മുംബൈ: മഹാരാഷ്ട്രയിൽ ബിജെപിയും ശിവസേനയും കർക്കശ നിലപാട് സ്വീകരിച്ചതോടെ സർക്കാർ രൂപവത്കരണം പ്രതിസന്ധിയിലായി. മുഖ്യമന്ത്രിപദം പങ്കിടണമെന്ന നിലപാടിൽനിന്നു പിന്നോട്ടില്ലെന്നു ശിവസേനാ നേതൃത്വം ആവർത്തിക്കുന്പോൾ ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിൽ സർക്കാർ രൂപവത്കരിക്കാനുള്ള ശ്രമങ്ങളാണ് ബിജെപിയുടേത്. സർക്കാർ രൂപീകരിക്കാനുള്ള സമയം അതിക്രമിച്ചിരിക്കേ ഇരുപാർട്ടിയുടെയും നേതാക്കൾ പരസ്പരം പഴിചാരൽ തുടരുകയാണ്.
ഇന്നലെ ഗവർണർ ഭഗത് സിംഗ് കോഷിയാരിയെ കണ്ട ബിജെപി നേതാക്കൾ സർക്കാർ രൂപവത്കരണത്തിന് അവകാശവാദം ഉന്നയിച്ചില്ല. ശിവസേനകൂടി ഉൾപ്പെട്ട സഖ്യത്തിനു ഭൂരിപക്ഷം ഉണ്ടെന്നിരിക്കേ നിയമപരവും ഭരണഘടനാപരവുമായ പ്രശ്നങ്ങളാണു ചർച്ച ചെയ്തതെന്നു ബിജെപി നേതൃത്വം വിശദീകരിച്ചു. 182 എംഎൽഎമാരുടെ പിന്തുണയുണ്ടന്നും അവർ പറയുന്നു.
ഇതിനു തൊട്ടുമുന്പാണ് എംഎൽഎമാരെ ശിവസേനാ നേതൃത്വം ബാന്ദ്രയിലെ ഹോട്ടലിലേക്കു മാറ്റിയത്. പാർട്ടിയെ പിന്തുണയ്ക്കുന്ന സ്വതന്ത്രരെയും ഹോട്ടലിലെത്തിച്ചിട്ടുണ്ട്. കൂറുമാറ്റത്തിനുള്ള ബിജെപി നേതൃത്വത്തിന്റെ ശ്രമം തടയുകയാണു ലക്ഷ്യം.
എംഎൽഎമാർക്കു ബിജെപി നേതൃത്വം കൈനിറയെ പണം വാഗ്ദാനം ചെയ്യുകയാണെന്നു ശിവസേനാ മുഖപത്രമായ സാമ്നയുടെ മുഖലേഖനത്തിൽ കുറ്റപ്പെടുത്തുകയും ചെയ്തു. മുഖ്യമന്ത്രിപദം പങ്കിടാമെങ്കിൽ മാത്രം സർക്കാർ രൂപവത്കരണത്തിനു തന്നെ സമീപിച്ചാൽ മതിയെന്ന് ഉദ്ധവ് താക്കറ അന്ത്യശാസനം നൽകുകയും ചെയ്തു..
ഇന്നലെ രാവിലെ ബാന്ദ്രയിൽ ഉദ്ധവ് താക്കറയുടെ വസതിയായ മാതോശ്രീയിൽ ശിവസേന ാ എംഎൽഎമാരുടെ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. അന്തിമതീരുമാനമെടുക്കുന്നതിനു യോഗം ഉദ്ധവ് താക്കറയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് എംഎൽഎമാരെ ഹോട്ടലിലേക്കു മാറ്റിയത്. മുഖ്യമന്ത്രിപദത്തിൽ കുറഞ്ഞതെന്തെങ്കിലും സ്വീകാര്യമായിരുന്നുവെങ്കിൽ കഴിഞ്ഞ 15 ദിവസം എന്തിനു കാത്തിരുന്നുവെന്നാണ് എംഎൽഎമാരോട് ഉദ്ധവ് താക്കറെ ചോദിച്ചത്.
