ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ സാന്പത്തിക ഇടപാട് കേസിൽ മുൻ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തിനു സുപ്രീംകോടതി ജാമ്യം അനുവദിച്ചു. സിബിഐയുടെ കേസിൽ ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്.
എന്നാൽ, ചിദംബരം ഇപ്പോൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലായതിനാൽ ജാമ്യം ലഭിച്ചെങ്കിലും പുറത്തിറങ്ങാനാവില്ല. ഐഎൻഎക്സ് മീഡിയയിൽ 305 കോടിയുടെ വിദേശനിക്ഷേപം നടത്തുന്നതിനു അനുമതി നൽകുന്നതിൽ ചിദംബരം വിദേശനിക്ഷേപ പ്രോത്സാഹന ബോർഡിൽ വഴിവിട്ട് ഇടപെട്ടെന്നാണ് സിബിഐ നൽകിയ കുറ്റപത്രത്തിൽ ആരോപിക്കുന്നത്. കേസിൽ ചിദംബരം നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ ഓഗസ്റ്റ് 21നു സിബിഐ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനു പിന്നാലെ ചിദംബരം നൽകിയ ജാമ്യാപേക്ഷ വിചാരണക്കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. തുടർന്നാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാ എംപിയുമായ ചിദംബരത്തെ ജാമ്യത്തിൽ വിടുന്നത് തെളിവുകൾ നശിപ്പിക്കുന്നതിന് ഇടയാക്കുമെന്നായിരുന്നു സിബിഐക്കുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദം. ഇതു ജസ്റ്റീസ് ആർ. ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബെഞ്ച് കണക്കിലെടുത്തില്ല. കൂടാതെ, അറസ്റ്റ് ചെയ്ത് 58 ദിവസമായി ജുഡീഷൽ കസ്റ്റഡിയിൽ പാർപ്പിച്ചിരുന്ന ചിദംബരത്തിനെതിരേ വസ്തുതാപരമായ തെളിവുകളൊന്നും സിബിഐയ്ക്കു ഹാജരാക്കാനായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കുറ്റം ചെയ്തെന്നു തെളിയിക്കുന്ന എന്തെങ്കിലും എസ്എംഎസ്, ഇ-മെയിൽ, കത്ത്, ടെലഫോണ് കോൾ, ഇടപാടുകൾ വ്യക്തമാക്കുന്ന സാക്ഷി ഇവയൊന്നുമില്ല. അങ്ങനെയുള്ളവയിൽ എങ്ങനെ സാക്ഷികളെ സ്വാധീനിക്കുമെന്നു പറയുമെന്നും കോടതി ചോദിച്ചു. സാന്പത്തിക ക്രമക്കേട് കേസിൽ പെട്ടവരെല്ലാം രാജ്യം വിടുന്നെന്ന വാദവും കോടതി തള്ളി.
പീറ്റർ മുഖർജി, ഇന്ദ്രാണി മുഖർജി എന്നിവരുടെ ഉടമസ്ഥതയിലുള്ള ഐഎൻഎക്സ് മീഡിയയിൽ വിദേശ നിക്ഷേപം നടത്തുന്നതിനു വഴിവിട്ട് ഇടപെട്ടതിനു പ്രതിഫലമായി പത്ത് ലക്ഷം രൂപ മകൻ കാർത്തി ചിദംബരം വാങ്ങിയെന്നാണ് സിബിഐയുടെ ആരോപണം. കേസിൽ നേരത്തെ കാർത്തി ചിദംബരത്തെയും സിബിഐ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇദ്ദേഹത്തിനു ജാമ്യം ലഭിച്ചിരുന്നു.
ചിദംബരത്തിനു ജാമ്യം
12:29 AM Oct 23, 2019 | Deepika.com