ന്യൂഡൽഹി: തക്കാളിയുടെ വില 80 രൂപയിൽ തന്നെ തുടരുന്നതിനിടെ സർക്കാർ ഒൗട്ട്ലെറ്റുകളിലൂടെ പച്ചക്കറികൾ കിലോഗ്രാമിനു മൂന്നു രൂപ വരെ കുറച്ചു വിൽക്കാൻ കേന്ദ്ര സർക്കാരിന്റെ നിർദേശം. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിൽ ചേർന്ന ഉന്നതതല യോഗത്തിനു ശേഷമാണ് ഈ നിർദേശം നൽകിയത്. കേന്ദ്രീയ ഭണ്ഡാർ, സഹകരണ സ്റ്റോറുകൾ, ഡൽഹി സർക്കാരിനു കീഴിലുള്ള മദർ ഡയറി, സഫൽ തുടങ്ങിയവയോടാണ് വിലകുറയ്ക്കാൻ നിർദേശിച്ചത്.
കഴിഞ്ഞ രണ്ടാഴ്ചയായി ഉള്ളി, തക്കാളി വില കുറയാത്തതു കണക്കിലെടുത്താണു കേന്ദ്ര സർക്കാരിന്റെ തീരുമാനം. നിലവിൽ മൂന്നു തരത്തിലുള്ള തക്കാളികൾ 30, 40, 55 എന്നീ വിലകളിലാണ് മദർ ഡയറി യൂണിറ്റുകളിൽ സർക്കാർ വിൽപന നടത്തുന്നത്. വിപണിയിൽ 80 രൂപയിൽ കൂടുതൽ നിലനിൽക്കുന്നതു തുടരുന്നത് കണക്കിലെടുത്താണ് ഡൽഹി സർക്കാർ ഈ വിലകളിൽ വില്പന നടത്തുന്നത്. എന്നാൽ, എല്ലാ പച്ചക്കറി ഇനങ്ങൾക്കും രണ്ട് മുതൽ മൂന്നു രൂപ വരെ വില കുറയ്ക്കാനാണ് നിർദേശമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ സെക്രട്ടറി അവിനാശ് കെ. ശ്രീവാസ്തവ വ്യക്തമാക്കി. പരിപ്പ് വർഗങ്ങൾ 80-85 രൂപ വിലയ്ക്ക് വിൽക്കാനും നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, ഉള്ളിവില കുറയ്ക്കുന്നതിനെ കുറിച്ചു ചർച്ച ചെയ്തോയെന്നു വ്യക്തമാക്കാൻ അദ്ദേഹം തയാറായില്ല. കിലോഗ്രാമിനു 80 രൂപയ്ക്കു മുകളിലേക്കു കയറിയതിനെ തുടർന്ന് ഉള്ളി കയറ്റുമതി ചെയ്യുന്നതിനു കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു. എന്നിട്ടും വില കുറയുന്നതിന്റെ ലക്ഷണങ്ങൾ കണ്ടില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. വിളവെടുപ്പ് കാലമായിട്ടും വില കുറയുന്നില്ല. ക്വിന്റലിന് 920 രൂപയ്ക്ക് മുകളിലാണ് നാസിക്കിലെ മൊത്തക്കച്ചവട കേന്ദ്രത്തിൽ നിന്ന് ഉള്ളി കഴിഞ്ഞ ദിവസവും വിറ്റുപോയത്. മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ മഴക്കെടുതി മൂലം വിളകൾ നശിച്ചതാണ് വില കുതിക്കാൻ കാരണമെന്നും അവർ പറയുന്നു.
പച്ചക്കറി വില മൂന്നു രൂപ വരെ കുറയ്ക്കാൻ കേന്ദ്രനിർദേശം
12:06 AM Oct 24, 2019 | Deepika.com