ന്യൂഡൽഹി: ദീപാവലി ആഘോഷത്തിലെ പടക്കംപൊട്ടിക്കലുകൾക്കുശേഷം ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം ഏറ്റവും അപകടകരമായ നിലയിലെത്തി. എന്നാൽ, കഴിഞ്ഞ അഞ്ചു വർഷക്കാലത്തിനുള്ളിൽ ദീപാവലിക്കുശേഷം ഡൽഹിയിലെ അന്തരീക്ഷ മലിനീകരണ നില ഏറ്റവും കുറവെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അവകാശപ്പെട്ടത്.
ഇന്നലെ രാവിലെ പത്തിന് ഡൽഹിയിലെ അന്തരീക്ഷ മലിനീകരണ തോത് (എക്യുഐ) ഏറ്റവും മോശമായ നിലയിൽ 346 എന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് അടയാളപ്പെടുത്തിയത്. കഴിഞ്ഞ രാത്രികളിൽ പടക്കം പൊട്ടിച്ചതു മൂലമാണ് സ്ഥിതി ഇത്രയധികം രൂക്ഷമായത്.
സുപ്രീംകോടതി നിർദേശം അനുസരിച്ചുള്ള പരിധിയിൽ നിന്നു പടക്കം പൊട്ടിച്ചിട്ടുപോലും ഡൽഹിയിൽ പലേടത്തും മലിനീകരണം അതിരൂക്ഷമായിരുന്നു. പതിവ് പോലെ അനിയന്ത്രിതമായി പടക്കം പൊട്ടിക്കുന്നത് നിരുത്സാഹപ്പെടുത്താൻ ഡൽഹി കോണാട്ട് പ്ലേസിൽ സംസ്ഥാന സർക്കാർ ലേസർ ഷോ സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷങ്ങളേതിനേക്കാൾ കുറവായിരുന്നു ഇക്കുറി ദീപാവാലിക്ക് പടക്കം പൊട്ടിച്ചതെങ്കിലും ഇത് പൂർണമായി നിർത്തേണ്ടതുണ്ടെന്നാണ് മുഖ്യമന്ത്രി കേജരിവാൾ പറഞ്ഞത്.
ദീപാവലി ദിവസം രാത്രി എട്ടു മണി മുതൽ പത്തു മണിവരെ മാത്രമേ പടക്കം പൊട്ടിക്കാൻ പാടുള്ളൂവെന്നായിരുന്നു കഴിഞ്ഞ വർഷം സുപ്രീംകോടതി നൽകിയ നിർദേശം. അന്തരീക്ഷ മലിനീകരണത്തോത് 0-5 താരതമ്യേന നല്ലതും 51-100 തൃപ്തികരവും 101-200 മിതമായിട്ടുള്ളതും 201-300 മോശവും 301-400 വളരെ മോശവും 401-500 ഏറ്റവും അപകടകരവുമായാണ് കണക്കാക്കുന്നത്.
ശൈത്യകാലം വന്നു കൊണ്ടിരിക്കേ കഴിഞ്ഞ വർഷങ്ങളിലേതുപോലെ അയൽസംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവടങ്ങളിൽ പാടങ്ങളിൽ വൈക്കോൽ കൂട്ടിയിട്ടു കത്തിച്ചാൽ ഡൽഹിയുടെ അന്തരീക്ഷം ഇനിയും കൂടുതൽ അപകടകരമാകും.
ദീപാവലി: അന്തരീക്ഷ മലിനീകരണം അപകടകരമായ നിലയിൽ
12:19 AM Oct 29, 2019 | Deepika.com