ഫലങ്ങളൊന്നും ഉണ്ടാക്കാൻ സാധിച്ചില്ല. പ്രധാനമന്ത്രി വാഗ്ദാനം ചെയ്ത നേട്ടങ്ങളൊന്നും തന്നെ കൈവരിക്കാൻ കഴിഞ്ഞില്ല. നിരോധിച്ച നോട്ടുകളിൽ 99.3 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയെന്ന് റിസർവ് ബാങ്ക് തന്നെ വ്യക്തമാക്കി. നോട്ട് നിരോധനത്തിന് ശേഷവും ഭീകര പ്രവർത്തനങ്ങൾ വർധിച്ചു വരുന്നതായാണു കാണുന്നത്. ഈ സാഹചര്യത്തിൽ നോട്ട് നിരോധനത്തിന്റെ യഥാർഥ ഫലം എന്തായിരുന്നെന്ന് സർക്കാർ വ്യക്തമാക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയും സഹപ്രവർത്തകരും നോട്ട് നിരോധനത്തെക്കുറിച്ചു സംസാരിക്കുന്നത് തന്നെ നിർത്തിവച്ചിരിക്കുകയാണ്. രാജ്യം ഈ ദുരന്തം ക്രമേണ മറക്കുമെന്നാണ് അവരുടെ പ്രതീക്ഷ. എന്നാൽ, രാജ്യവും രാജ്യത്തിന്റെ ചരിത്രവും ഇത് മറക്കുകയോ പൊറുക്കുകയോ ഇല്ലെന്ന് കോണ്ഗ്രസ് ഉറപ്പു നൽകുന്നു എന്നും സോണിയ പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യൻ സന്പദ് വ്യവസ്ഥയ്ക്ക് നേർക്കുണ്ടായ ഭീകരാക്രമണം എന്നാണ് രാഹുൽ ഗാന്ധി നോട്ട് നിരോധനത്തെ വിശേഷിപ്പിച്ചത്. നിരവധി ആളുകളുടെ ജീവനെടുക്കുകയും ലക്ഷക്കണക്കിനു ചെറുകിട സംരംഭങ്ങളെ ഇല്ലാതാക്കുകയും നിരവധി ആളുകളെ തൊഴിൽ രഹിതരാക്കുകയും ചെയ്ത നടപടിയാണ് നോട്ട് നിരോധനം. ഇതിന് പിന്നിൽ പ്രവർത്തിച്ചവർ ഇതുവരെ നീതിക്ക് മുന്നിൽ എത്തിയിട്ടില്ലെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.
സന്പദ് വ്യവസ്ഥയെ നശിപ്പിച്ച ദുരന്തമായിരുന്നു നോട്ട് നിരോധനമെന്ന് പ്രിയങ്ക ഗാന്ധിയും ട്വിറ്ററിൽ കുറ്റപ്പെടുത്തി. ആരെങ്കിലും ഈ ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറുണ്ടോ എന്നും പ്രിയങ്ക ചോദിച്ചു.
നോട്ട് നിരോധനം: തുഗ്ലക് വിഡ്ഢിത്തത്തിന്റെ വാർഷികമെന്നു സോണിയ
12:36 AM Nov 09, 2019 | Deepika.com