ന്യൂഡൽഹി: ഇസ്രയേൽ നിർമിത ചാര സോഫ്റ്റ്വേർ പെഗാസസ് ഉപയോഗിച്ച് വാട്സ് ആപ് വഴി വിവരങ്ങൾ ചോർത്തിയതിൽ കേന്ദ്രസർക്കാർ പ്രതിക്കൂട്ടിൽ. കേന്ദ്രസർക്കാരിന്റെ അനുവാദമോ അംഗീകാരമോ ഇല്ലാതെ രാജ്യത്തെ പൗന്മാരുടെ ഫോണുകളിൽനിന്നു വിവിവരങ്ങൾ ചോർത്താൻ കഴിയില്ലെന്നതിന് കൂടുതൽ തെളിവുകൾ പുറത്തുവന്നു.
വാട്സ് ആപ്പിന്റെ ഉടമസ്ഥരായ ഫേസ്ബുക്ക് അമേരിക്കയിൽ കലിഫോർണിയയിലെ കോടതിയിൽ സമർപ്പിച്ച ഘാനയുടെ നാഷണൽ കമ്യൂണിക്കേഷൻ അഥോറിറ്റിയുമായുള്ള കരാറിൽനിന്ന് ചാര സോഫ്റ്റ്വേറായ പെഗാസസ് ഇസ്രയേൽ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ കൈമാറ്റം ചെയ്യാനാകില്ലെന്നാണു വ്യക്തമാകുന്നത്.
ഇസ്രയേൽ കന്പനിയായ എൻഎസ്ഒ ദീർഘകാലമായി വിവിധ സർക്കാർ ഏജൻസികൾക്കു മാത്രമാണ് ഈ സോഫ്റ്റ്വേറുകൾ വിറ്റിട്ടുള്ളത്. തങ്ങൾ ആർക്കൊക്കെയാണ് പെഗാസസ് എന്ന ചാര സോഫ്റ്റ്വേർ നൽകിയിട്ടുള്ളതെന്നു വെളിപ്പെടുത്താൻ എൻഎസ്ഒ തയാറായിട്ടില്ല. ഇവർ ആഫ്രിക്കൻ രാജ്യമായ ഘാനയ്ക്ക് ഇതു കൈമാറ്റം ചെയ്തതിന്റെ രേഖകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.
പെഗാസസ് യൂസർ ഗൈഡിൽ പറയുന്നത് അനുസരിച്ചാണെങ്കിൽ ഇൻസ്റ്റലേഷൻ ഉൾപ്പെടെ ഈ ചാര സോഫ്റ്റ്വേർ പ്രവർത്തനക്ഷമം ആക്കുന്നതിനായി അവരുടെ സാങ്കേതിക വിദഗ്ധർക്ക് പതിനഞ്ച് ആഴ്ച ഇന്ത്യയിൽ കഴിയേണ്ടിവന്നിട്ടുണ്ടാകണം. അതിനായി ഇവിടത്തെ മൊബൈൽ സേവന ദാതാക്കളുടെ സഹായവും ലഭ്യമായിരിക്കണം. ലോക്കൽ നെറ്റ്വർക്കുകളിൽ പെഗാസസിന്റെ ഇൻസ്റ്റലേഷൻ പരീക്ഷിച്ച് ഉറപ്പുവരുത്താൻ ചുരുങ്ങിയത് നാലാഴ്ച സമയം വേണ്ടിവരും. അതുകൊണ്ടുതന്നെ ഇന്ത്യയിലെ അധികൃതരുടെയോ നെറ്റ്വർക്ക് ഏജൻസികളുടെയോ അനുമതിയില്ലാതെ ഇവിടെ ഇത് നിരീക്ഷണത്തിന് ഉപയോഗിക്കാൻ സാധിക്കില്ലെന്ന് വ്യക്തമാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പെഗാസസ് പോലെയുള്ള സോഫ്റ്റ്വേറുകൾ സർക്കാരുകളുടെ അനുമതിയോടെ മാത്രം പ്രവർത്തിപ്പിക്കുന്നവയാണെന്നു മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷനും നിരീക്ഷിക്കുന്നു. ഇതു തീർത്തും നിയമവിരുദ്ധമാണെന്നും ഇതിനെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സെബി മാത്യു
പെഗാസസ് ചാര സോഫ്റ്റ്വേർ: സർക്കാരറിയാതെ വിവരങ്ങൾ ചോരില്ല
01:22 AM Nov 02, 2019 | Deepika.com