ന്യൂഡൽഹി: തീരദേശ പരിപാലന നിയമം ലംഘിച്ചതിന്റെ പേരിൽ പൊളിക്കാൻ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളുടെ ഉടമകൾക്കെല്ലാം 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതിയുടെ നിർദേശം. ഇതിനായി ഫ്ളാറ്റ് നിർമാതാക്കൾ 20 കോടി രൂപ കെട്ടിവയ്ക്കണമെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
ഇതിനായി കോടതി മരവിപ്പിച്ച ഫ്ളാറ്റ് നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽനിന്നു പണം പിൻവലിക്കാനും രണ്ടംഗ ബെഞ്ച് അനുമതി നൽകി. ഫ്ളാറ്റുകൾ പൊളിക്കാനുള്ള ഉത്തരവിൽ നിന്ന് ഒരിഞ്ചു പോലും പിന്നോട്ടു പോകില്ലെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര ആവർത്തിച്ചു.
ഫ്ളാറ്റുകൾ പൊളിക്കരുതെന്നും തങ്ങളെ മാത്രം കുറ്റക്കാരാക്കരുതെന്നും നിർമാതാക്കൾ വാദിച്ചതോടെ ജസ്റ്റീസ് അരുണ്‍ മിശ്ര ക്ഷുഭിതനായി. എല്ലാ ഭാഗങ്ങളും കേട്ടിട്ടാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ആവർത്തിച്ച ജസ്റ്റീസുമാരായ അരുണ്‍ മിശ്രയും രവീന്ദ്ര ഭട്ടും മുൻ ഉത്തരവുകളുടെ മെറിറ്റിനെ കുറിച്ചു വാദിച്ച് കോടതിയുടെ സമയം പാഴാക്കരുതെന്നും ആവശ്യപ്പെട്ടു.
ഇതേ തുടർന്നാണ് എല്ലാവർക്കും ഒരേപോലെയല്ല നഷ്ടപരിഹാരം നിശ്ചയിച്ചിരിക്കുന്നതെന്ന് ഫ്ളാറ്റ് ഉടമകൾ കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയത്. കോടതി നേരത്തെ നിർദേശിച്ചിരുന്ന നഷ്ടപരിഹാരം ഫ്ളാറ്റ് നിർമാതാക്കൾ നൽകിയോ എന്നും എത്രപേരാണ് അപേക്ഷിച്ചിരിക്കുന്നതെന്നും രണ്ടംഗ ബെഞ്ച് സർക്കാരിനോടു ചോദിച്ചു. 61 പേരാണ് അപേക്ഷ സമർപ്പിച്ചതെന്നും അവർക്ക് മൂന്നംഗ സമിതി നിശ്ചയിച്ച 10.70 കോടി നൽകിയതായും സർക്കാരിന്റെ സ്റ്റാൻഡിംഗ് കോണ്‍സൽ ജി. പ്രകാശ് മറുപടി നൽകി.
മരട്: എല്ലാവർക്കും 25 ലക്ഷം നൽകണമെന്നു സുപ്രീംകോടതി
12:19 AM Oct 26, 2019 | Deepika.com