ന്യൂഡൽഹി: ജമ്മു കാഷ്മീർ വിഷയത്തിൽ പ്രതിഷേധിച്ചു സിവിൽ സർവീസിൽനിന്നു രാജിവച്ച മലയാളി ഐഎഎസ് ഓഫീസർ കണ്ണൻ ഗോപിനാഥനെതിരേ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കുറ്റപത്രം. ഇ- മെയിൽ വഴി ലഭിച്ച കുറ്റപത്രത്തിന്റെ പകർപ്പ് കഴിഞ്ഞ ദിവസം കണ്ണൻ ഗോപിനാഥൻ തന്നെ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. സർക്കാരിനെ അപകീർത്തിപ്പെടുത്തി എന്ന ആരോപണമാണ് പ്രധാനമായും കുറ്റപത്രത്തിൽ ഉന്നയിച്ചിരിക്കുന്നത്.
സർവീസിൽനിന്നു രാജിവച്ചതിശേഷം കണ്ണൻ ഗോപിനാഥൻ സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കും വിധം സോഷ്യൽ മീഡിയയിൽ അഭിപ്രായ പ്രകടനങ്ങൾ നടത്തിയെന്നും നവമാധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിച്ചുവെന്നും വിമർശനം വിദേശരാജ്യങ്ങളുമായുള്ള സർക്കാരിന്റെ ബന്ധം മോശമാക്കാൻ കാരണമായെന്നും കുറ്റപത്രത്തിൽ പറയുന്നു. രാജി അംഗീകരിക്കുന്നതിന് മുൻപ് തന്നെ കണ്ണൻ ഗോപിനാഥൻ ഓഫീസിൽ വരാതായി. ശേഷം മാധ്യമങ്ങളോട് ജമ്മു കാഷ്മീരിലെ ഉൾപ്പെടെ സർക്കാർ നയങ്ങളെക്കുറിച്ചു സംസാരിച്ചത് രാജ്യത്തിനകത്തും പുറത്തും സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചുവെന്നതടക്കമുളള ആരോപണങ്ങളാണ് ആഭ്യന്തരവകുപ്പിന്റെ കുറ്റപത്രത്തിലുള്ളത്.
ഏറ്റവും നല്ല ഉദ്യോഗസ്ഥനുള്ള പ്രധാനമന്ത്രിയുടെ പുരസ്കാരത്തിന് അപേക്ഷിച്ചില്ല, കേരളത്തിലെ വെള്ളപ്പൊക്കം സന്ദർശിച്ചശേഷം റിപ്പോർട്ട് സമർപ്പിച്ചില്ല എന്നതടക്കമുള്ള ആരോപണങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇത് പ്രതികാരനടപടിയാണെന്നു കണ്ണൻ ഗോപിനാഥൻ പറഞ്ഞു.
രാജിവച്ച ആളെപ്പോ ലും വെറുതെ വിടുന്നില്ലെന്നും ആരോപണങ്ങൾക്കെല്ലാം ഉത്തരം നേരത്തെ കൊടുത്തതാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാന മന്ത്രിയുടെ എക്സലൻസ് അവാർഡിന് അപേക്ഷിച്ചിട്ടില്ലെന്ന കാരണത്താൽ കുറ്റപത്രം ലഭിക്കുന്ന ആദ്യ ഉദ്യോഗസ്ഥനായിരിക്കും താനെന്ന് കണ്ണൻ ഗോപിനാഥൻ പ്രതികരിച്ചു.
രാജിവച്ച ഐഎഎസ് ഓഫീസർക്കെതിരേ കുറ്റപത്രം
12:26 AM Nov 08, 2019 | Deepika.com