കോയമ്പത്തൂർ: നിരവധിയാളുകളുടെ കൈമെയ് മറന്ന അധ്വാനവും നാടിന്റെ പ്രതീക്ഷകളും വിഫലമായി. ട്രിച്ചിയെയും രാജ്യത്തെയും അതീവദുഃഖത്തിലാഴ്ത്തി കുഴൽക്കിണറിൽ വീണ രണ്ടുവയസുമാത്രം പ്രായമായ പിഞ്ചോമന സുജിത്ത് വിൽസൻ വിടപറഞ്ഞു. സമാന്തര തുരങ്കമുണ്ടാക്കിയും സമീപസ്ഥലം കുഴിച്ചും അഞ്ചുദിവസമായി നടത്തിക്കൊണ്ടിരുന്ന വിശ്രമമില്ലാത്ത പരിശ്രമത്തിനും അവന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഇന്നലെ പുലർച്ചെ 4.30ന് ട്രിച്ചി മണപ്പാറ നടുക്കാടിപ്പട്ടിയിലെ കുഴൽക്കിണറിൽനിന്ന് അഴുകിയനിലയിൽ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തപ്പോൾ കണ്ടുനിന്നവർ ദുഃഖം താങ്ങാനാവാതെ വാവിട്ടുകരഞ്ഞു. കുഴൽക്കിണറിൽനിന്നു ദുർഗന്ധം വമിച്ചതിനെതുടർന്ന് സുജിത്ത് മരിച്ചതായി പുലർച്ചെ 2.30 ന് അധികൃതർ സ്ഥിരീകരിച്ചിരുന്നു. തുടർന്നു മൃതദേഹം പുറത്തെടുത്തു മണപ്പാറ ഗവ. ആശുപത്രിയിലേക്കു കൊണ്ടുപോയി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വസതിയിലെത്തിച്ചു പൊതുദർശനത്തിനു വച്ചു.
നടുക്കാടിപ്പട്ടിയിൽനിന്നും പരിസരത്തെ ഗ്രാമങ്ങളിൽനിന്നും അയൽജില്ലകളിൽനിന്നും ആയിരക്കണക്കിനാളുകളാണ് കനത്ത മഴ വകവയ്ക്കാതെ കുരുന്നിനെ ഒരുനോക്കു കാണാനും അന്ത്യാഞ്ജലിയർപ്പിക്കാനും എത്തിയത്. മന്ത്രിമാരായ വിജയഭാസ്കർ, വെള്ളാമണ്ടി നടരാജൻ, വളർമതി, ഉദയകുമാർ, കോണ്ഗ്രസ് നേതാവ് തിരുനാവുക്കരശ്, എംപി ജ്യോതിമണി തുടങ്ങിയ പ്രമുഖർ ആദരാഞ്ജലികൾ അർപ്പിക്കാനെത്തി.
മൃതദേഹം പിന്നീട് നടുക്കാടിപ്പട്ടി ഫാത്തിമ പുതൂർ സെമിത്തേരിയിൽ രാവിലെ എട്ടരയോടെ സംസ്കരിച്ചു.
എൺപതു മണിക്കൂറിലേറെ സമയം വിദഗ്ധർ നടത്തിയ വിശ്രമമില്ലാത്ത കഠിന പ്രയത്നവും ഒരു രാജ്യത്തിന്റെ മുഴുവൻ പ്രതീക്ഷകളും വൃഥാവിലായതോടെ നമ്മിൽനിന്നു പിരിഞ്ഞുപോയ സുജിത്തിനുണ്ടായ ദുരന്തം വേദനാജനകമാണെന്നും ഇനിയൊരിക്കലും ഇത്തരമൊരു ദുഃഖം ആവർത്തിക്കപ്പെടാതിരിക്കട്ടെയെന്നും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പഴനിസ്വാമി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഡിഎംകെ പ്രസിഡന്റും പ്രതിപക്ഷനേതാവുമായ എം.കെ. സ്റ്റാലിൻ സുജിത്തിന്റെ മാതാപിതാക്കളെ സന്ദർശിച്ച് ദുഃഖത്തിൽ പങ്കുചേർന്നു.
കുഴൽക്കിണർ നികത്തി
സുജിത്തിന്റെ മരണത്തിനു കാരണമായ ട്രിച്ചി മണപ്പാറ നടുക്കാടിപ്പട്ടിയിലെ 600 അടി ആഴമുള്ള കുഴൽക്കിണർ കോണ്ക്രീറ്റ് മിശ്രിതം ഉപയോഗിച്ചു നികത്തി. കുഞ്ഞിനെ രക്ഷപ്പെടുത്താനായി നിർമിച്ച സമാന്തര കിണറുകളും മണ്ണിട്ടു മ ൂടി.
സുജിത്ത് യാത്രയായി; തേങ്ങിക്കരഞ്ഞ് ട്രിച്ചി
01:37 AM Oct 30, 2019 | Deepika.com