ന്യൂഡൽഹി: കോർപറേറ്റുകൾക്കു നികുതി കുറച്ചുകൊണ്ടുള്ള സാന്പത്തിക പരിഷ്കാരം ഗുണം ചെയ്യില്ലെന്ന് നൊബേൽ സമ്മാന ജേതാവ് അഭിജിത് ബാനർജി. നിലവിലെ സാന്പത്തിക മാന്ദ്യം മറികടക്കണമെങ്കിൽ പാവപ്പെട്ടവരുടെ കൈകളിലേക്കു പണമെത്തണം. കർഷകർക്ക് നേരിട്ട് പണം നൽകുന്നതുപോലെയുള്ള പദ്ധതികളാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. സാന്പത്തിക പ്രതിസന്ധി അതിരൂക്ഷമാണ്. അതേക്കുറിച്ച് ആശങ്കപ്പെടുകതന്നെ വേണം. സമഗ്രമായ മാറ്റം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ കേന്ദ്രമന്ത്രിമാർ രൂക്ഷമായി വിമർശിച്ച നൊബേൽ സമ്മാന ജേതാവ് അഭിജിത് ബാനർജിയെ പ്രശംസിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. സാന്പത്തിക ശാസ്ത്രത്തിനുള്ള നൊ ബേൽ പുരസ്കാരം നേടിയ അഭിജിത് ബാനർജിയുടെ നേട്ടങ്ങളിൽ ഇന്ത്യ അഭിമാനിക്കുന്നുവെന്നും മോദി പറഞ്ഞു.
ഡൽഹിയിൽ ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയിൽ മോദി അഭിജിത് ബാനർജിയുമായി കൂടിക്കാഴ്ച നടത്തി. അതിന് ശേഷം ട്വിറ്ററിലാണ് ബാനർജിയുടെ നേട്ടങ്ങളിൽ ഇന്ത്യ അഭിമാനിക്കുന്നു എന്ന് മോദി അഭിപ്രായപ്പെട്ടത്.
നൊബേൽ ജേതാവ് അഭിജിത് ബാനർജിയുമായുള്ള കൂടിക്കാഴ്ച മികച്ച അനുഭവമായിരുന്നു. മാനവ ശാക്തീകരണത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം സുവ്യക്തമാണ്. വിവിധ വിഷയങ്ങളിൽ അദ്ദേഹവുമായി ചർച്ച നടത്തി.
അദ്ദേഹത്തിന്റെ നേട്ടത്തിൽ ഇന്ത്യ അഭിമാനിക്കുന്നു. അദ്ദേഹത്തിന്റെ ഭാവി പരിപാടികൾക്ക് എല്ലാ വിധ ആശംസകളും അർപ്പിക്കുന്നു എന്നും മോദി ട്വിറ്ററിൽ കുറിച്ചു. അഭിജിത് ബാനർജിയുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രവും മോദി ട്വീറ്റ് ചെയ്തു.
മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം തന്നെക്കുറിച്ചുണ്ടായ വിവാദ പരാമർശങ്ങളിലേക്കു കടക്കുന്നില്ലെന്നായിരുന്നു അഭിജിത് ബാനർജിയുടെ പ്രതികരണം. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച മികച്ചതായിരുന്നു. മോദിവിരുദ്ധത സംസാരിപ്പിക്കാൻ ശ്രമിച്ച് മാധ്യമങ്ങൾ തന്നെ എങ്ങനെ കുടുക്കുന്നു എന്ന ഹാസ്യ പരാമർശം മോദി നടത്തിയെന്നും അഭിജിത് പറഞ്ഞു. അദ്ദേഹം ടിവി കാണുന്നുണ്ട്. അദ്ദേഹം നിങ്ങളെയും നിരീക്ഷിക്കുന്നുണ്ട്. നിങ്ങൾ എന്താണ് ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം അറിയുന്നുണ്ടെന്നും അഭിജിത് ബാനർജി മോദിയെക്കുറിച്ചു മാധ്യമങ്ങളോടു പറഞ്ഞു.
കേന്ദ്ര വിജിലൻസ് കമ്മീഷന്റെ നടപടികളെയും അഭിജിത് വിമർശിച്ചു. പൊതുമേഖലാ ബാങ്കുകളിൽ കേന്ദ്രസർക്കാരിന്റെ ഓഹരി പങ്കാളിത്തം അന്പതു ശതമാനം കുറച്ചതിൽ നിയന്ത്രണം ഏർപ്പെടുത്താനോ ഇടപെടാനോ കേന്ദ്ര വിജിലൻസ് കമ്മീഷൻ തയാറായില്ല. ശക്തമായ ഇടപെടൽ ഇനിയും ഉണ്ടായില്ലെങ്കിൽ പൊതുമേഖലാ ബാങ്കുകൾ തകർച്ചയുടെ വക്കിലെത്തുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
മാനവശേഷി വികസന സൂചികയിൽ ഇന്ത്യ വളരെ പിന്നിലാണല്ലോ എന്ന ചോദ്യത്തോട് താൻ ഉൾപ്പെട്ടിട്ടില്ലാത്ത ഒരു കാര്യത്തിൽ അഭിപ്രായം പറയുന്നില്ല എന്നായിരുന്നു നൊബേൽ ജേതാവിന്റെ മറുപടി.
മാനവശേഷി വികസനത്തിൽ ഇന്ത്യയിലേക്ക് താൻ ഒന്നും തന്നെ സംഭാവന ചെയ്തിട്ടില്ല. അതിനാൽ തന്നെ താൻ ഉൾപ്പെടാത്ത ഒരു കാര്യത്തെപ്പറ്റി അഭിപ്രായം പറയുന്നില്ലെന്നായിരുന്നു മറുപടി.
ഇന്ത്യയെക്കുറിച്ച് താൻ എന്തു ചിന്തിക്കുന്നു എന്നു വ്യക്തമാക്കാനാണ് പ്രധാനമന്ത്രി കൂടുതൽ സമയം ചെലവഴിച്ചത്. നയങ്ങളെക്കുറിച്ച് കൂടുതൽ കേൾക്കുന്പോൾ അതിനു പിന്നിലുള്ള ചിന്തയെക്കുറിച്ച് വളരെക്കുറച്ച് ആളുകളേ അറിയുന്നുള്ളൂ എന്നും മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം അഭിജിത് ബാനർജി പറഞ്ഞു.
കേരള സർക്കാരിന്റെ ആർദ്രം പദ്ധതിയുമായി ബന്ധപ്പെട്ട് തനിക്ക് മോശം അനുഭവം ഉണ്ടായി എന്ന വാർത്തകൾ ശരിയല്ല. അത്തരത്തിൽ ഒരനുഭവവുമുണ്ടായിട്ടില്ല. ജനങ്ങൾക്ക് ഉപകാരപ്പെടുന്ന ഇത്തരം പദ്ധതികളുമായി ബന്ധപ്പെട്ട് കേരളവുമായി തുടർന്നും സഹകരിക്കാൻ തയാറാണ്. കേരളത്തിന്റെ ആരോഗ്യ മേഖലയെക്കുറിച്ച് കൂടുതൽ പഠിച്ചതിനു ശേഷമേ കൂടുതൽ അഭിപ്രായം പറയാൻ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി തവണ കേരളത്തിൽ വന്നിട്ടുണ്ടെന്നും അതിമനോഹരമായ സ്ഥലമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.
സെബി മാത്യു
പാവങ്ങൾക്കു പണം നേരിട്ട്; മറികടക്കാൻ അഭിജിത് മാർഗം
12:29 AM Oct 23, 2019 | Deepika.com