ന്യൂഡൽഹി: കർതാപുർ തീർഥാടനവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനുമായുള്ള ഉടന്പടിയിൽ ഒപ്പുവയ്ക്കാൻ തയാറാണെന്ന് ഇന്ത്യ.
തീർഥാടനകാര്യത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിൽ എത്തിയശേഷം ഫീസ് ഏർപ്പെടുത്തുന്ന പാക്കിസ്ഥാന്റെ നടപടി നിരാശാജനകമാണെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഒരു തീർഥാടകനിൽനിന്ന് 20 യുഎസ് ഡോളറാണു പാക്കിസ്ഥാൻ ഫീസ് നിശ്ചയിച്ചിരിക്കുന്നത്. കർതാപുർ ഉടന്പടിയിൽ ഇന്ത്യ ബുധനാഴ്ച ഒപ്പുവയ്ക്കും. ഇന്ത്യ-പാക് അതിർത്തിയിൽ പാക് പ്രദേശത്താണ് കർതാപുർ സാഹിബ് ഗുരുദ്വാര സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് വീസയില്ലാതെ തീർഥാടകരെ പ്രവേശിപ്പിക്കണമെന്നത് ഇന്ത്യയുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു.
കർതാപുരിലേക്കുള്ള ഇടനാഴിയുടെ നിർമാണം പൂർത്തിയായിട്ടുണ്ട്. മറ്റു കാര്യങ്ങളിൽ തീരുമാനമായ സ്ഥിതിക്ക് ഉടന്പടിയിൽ ഒപ്പിടാനാണ് ഇന്ത്യയുടെ തീരുമാനമെന്നും തീർഥാടകർക്കുള്ള ഫീസ് കുറയ്ക്കണമെന്നു പാക്കിസ്ഥാനോട് ആവശ്യപ്പെടുമെന്നും മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു.
കർതാപുർ ഉടന്പടിയിൽ ഒപ്പുവയ്ക്കാൻ ഇന്ത്യ സമ്മതിച്ചു, ഫീസ് കുറയ്ക്കണമെന്ന് ആവശ്യം
11:16 PM Oct 21, 2019 | Deepika.com