ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാക്കളെ പുറത്താക്കി കേന്ദ്രസർക്കാർ നെഹ്റു മെമ്മോറിയിൽ മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റി പുനഃസംഘടിപ്പിച്ചു. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, ജയറാം രമേശ്, കരണ്‍ സിംഗ് എന്നിവരെയാണ് സൊസൈറ്റിയിൽനിന്ന് പുറത്താക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രസിഡന്റും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെ വൈസ് പ്രസിഡന്റുമാക്കിയാണ് സൊസൈറ്റി പുനഃസംഘടിപ്പിച്ചത്. സൊസൈറ്റി പുനഃസംഘടിപ്പിച്ച് കൊണ്ട് കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം പുതിയ ഉത്തരവും ഇറക്കി. വിഷയത്തിൽ പ്രതിപക്ഷം പാർലമെന്റിൽ ഉൾപ്പെടെ ഉന്നയിച്ച പ്രതിഷേധം മറിടകടന്നാണ് കേന്ദ്രസർക്കാരിന്റെ പുതിയ നീക്കം.
സർക്കാർ സ്വന്തം ആളുകളെ മാത്രം ഉൾപ്പെടുത്താൻവേണ്ടിയാണ് നെഹ്റു സ്മാരക സമിതിയിൽനിന്നു കോണ്‍ഗ്രസ് നേതാക്കളെ പുറത്താക്കിയതെന്ന് മുതിർന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. മെമോറാണ്ടം ഓഫ് അസോസിയേഷൻ ആൻഡ് റൂൾസ് റെഗുലേഷൻസ് പ്രകാരമാണ് സൊസൈറ്റി പുനഃസംഘടിപ്പിച്ചതെന്നാണ് ഉത്തരവിൽ പറയുന്നത്. മൂന്നു കോണ്‍ഗ്രസ് നേതാക്കൾക്ക് പകരം മാധ്യമപ്രവർത്തകൻ രജത് ശർമ, പരസ്യരംഗത്തെ പ്രമുഖൻ പ്രസൂണ്‍ ജോഷി അടക്കമുള്ളവരെ ഉൾപ്പെടുത്തിയാണ് പുനഃസംഘടന. പുതിയ ഉത്തരവ് വരികയോ അഞ്ചുവർഷം കാലാവധി പൂർത്തിയാക്കുകയോ ഏതാണോ ഇതിൽ ആദ്യം അതുവരെ അംഗങ്ങൾക്ക് സൊസൈറ്റിയിൽ തുടരാം.
കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിർമല സീതാരാമൻ, രമേശ് പൊഖ്റിയാൽ, പ്രകാശ് ജാവഡേക്കർ, വി. മുരളീധരൻ, പ്രഹ്ലാദ് സിംഗ് പട്ടേൽ എന്നിവരും ഐസിസിആർ ചെയർമാൻ വിനയ് സഹസ്രബുദ്ധ, പ്രസാർഭാരതി ചെയർമാൻ എ.സൂര്യപ്രകാശ് തുടങ്ങിയവരും സൊസൈറ്റിയിലെ അംഗങ്ങളാണ്. റിപ്പബ്ലിക് ടിവി മാനേജിംഗ് ഡയറക്ടറും മാധ്യമപ്രവർത്തകനുമായ അർണബ് ഗോസ്വാമി, ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്സ് ചെയർമാർ റാം ബഹാദൂർ തുടങ്ങിയവരെ നേരത്തേ സൊസൈറ്റിയിൽ ഉൾപ്പെടുത്തിയിരുന്നു.
സാന്പത്തിക വിദഗ്ധൻ നിതിൻ ദേശായി, പ്രൊഫ. ഉദയൻ മിശ്ര, ബി.പി. സിങ് എന്നിവരെ കഴിഞ്ഞവർഷം സൊസൈറ്റിയിൽനിന്ന് പുറത്താക്കിയിരുന്നു. നെഹ്റു മ്യൂസിയം സൊസൈറ്റിയോട് കേന്ദ്രം സ്വീകരിച്ചിരുന്ന നിലപാടുകളെ ഇവർ വിമർശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മൂവരെയും പുറത്താക്കിയത്.
കോണ്‍ഗ്രസ് നേതാക്കളെ പുറത്താക്കി നെഹ്റു സ്മാരക സമിതി പുനഃസംഘടിപ്പിച്ചു
01:42 AM Nov 07, 2019 | Deepika.com