ന്യൂഡൽഹി: പൊതുമേഖലാ ടെലികോം കന്പനികൾ രണ്ടിനെയും സർക്കാർ വിറ്റൊഴിയും എന്ന ആശങ്കയിലായിരുന്ന രണ്ടു ലക്ഷത്തോളം ജീവനക്കാർക്ക് ഇന്നലത്തെ കാബിനറ്റ് തീരുമാനം ആശ്വാസമായി. കന്പനികൾ ലയിപ്പിക്കുകയും വിആർഎസ് നടപ്പാക്കുകയും ചെയ്യുമെങ്കിലും വില്പന ലക്ഷ്യമല്ലെന്നു ഗവൺമെന്റ് പ്രഖ്യാപിച്ചു.
മാസങ്ങളായി ബിഎസ്എൻഎൽ ജീവനക്കാരുടെ ശന്പളം വൈകുകയാണ്. ഈ മാസവും കഥയിൽ മാറ്റമില്ല. കഴിഞ്ഞ വർഷം 13,804 കോടി രൂപയാണു ബിഎസ്എൻഎൽ വരുത്തിയ നഷ്ടം 2017-18-ൽ 7993 കോടി, 2016-17-ൽ 4793 കോടി, 2015-16-ൽ 4859 കോടി എന്നിങ്ങനെയായിരുന്നു നഷ്ടം. എംടിഎൻഎലും വർഷങ്ങളായി നഷ്ടത്തിലാണ്.
വിആർഎസ് പാക്കേജ് നടപ്പാക്കുകയും വരും വർഷങ്ങളിൽ റിട്ടയർ ചെയ്യുന്നവർ പിരിയുകയും ചെയ്യുന്നതോടെ ഇവയിലെ ജീവനക്കാരുടെ എണ്ണം നാലിലൊന്നാകും എന്നാണു പ്രതീക്ഷ. ബിഎസ്എൻഎലിലെ 1.76 ലക്ഷം പേരിൽ പകുതി ആറു വർഷത്തിനകം പിരിയും. ഉള്ള ജീവനക്കാരിൽ പകുതി വിആർഎസ് സ്വീകരിച്ചാൽ ശേഷം സംഖ്യ 40000-ൽ താഴെയാകും. എംടിഎൻഎലിൽ 22,000 പേരുള്ളതിൽ 16,000 പേർ ആറു വർഷത്തിനകം റിട്ടയർ ചെയ്യും.
ബിഎസ്എൻഎലിന് 11.6 കോടിയും എംടിഎൻഎലിന് 67 ലക്ഷവും വരിക്കാരാണ് ഉള്ളത്. മൊത്തം മൊബൈൽ വരിക്കാരുടെ 10.22 ശതമാനമാണിത്.
ബിഎസ്എൻഎൽ, എംടിഎൻഎൽ ലയനം: ആശങ്കകൾ അകന്നു
12:06 AM Oct 24, 2019 | Deepika.com