ഉഡുപ്പി: ഷിർവ ഡോണ്‍ ബോസ്കോ സ്കൂൾ പ്രിൻസിപ്പലും ഷിർവ ഇടവക സഹവികാരിയുമായിരുന്ന ഫാ. മഹേഷ് ഡിസൂസയുടെ (36) മരണവുമായി ബന്ധപ്പെട്ടു പോലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ 11നു രാത്രി പള്ളിയുമായി ബന്ധപ്പെട്ട യോഗം കഴിഞ്ഞു തന്റെ മുറിയിലേക്ക് പോയ ഫാ. മഹേഷിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. അന്നു രാവിലെ അധ്യാപക പരിശീലന പരിപാടിയിലും അദ്ദേഹം പങ്കെടുത്തിരുന്നു.
സംഭവത്തിൽ ദുരൂഹതയുളള സാഹചര്യത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. വിശദമായ അന്വേഷണമാണ് നടക്കുന്നതെന്നും സംശയമുള്ളവരെ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് അറിയിച്ചു. സംഭവദിവസം ചിലർ വൈദികനെ കാണാൻ വന്നതിന്റെ ദൃശ്യങ്ങൾ ദേവാലയത്തിലെ സിസിടിവിയിൽനിന്നു ലഭിച്ചിട്ടുണ്ട്. എന്തിനാണ് ഇവർ വന്നതെന്നും വൈദികനുമായി സംസാരിച്ചതെന്നും വ്യക്തമല്ല. ദൃശ്യങ്ങളിൽ ഉള്ളവരെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തിലാണു പോലീസ്.
ഇവരിൽനിന്നു നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണു പ്രതീക്ഷ. പോസ്റ്റ്മോർട്ടം റിപ്പോർട്ടുപ്രകാരം വൈദികന്റേതു തൂങ്ങിമരണമാണെങ്കിലും ഫോറൻസിക് പരിശോധന ഫലം കൂടി ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തതവരൂവെന്നു പോലീസ് പറഞ്ഞു. വൈദികന്റെ മരണവുമായി ബന്ധപ്പെട്ടു നിലവിൽ ആരെയും അറസ്റ്റു ചെയ്തിട്ടില്ല.
1983 മാർച്ച് 30നു മൂഡുബെൽ സ്വദേശി ഫ്രെഡറിക്കിന്റെയും മട്ടിൽഡ ഡിസൂസയുടെയും രണ്ടാമത്തെ മകനായി ജനിച്ച ഫാ. മഹേഷ് 2013 ഏപ്രിൽ 15നു പുതുതായി സ്ഥാപിച്ച ഉഡുപ്പി രൂപതയുടെ ആദ്യ പുരോഹിതനായി. 2013 മുതൽ കല്ലിയാൻപൂരിയിലെ മിലാഗ്രസ് കത്തീഡ്രലിലും സാന്തേക്കട്ടിലെ മൗണ്ട് റോസറിചർച്ചിലും അസി. വികാരിയായി സേവനമനുഷ്ഠിച്ചു. അതേസമയം മിലാഗ്രസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ പ്രധാനാധ്യാപകനും കൂടിയായിരുന്നു.
2016 ൽ ഷിർവ പള്ളിയിലെ അസി. ഇടവക വികാരിയായും ഡോണ്‍ ബോസ്കോ സിബിഎസ്ഇ സ്കൂളിന്റെ പ്രിൻസിപ്പലായും നിയമിതനായി. സ്കൂളിലെ കുട്ടികൾക്കും അവരുടെ മാതാപിതാതാക്കൾക്കും പ്രിയപ്പെട്ടവനായിരുന്നു ഫാ. മഹേഷ്. സ്കൂളിലും ഇടവകയിലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ മികച്ചതായിരുന്നു.
മദ്യത്തിനും മയക്കുമരുന്നിനുമെതിരേ ശബ്ദിച്ചിരുന്ന അദ്ദേഹത്തിനു ശത്രുക്കളുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നുണ്ട്.
ഫാ. മഹേഷ് ഡിസൂസയുടെ മരണം: അന്വേഷണം ഉൗർജിതമാക്കി
12:45 AM Oct 27, 2019 | Deepika.com