288 അംഗ സഭയിൽ ബിജെപിക്ക് 105 അംഗങ്ങളാണുള്ളത്.ശിവ സേനയ്ക്ക് 56 പേരുണ്ട്. കേവലഭൂരിപക്ഷത്തിനുവേണ്ടത് 145 പേരുടെ പിന്തുണയാണ് സർക്കാർ രൂപവത്കരണം വൈകിച്ച് രാഷ്ട്രപതിഭരണത്തിനുള്ള അന്തരീക്ഷം ഒരുക്കുകയാണു ബിജെപിയെന്നു മുതിർന്ന ശിവസേനാ നേതാവ് സഞ്ജയ് റൗത്ത് കുറ്റപ്പെടുത്തി. സർക്കാർ രൂപവത്കരിക്കാനാവില്ലെന്നു ബിജെപി പറയുകയാണെങ്കിൽ അടുത്ത നടപടികളിലേക്കു ശിവസേന നീങ്ങും. ഉദ്ധവ് താക്കറെ നേതൃത്വം നൽകുന്ന പാർട്ടിയിൽനിന്നുള്ളയാൾ മാത്രമായിരിക്കും സംസ്ഥാന മുഖ്യമന്ത്രി - മുംബൈയിൽ വാർത്താസമ്മേളനത്തിൽ റൗത്ത് പറഞ്ഞു.
ഗവർണറെ സന്ദർശിച്ച ബിജെപി നേതൃത്വം എന്തുകൊണ്ട് സർക്കാർ രൂപവത്കരിക്കാനുള്ള അവകാശവാദം ഉന്നയിച്ചില്ലെന്നും റൗത്ത് ചോദിച്ചു. എന്തുകൊണ്ടാണ് അവർ വെറുംകൈയോടെ മടങ്ങിയത്? രാഷ്ട്രപതിഭരണത്തിനു സമാനമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യം. സർക്കാർ രൂപവത്കരണത്തിനുള്ള അംഗസംഖ്യ ബിജെപിക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
എംഎൽഎമാരെ ഹോട്ടലിലേക്കു മാറ്റിയതിനെയും റൗത്ത് ന്യായീകരിച്ചു. എല്ലാ എംഎൽഎമാർക്കും മുംബൈയിൽ വീടില്ല. അതുകൊണ്ടാണ് എല്ലാവരെയും ഒറ്റ സ്ഥലത്ത് താമസിപ്പിക്കാൻ തീരുമാനിച്ചത്. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ശിവസേനയുടെ നിലപാടിൽ മാറ്റമില്ല. എല്ലാ എംഎൽഎമാരും ഉദ്ധവ് താക്കറെയ്ക്കു പിന്നിൽ ഉറച്ചുനിൽക്കുകയാണ്. ആർഎസ്എസ് തലവൻ മോഹൻ ഭാഗവതും ഉദ്ധവ് താക്കറെയും തമ്മിൽ ആശയവിനിമയം നടന്നിട്ടില്ല- റൗത്ത് കൂട്ടിച്ചേർത്തു.
അതേസമയം ന്യൂനപക്ഷ സർക്കാർ രൂപവത്കരിക്കുന്നതിനു ബിജെപി എതിരാണെന്ന് മഹാരാഷ്ട്ര ധനമന്ത്രിയും മുതിർന്ന നേതാവുമായ സുധീർ മുൻഗന്തിവാർ പറഞ്ഞു. ഗവർണർ ഭഗത് സിംഗ് കോഷിയാരിയുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മുൻഗന്തിവാർ. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങൾ മുൻഗന്തിവാർ തള്ളി.
മഹാ പ്രതിസന്ധി; മഹാരാഷ്ട്രയിൽ ശിവസേനാ എംഎൽഎമാരെ ഹോട്ടലിലേക്കു മാറ്റി
12:46 AM Nov 08, 2019 | Deepika.com