ന്യൂഡൽഹി: എയർഹോസ്റ്റസിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദ എംഎൽഎയും ഹരിയാന ലോക്ഹിത് പാർട്ടി നേതാവുമായി ഗോപാൽ കന്ദയുടെ പിന്തുണ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്.
ഹരിയാന തെരഞ്ഞെടുപ്പു ഫലം വന്നതിന്റെ തൊട്ടു പിന്നാലെ തന്നെ ബിജെപിക്കു നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് കന്ദ രംഗത്തെത്തിയിരുന്നു. ആദ്യ ഘട്ടത്തിൽ ബിജെപി കന്ദയുടെ പിന്തുണ സ്വീകരിക്കാമെന്ന നിലപാടിലുമായിരുന്നു. എന്നാൽ, ഉമാഭാരതി ഉൾപ്പെടെ പാർട്ടിക്ക് ഉള്ളിൽ നിന്നു തന്നെ ശക്തമായ എതിർപ്പ് ഉയർന്നതോടെയാണ് കന്ദയുടെ പിന്തുണ വേണ്ടെന്ന് പാർട്ടി തീരുമാനത്തിൽ എത്തിയത്. ബിജെപി ഗോപാൽ കന്ദയുടെ പിന്തുണ സ്വീകരിക്കുന്നതിനെ കോണ്ഗ്രസും ശക്തമായി എതിർത്തിരുന്നു.
ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ കന്ദയും മറ്റ് സ്വതന്ത്ര എംഎൽഎമാരും പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്ക് തിരിക്കുന്ന ചിത്രം വാർത്തയായിരുന്നു. ഡൽഹിയിലെത്തിയ കന്ദ ബിജെപി വർക്കിംഗ് പ്രസിഡന്റെ ജെ.പി. നഡ്ഡ, ഹരിയാനയുടെ ചുമതലയുള്ള അനിൽ ജയിൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തനിക്കെതിരേ ആരോപണങ്ങൾ ഉന്നയിക്കുന്നത് രാഷ്ട്രീയ എതിരാളികളാണ്. കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതിനാൽ അതേക്കുറിച്ച് കൂടുതൽ പറയുന്നില്ല. കോടതി ഇതു വരെ തന്നെ കുറ്റക്കാരനായി കണ്ടെത്തിയിട്ടില്ല. ആരോപണങ്ങൾ നേരിടുന്ന രാഷ്ട്രീയക്കാരനായി താൻ മാത്രമല്ല ഉള്ളതെന്നുമാണ് ഗോപാൽ കന്ദ പറയുന്നത്.
ഗോപാൽ കന്ദയുടെ പിന്തുണ ബിജെപി സ്വീകരിച്ചാൽ അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഹരിയാന മുഖ്യമന്ത്രി മനോഹൽ ലാൽ ഖട്ടറിന്റെയും പ്രതിച്ഛായയ്ക്ക് കളങ്കമേൽപ്പിക്കും എന്നായിരുന്നു ഉമാഭാരതിയുടെ മുന്നറിയിപ്പ്. സിർസയിൽ നിന്നു വിജയിച്ച ഗോപാൽ കന്ദ 2012ലാണ് തന്റെ എയർലൈൻസ് കന്പനിയിലെ എയർഹോസ്റ്റസിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായത്. മാനഭംഗം ഉൾപ്പെടെയുള്ള കുറ്റങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ട കന്ദയെ 2014ൽ ഡൽഹി ഹൈക്കോടതി ജാമ്യം നൽകി വിട്ടയയ്ക്കുകയായിരുന്നു. 2012ൽ കന്ദ കോണ്ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ഭൂപേന്ദർ ഹൂഡയുടെ മന്ത്രിസഭയിൽ അംഗമായിരുന്നു.
കന്ദയുടെ എംഡിഎൽആർ എയർലൈൻസിൽ എയർഹോസ്റ്റസായിരുന്ന ഗീതിക ശർമയെ ഡൽഹിയിലെ വസതിയിൽ 2012 ഓഗസ്റ്റ് അഞ്ചിന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കന്ദയുടെയും മറ്റു സഹപ്രർത്തകരുടെയും അതിക്രമങ്ങളിൽ മനംനൊന്ത് ജീവനൊടുക്കുകയാണ് എന്നായിരുന്നു ഗീതികയുടെ ആത്മഹത്യ കുറിപ്പിൽ കുറിച്ചിരുന്നത്.
ആരോപണങ്ങളെ തുടർന്ന് കന്ദ ഹൂഡ മന്ത്രിസഭയിൽ നിന്നു രാജി വച്ചിരുന്നു. അന്ന് ഗോപാൽ കന്ദയുടെ അറസ്റ്റ് ആവശ്യപ്പെട്ട് ഹരിയാനയിൽ ബിജെപി വലിയ പ്രക്ഷോഭം നടത്തിയിരുന്നു. തന്റെ മണ്ഡലമായ സിർസയിൽ ഒരു ചെറിയ ഷൂ കടയുമായി വ്യാപാരം ആരംഭിച്ച കന്ദ പിന്നീട് റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് കടക്കുകയും പെട്ടെന്ന് വളർന്ന് വ്യോമയാന വ്യവസായ മേഖലയിലേക്ക് വരെ എത്തുകയും ചെയ്തു.
ഹരിയാനയിൽ കന്ദയുടെ പിന്തുണ വേണ്ടെന്ന് ബിജെപി
12:45 AM Oct 27, 2019 | Deepika.com