ന്യൂഡൽഹി: അയോധ്യ കേസിൽ 2010ൽ വിധി വന്നപ്പോൾ രാജ്യത്തെ രാഷ്ട്രീയ പാർട്ടികളും പൗരസമൂഹവും പക്വതയോടെയാണ് ഇടപെട്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
അലാഹാബാദ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചപ്പോൾ പ്രത്യേക താത്പര്യമുള്ള പല സംഘങ്ങളും അത് ചൂഷണം ചെയ്യാൻ ശ്രമിച്ചിരുന്നു. എന്നാൽ, രാഷ്ട്രീയ കക്ഷികൾ ജനങ്ങളെ ഒരുമിപ്പിച്ചു നിർത്തിയെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
അയോധ്യ കേസിൽ സുപ്രീം കോടതിയുടെ അന്തിമവിധി പുറത്തുവരാനിരിക്കേയാണ് മോദിയുടെ പരാമർശം.
അലാഹാബാദ് ഹൈക്കോടതി വിധി വന്നപ്പോൾ ചിലർ സാഹചര്യം വഷളാക്കാനാണു ശ്രമിച്ചത്. ചിലർ ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനകൾ നടത്തി. അത് അഞ്ച്- പത്ത് ദിവസം തുടർന്നു. എന്നാൽ, രാഷ്ട്രീയ പാർട്ടികളും സാമൂഹ്യ സംഘടനകളും സന്യാസിമാരും മത- സമുദായ നേതാക്കളും രാജ്യത്തെ ജനങ്ങളെ ഒന്നിച്ചു നിർത്താനാണ് ശ്രമിച്ചത്. അന്ന് എല്ലാവരും കാണിച്ച ഐക്യത്തിനു നന്ദി പറയുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോൾ ദീപാവലി ആഘോഷിക്കുകയാണ്. രാജ്യത്ത് ഫെസ്റ്റിവൽ ടൂറിസത്തിന് ഏറെ സാധ്യതയുണ്ടെ ന്നും ഹോളി, ഓണം, പൊങ്കൽ, ബിഹു ഇവയെല്ലാം കൂടുതൽ ജനകീയമാക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
2010 ലെ അയോധ്യ വിധി : പാർട്ടികൾ പക്വതയോടെ ഇടപെട്ടെന്നു മോദി
12:47 AM Oct 28, 2019 | Deepika.com