ന്യൂഡൽഹി: കർഷകരുടെ വിളകൾക്കു കുറഞ്ഞ താങ്ങുവില ഉറപ്പാക്കാത്ത നരേന്ദ്ര മോദി സർക്കാരിനെ കുറ്റപ്പെടുത്തി കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രംഗത്ത്. ദീപാവലി ആശംസാ സന്ദേശത്തിലൂടെ വിഷയം ചൂണ്ടിക്കാട്ടിയ സോണിയ, മോദി സർക്കാർ രാജധർമം പാലിക്കണമെന്ന് ആവശ്യപ്പെട്ടു.
ഇടനിലക്കാരുടെ ഇരട്ടചൂഷണത്തിനിരയാകുന്ന കർഷകർ ഇപ്പോൾ കറുത്ത ദീപാവലിയാണ് ആഘോഷിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.
മോദി സർക്കാർ 2018ൽ ജനങ്ങൾക്കു നൽകിയ വാഗ്ദാനം എന്തായിരുന്നു എന്നു തിരിഞ്ഞുനോക്കണം. ചെലവിനേക്കാൾ 50 ശതമാനം ഉയർന്ന നിരക്കിൽ മിനിമം താങ്ങുവില നൽകുമെന്നാണ് അന്നു കേന്ദ്രം ഭരിക്കുന്നവർ പറഞ്ഞിരുന്നത്. എന്നാൽ, മിനിമം താങ്ങുവിലയിൽ നിന്ന് 22.5 ശതമാനം കുറഞ്ഞ വിലയ്ക്കാണ് കർഷകർ ഇപ്പോൾ തങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കുന്നത്. ഏകദേശം 50,000 കോടി രൂപയാണ് ഇവരുടെ നഷ്ടം. ആ നഷ്ടം ആരു നികത്തുമെന്നു സോണിയ ചോദിച്ചു.
അധികാരത്തിലേറിയതിനു പിന്നാലെ ബിജെപി ജനങ്ങളെ പറഞ്ഞുപറ്റിക്കുകയാണ്. കാർഷിക ആവശ്യങ്ങൾക്കായുള്ള ഉപകരണങ്ങളുടെ വിലയും നികുതിയും കൂട്ടിയും ഡീസൽ വില വർധിപ്പിച്ചും കർഷകർക്ക് ഇരുട്ടടിയാണു വരുത്തിയിട്ടുള്ളത്.
കൃഷിയുടെ ചെലവ് ഗണ്യമായി വർധിക്കുന്നതിനിടെയാണ് കർഷകർ ഇടനിലക്കാരുടെ ചൂഷണത്തിന് ഇരയാകുന്നതെന്നും സോണിയ ചൂണ്ടിക്കാട്ടി.
മോദി രാജധർമം പാലിക്കണം: സോണിയ
12:47 AM Oct 28, 2019 | Deepika.com