ന്യൂഡൽഹി: ഹരിയാനയിൽ മനോഹർലാൽ ഖട്ടർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഖട്ടറിനൊപ്പം ഉപമുഖ്യമന്ത്രിയായി ജനനായക് ജനതാ പാർട്ടി നേതാവ് ദുഷ്യന്ത് ചൗട്ടാലയും സത്യപ്രതിജ്ഞ ചെയ്തു. ഞായറാഴ്ച ഉച്ചയോടെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സത്യദേവ് നാരായണ് ആര്യ സത്യവാചകം ചൊല്ലിക്കൊടുത്തു. മനോഹർലാൽ ഖട്ടർ തുടർച്ചയായ രണ്ടാം തവണയാണ് ഹരിയാന മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്.
ബിജെപിയുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ദുഷ്യന്ത് ചൗട്ടാലയ്ക്ക് ഉപമുഖ്യമന്ത്രി പദം കിട്ടിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം കിട്ടാതിരുന്ന ബിജെപിയെ പിന്തുണയ്ക്കാൻ പത്ത് എംഎൽഎമാരുള്ള ജെജെപി തീരുമാനിക്കുകയായിരുന്നു. 90 അംഗ നിയമസഭയിൽ നാല്പത് സീറ്റാണ് ബിജെപിക്കു കിട്ടിയത്. ഭൂരിപക്ഷം ഉറപ്പാക്കാൻ ഏഴ് സ്വതന്ത്ര എംഎൽഎമാരും ബിജെപിയെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പത്ത് എംഎൽഎമാരുള്ള ജെജെപി കൂടി പിന്തുണ അറിയിച്ചതോടെബിജെപി ഉപമുഖ്യമന്ത്രി സ്ഥാനം നൽകാൻ ധാരണയാവുകയായിരുന്നു. മന്ത്രിസഭയിൽ മറ്റാരും ഇന്നലെ സത്യപ്രതിജ്ഞ ചെയ്തില്ല. ദീപാവലിക്കു ശേഷം മറ്റുള്ളവർ സത്യപ്രതിജ്ഞ ചെയ്യുമെന്നാണു സൂചന.
ബിജെപി ദേശീയ വർക്കിംഗ് പ്രസിഡന്റ് ജെ.പി. നഡ്ഡ, പഞ്ചാബ് ഗവർണർ വി.പി. സിംഗ് ബദനോർ, കേന്ദ്രമന്ത്രിമാരായ ക്രിഷൻപാൽ ഗുർജർ, ആർ.എൽ. കഠാരിയ, പഞ്ചാബ് മുൻ മുഖ്യമന്ത്രിയും ശിരോമണി അകാലിദൾ നേതാവുമായ പ്രകാശ് സിംഗ് ബാദൽ, മകനും മുതിർന്ന നേതാവുമായ സുഖ്ബീർ സിംഗ് ബാദൽ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്, ഹിമാചൽ പ്രദേശ് മുഖ്യന്ത്രി ജയ്റാം ഠാക്കൂർ, ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ തുടങ്ങിയ പ്രമുഖർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസം തിഹാർ ജയിലിൽ നിന്നു പരോളിലിറങ്ങിയ അജയ് ചൗട്ടാലയും മകൻ ദുഷ്യന്ത് ചൗട്ടാലയുടെ സത്യപ്രതിജ്ഞ കാണാനെത്തിയിരുന്നു.
ഹരിയാനയിൽ ഖട്ടർ അധികാരമേറ്റു
12:47 AM Oct 28, 2019 | Deepika.com