തിരുച്ചിറപ്പള്ളി: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരനെ മൂന്നാം ദിവസവും രക്ഷിക്കാനായില്ല. ദേശീയ ദുരന്തനിവാരണ സേന നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടതോടെ പെട്രോളിയം ഖനനത്തിനുപയോഗിക്കുന്ന കൂറ്റൻ റിഗ് ഉപയോഗിച്ചു സമാന്തര കിണർ നിർമിച്ചു കുട്ടിയുടെ അടുത്തെത്താനാണ് ഇപ്പോഴത്തെ നീക്കം.
വെള്ളിയാഴ്ച വൈകുന്നേരമാണു തിരുച്ചിറപ്പള്ളി നാട്ടുകാട്ടുപെട്ടിയിൽ ബ്രിട്ടോയുടെ മകൻ സുജിത്ത് കളിക്കുന്നതിനിടെ കുഴൽക്കിണറിൽ വീണത്. കൈകൾ തലയ്ക്കു മുകളിലേക്കു വച്ചതുപോലെ 28 അടി താഴ്ചയിൽ കുടിങ്ങിക്കിടന്നു. രക്ഷാപ്രവർത്തനത്തിനിടെ പാറയ്ക്ക് ഇളക്കം തട്ടിയതോടെ കൂടുതൽ ആഴങ്ങളിലേക്കു പതിച്ചു. ഇന്നലെ രാത്രി നടത്തിയ പരിശോധനയിൽ കുട്ടി ശ്വാസമെടുക്കുന്നതായി കണ്ടെത്തിയത് പ്രത്യാശയായി.
പ്രത്യേക കയർ ഉപയോഗിച്ചും ഹൈഡ്രോളിക് സംവിധാനമുപയോഗിച്ചും കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. ഇതോടെയാണു വൻ കിണറുകൾ നിർമിച്ചു പരിചയമുള്ള ഒഎൻജിസിയുടെ സഹായം ജില്ലാ ഭരണകുടം തേടിയത്. നാമക്കലിൽ ഹൈഡ്രോ കാർബൺ ഖനനത്തിനായി ഉപയോഗിക്കുന്ന കൂറ്റൻ റിഗ് രാത്രി രണ്ടോടെ നാട്ടുകാട്ടുപെട്ടിയിലെത്തിച്ചു. റിഗ് ഉപയോഗിച്ചു കുഴൽകിണറിനു സമാന്തമാരമായി മൂന്നാൾക്ക് ഇറങ്ങാൻ കഴിയുന്ന കുഴിയുണ്ടാക്കുകയാണിപ്പോൾ. ഇതുവഴി കുട്ടിയെ പുറത്തെത്തിക്കാനാണു ശ്രമം. തൊണ്ണൂറടി താഴ്ചയിൽ കഴിയുന്ന കുട്ടിക്ക് ശ്വാസമെടുക്കുന്നതിനായി തുടർച്ചയായി കിണറ്റിലേക്കു ഓക്സിജൻ പന്പ് ചെയ്യുന്നുമുണ്ട്.
കുഴൽക്കിണറിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമം തുടരുന്നു
12:47 AM Oct 28, 2019 | Deepika.com