തിരുവനന്തപുരം: വെട്ടുകാട് ദേവാലയത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നഗരസഭാതലത്തിലെ ക്രമീകരണം സംബന്ധിച്ച് അവലോകന യോഗം ചേർന്നു.
നവംബർ 17 ന് ആരംഭിച്ച് 26 വരെയുള്ള ദിനങ്ങളിലാണ് തിരുനാൾ ആഘോഷം. നവംബർ 17 ന് മുന്പ് പ്രദേശത്ത് ശുചീകരണം നടത്തുന്നതിന് തീരുമാനിച്ചു.
പ്രദേശത്ത് ഉത്സവദിനങ്ങളിൽ ഒരു മൊബൈൽ എയ്റോബിക് ബിൻ സ്ഥാപിക്കും. കർശന ഗ്രീൻ പ്രോട്ടോക്കോൾ പ്രാവർത്തികമാക്കുന്നതിനും തീരുമാനിച്ചു. തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിന് ഡോഗ് സ്ക്വാഡിന് നിർദേശം നൽകി. കുടിവെള്ള വിതരണത്തിനായി ടാങ്കുകൾ സജ്ജീകരിക്കുന്നതിനായി നഗരസഭയും വാട്ടർ അഥോറിറ്റിയും ചേർന്ന് പ്രവർത്തിക്കും.
തെരുവ് വിളക്കുകൾ അടിയന്തര അറ്റകുറ്റപ്പണി നടത്തി പ്രകാശമാനമാക്കുന്ന നടപടി കോർപറേഷൻ എൻജിനിയറും കെഎസ്ഇബിയും ചേർന്ന് നിർവഹിക്കും.
ഉത്സവമേഖലാ പ്രദേശത്തെ റോഡുകൾ അറ്റകുറ്റപ്പണികൾ നടത്തിയിട്ടുള്ള സാഹചര്യത്തിൽ അവശേഷിക്കുന്ന പൊതുമരാമത്ത് റോഡ്സ് ഡിവിഷന്റെ അധീനതയിലുള്ള റോഡ് അടിയന്തിരമായി പണി പൂർത്തീകരിക്കുന്നതിന് പൊതുമരാമത്ത് റോഡ്സ് ഡിവിഷനോട് ആവശ്യപ്പെടുന്നതിന് തീരുമാനിച്ചു.
പ്രദേശത്ത് ആവശ്യാനുസരണം ട്രാഫിക് പോലീസിനെ വിന്യസിക്കുന്നതിനും ആവശ്യമായ ഫയർഫോഴ്സ് സംവിധാനം ഏർപ്പെടുത്തുന്നതിനും നിർദേശം നൽകി. ആവശ്യമായ മെഡിക്കൽ ടീമിനെ സജ്ജീകരിക്കുന്നതിനുള്ള നടപടി ജില്ലാ മെഡിക്കൽ ഓഫീസർ സ്വീകരിക്കും.
മേയർ വി.കെ.പ്രശാന്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി മേയർ രാഖിരവികുമാർ, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാരായ വഞ്ചിയൂർ പി. ബാബു, ആർ.ഗീതാഗോപാൽ, സഫീറാബീഗം, ആർ.സതീഷ്കുമാർ, കൗണ്സിലർമാരായ സോളമൻ വെട്ടുകാട്, മേരി ലില്ലി രാജാസ്, പ്രതിഭാ ജയകുമാർ, നഗരസഭാ സെക്രട്ടറി എൽ.എസ്.ദീപ, കോർപറേഷൻ എൻജിനീയർ കെ.എസ്.ജയചന്ദ്രകുമാർ, ഹെൽത്ത് ഓഫീസർ ഡോ.കെ.ശശികുമാർ, ഫാ. ടി.നിക്കോളാസ് എന്നിവരും വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
വെട്ടുകാട് ദേവാലയ തിരുനാളിനു ഹരിതചട്ടം പാലിക്കും
01:05 AM Oct 21, 2017 | Deepika.com