ന്യൂഡൽഹി: അയോധ്യ കേസിലെ സുപ്രധാനവിധി ബുധനാഴ്ചയ്ക്കുശേഷം ഉണ്ടായേക്കുമെന്നതിനാൽ അയോധ്യക്കു പുറമേ യുപിയിലെ മറ്റു പ്രദേശങ്ങളിലും രാജ്യത്താകെയും അതീവസുരക്ഷ ഒരുക്കുന്നു. അയോധ്യയിലെ തർക്കഭൂമി പ്രദേശത്ത് കേന്ദ്രസേനകളും ദ്രുതകർമ സേനയും അടക്കം 12,000 സുരക്ഷാ സൈനികരെ നിയോഗിച്ചു നാലു തലങ്ങളിലാണു സുരക്ഷ ശക്തമാക്കിയത്. ഏതു സാഹചര്യം നേരിടാനും സമാധാനം ഉറപ്പാക്കാനും നിർദേശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇന്നലെ സംസ്ഥാനങ്ങൾക്കു നിർദേശം നൽകി.
സമൂഹമാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങളും വർഗീയതയും പ്രചരിപ്പിക്കുന്നതിനെതിരേ കർശന നിരീക്ഷണം ഏർപ്പെടുത്തും. വിവാദ പോസ്റ്റുകൾക്കെതിരേ ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) അനുസരിച്ച് നടപടിയെടുക്കാനും നിർദേശിച്ചിട്ടുണ്ട്. സംഘർഷത്തിനു പ്രോത്സാഹനമാകുന്ന പോസ്റ്റുകൾ ഷെയർ ചെയ്യുന്നവർക്കും ലൈക്ക് ചെയ്യുന്നവർക്കുമെതിരേയും നടപടിയുണ്ടാകും.
ഗുരുനാനാക് ജയന്തി പ്രമാണിച്ച് സുപ്രീംകോടതിക്കു തിങ്കളും ചൊവ്വയും അവധിയായതിനാലാണ് അയോധ്യ കേസിലെ അന്തിമവിധി ബുധനാഴ്ചയ്ക്കു ശേഷം എന്നു വേണമെങ്കിലും ഉണ്ടാകാമെന്നു പ്രതീക്ഷിക്കുന്നത്. 17-ാം തീയതിക്കു മുന്പ് എന്നു വേണമെങ്കിലും സുപ്രീംകോടതി വിധി പ്രഖ്യാപിക്കും.
അയോധ്യയിലും യുപിയിലെ മറ്റു പ്രധാന കേന്ദ്രങ്ങളിലും ഏതെങ്കിലും അപ്രതീക്ഷിത സംഭവമുണ്ടായാലും സുരക്ഷയിൽ പാളിച്ചയുണ്ടാകാത്ത രീതിയിലാണു സുരക്ഷാ സൈനികരെ നിയോഗിച്ചിരിക്കുന്നതെന്നു യുപി ഡിജിപി ഒ.പി. സിംഗ് അറിയിച്ചു. എഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അയോധ്യയിലെ സുരക്ഷ ഉറപ്പാക്കുക.
നാലായിരം കേന്ദ്രസേനാംഗങ്ങൾ അടക്കം 12,000 പോലീസുകാരെയാണ് അയോധ്യയിൽ നിയോഗിച്ചിരിക്കുന്നത്. അയോധ്യയിൽ ഡിസംബർ അവസാനം വരെ നിരോധനാജ്ഞയും ഏർപ്പെടുത്തി. സംഘർഷങ്ങൾ ലഘൂകരിക്കാനും റിപ്പോർട്ട് ചെയ്യാനുമായി 1,600 ഗ്രാമങ്ങളിൽ 16,000 സന്നദ്ധപ്രവർത്തകരെയും പോലീസ് മൈബൈൽ ആപ്ലിക്കേഷനിലൂടെ ബന്ധപ്പെടുത്തിയിട്ടുണ്ട്. ബിഹാർ, മധ്യപ്രദേശ്, ഡൽഹി എന്നി സംസ്ഥാനങ്ങളിലും അതീവജാഗ്രതയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ജോർജ് കള്ളിവയലിൽ
അയോധ്യ വിധി ബുധനാഴ്ചയ്ക്കു ശേഷം; രാജ്യത്ത് അതീവസുരക്ഷ
12:46 AM Nov 08, 2019 | Deepika.com