ബംഗളൂരു: ബിജെപിയിൽനിന്നുള്ളവരുൾപ്പെടെ എംപിമാർക്ക് മൊബൈൽ ഫോൺ സമ്മാനിച്ചതിന്റെ പേരിൽ തനിക്ക് നോട്ടീസ് അയച്ച എൻഫോഴ്മെന്റ് അധികൃതർക്കെതിരേ കർണാടകത്തിലെ കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ. മൊബൈൽഫോൺ കൈപ്പറ്റിയശേഷം ചിലർ വിമർശിച്ചകാര്യവും കർണാടകത്തിലെ മുൻമന്ത്രികൂടിയായ ശിവകുമാർ പരസ്യമാക്കി.
സാന്പത്തിക തിരിമറിക്കേസിൽ കഴിഞ്ഞ മൂന്നിന് എൻഫോഴ്മെന്റ് അറസ്റ്റിലായ ശിവകുമാർ തിഹാർ ജയിലിൽ ജുഡീഷൽ കസ്റ്റഡിയിൽ കഴിയുകയായിരുന്നു. ഇതിനിടെ ജാമ്യം ലഭിച്ച അദ്ദേഹം ബംഗളൂരുവിലെത്തിയിരുന്നു. ഉജ്വല സ്വീകരണമാണ് അന്ന് അനുയായികൾ അദ്ദേഹത്തിന് സമ്മാനിച്ചത്.
ഇതിനു ശേഷമാണ് മൊബൈൽ ഫോൺ വിതരണവിവാദം പുറത്തായത്. പുതിയ തരം മൊബൈൽഫോണുകൾ വേണമെന്ന് ചിലർ ആവശ്യപ്പെട്ടതിനാലാണ് അത് എത്തിച്ചുനൽകിയത്. പിന്നാലെ എൻഫോഴ്മെന്റ് നോട്ടീസ് അയക്കുകയായിരുന്നുവെന്നും ശിവകുമാർ പറഞ്ഞു. സ്വന്തം അക്കൗണ്ടിൽ നിന്ന് ഫോൺവാങ്ങുന്നതിനു ചെലവായ തുക ഉൾപ്പെടെ ചൂണ്ടിക്കാട്ടി മറുപടിയും നൽകിയെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ഫോൺ സമ്മാനിച്ചവരിൽ മൂന്നുപേരൊഴികെ എല്ലാവരും അതുകൈപ്പറ്റി. തനിക്കെതിരേ പ്രസ്താവന നടത്തിയ എല്ലാവരും ഫോൺ കൈപ്പറ്റിയവരാണെന്നും അദ്ദേഹം പറഞ്ഞു. എൻഫോഴ്സ്മെന്റ് കാര്യമില്ലാതെ വേട്ടയാടുകയാണെന്നും സംഭവിച്ചതെല്ലാം ജനങ്ങളുടെ മുന്പാകെ അവതരിപ്പിക്കുമെന്നും ശിവകുമാർ വ്യക്തമാക്കി.
വാരിക്കോരി മൊബൈൽ നൽകിയിട്ടും പഴികേട്ട് ഡി.കെ. ശിവകുമാർ
12:47 AM Oct 28, 2019 | Deepika.com