ന്യൂഡൽഹി: ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയെ മിസോറം ഗവർണറായി നിയമിച്ചു. ഐഎഎസ് ഓഫീസർമാരായ ഗിരീഷ് ചന്ദ്ര മുർമുവിനെ ജമ്മു കാഷ്മീരിലെയും ആർ.കെ. മാഥുറിനെ ലഡാക്കിലെയും ലഫ്. ഗവർണർമാരായി നിയമിച്ചു. കാഷ്മീരും ലഡാക്കും കേന്ദ്രഭരണപ്രദേശങ്ങളായതുകൊണ്ടാണു ലഫ്. ഗവർണറെ നിയമിച്ചത്. കാഷ്മീർ ഗവർണർ സത്യപാൽ മാലിക്കിനെ ഗോവ ഗവർണറായി നിയമിച്ചു. മുൻ ഐബി തലവൻ ദിനേശ്വർ ശർമയയെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായും നിയമിച്ചു.
മിസോറം ഗവർണറാകുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീധരൻപിള്ള. 2011-14 കാലത്ത് വക്കം പുരുഷോത്തമനും 2018-19 കാലത്ത് കുമ്മനം രാജശേഖരനും മിസോറം ഗവർണറായി പ്രവർത്തിച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷനായിരിക്കെ മിസോറം ഗവർണറാകുന്ന രണ്ടാമത്തെയാളാണ് ശ്രീധരൻപിള്ള. കുമ്മനം രാജശേഖരനും ബിജെപി സംസ്ഥാന അധ്യക്ഷനായിരിക്കേയാണ് മിസോറമിലേക്ക് നിയോഗിക്കപ്പെട്ടത്.
1985 ബാച്ച് ഗുജറാത്ത് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ഗിരീഷ്ചന്ദ്ര മുർമു കേന്ദ്ര ധനമന്ത്രാലയത്തിൽ എക്സ്പെൻഡിച്ചർ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു. നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്നു. 1977 ബാച്ച് ഐഎഎസ് ഓഫീസറായിരുന്ന മാഥുർ, പ്രതിരോധ സെക്രട്ടറിയായും മുഖ്യ വിവരാവകാശ കമ്മീഷണറായും(സിഐസി) പ്രവർത്തിച്ചിട്ടുണ്ട്.
കേരളത്തിലെ അഞ്ചു മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ശ്രീധരൻപിള്ളയ്ക്കു പുതിയ നിയമനം ലഭിച്ചിരിക്കുന്നത്. ബിജെപി ഒരു സീറ്റിൽ പോലും വിജയിച്ചില്ല. നേരത്തെ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെയും മിസോറാം ഗവർണറായി നിയമിച്ചിരുന്നു.
പി.എസ്. ശ്രീധരൻപിള്ള മിസോറം ഗവർണർ
12:19 AM Oct 26, 2019 | Deepika.com