ന്യൂഡൽഹി: ബ്രിട്ടീഷ് ഭരണകാലത്ത് രൂപം നൽകിയ ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി) അടിമുടി പൊള്ളിച്ചെഴുതാനൊരുങ്ങി കേന്ദ്ര സർക്കാർ.
1860ൽ പൂർണമായും അടിമ, ഉടമ വ്യവസ്ഥിതിയെ അധികരിച്ചെഴുതിയ ഇന്ത്യൻ ശിക്ഷാനിയമം മാറ്റിയെഴുതിയേണ്ടത് അനിവാര്യമാണെന്നാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്. ഡൽഹിയിൽ ഒരു ചടങ്ങിൽ സംസാരിക്കവേ ബ്യൂറോ ഓഫ് പോലീസ് റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് ഇന്ത്യൻ ശിക്ഷാ നിയമവും ക്രിമിനൽ നടപടി ചട്ടവും (സി ആർപിസി) മാറ്റിയെഴുതുന്നതിനുള്ള നടപടിയിലാണെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ സൂചിപ്പിച്ചിരുന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് അവരുടെ താത്പര്യ സംരക്ഷണത്തിനായി രൂപീകരിച്ചതാണ് പോലീസ് സേനയും ശിക്ഷാ നിയമവും. എന്നാൽ, ഇപ്പോൾ പോലീസുകാരുടെ കടമയെന്നാൽ ജനങ്ങളെ സംരക്ഷിക്കുക എന്നതാണ്. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം രാജ്യത്ത് ജോലിക്കിടെ 34,000 പോലീസുകാർക്കു ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്നും അമിത്ഷാ ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ഭേദഗതി വരുത്താൻ നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടുത്തയിടെ സംസ്ഥാനങ്ങൾക്കു കത്തയച്ചിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമ ഭേദഗതികൾക്കായി നിയമവിദഗ്ധരെ ഉൾപ്പെടുത്തി ആഭ്യന്തരമന്ത്രാലയം രണ്ടു കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.
1860ൽ ഇന്ത്യൻ ശിക്ഷാനിയമം രൂപീകരിച്ചശേഷം ഇതുവരെ ഇതുപോലൊരു സമഗ്ര ഭേദഗതി ശ്രമം ഉണ്ടായിട്ടില്ല. കൂട്ടിച്ചേർക്കലുകളോ റദ്ദാക്കലോ മാത്രമാണ് ഉണ്ടായിട്ടുള്ളത്.
കുറ്റകൃത്യത്തിന്റെ രൂക്ഷസ്വഭാവം കണക്കിലെടുത്തു മതിയായ ശിക്ഷ നൽകാനുള്ള വകുപ്പിന്റെ അഭാവം തന്നെയുണ്ടെന്നാണ് ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.
കഠിന ശിക്ഷ കിട്ടേണ്ട കുറ്റകൃത്യങ്ങൾ പോലും കൊള്ളയോ ചെറിയ മോഷണമോ ആയി മാത്രമാണ് മതിയായ വകുപ്പിന്റെ അഭാവത്തിൽ പോലീസ് രജിസ്റ്റർ ചെയ്യുന്നത്. അതു കൊണ്ടു തന്നെ കൊടും കുറ്റകൃത്യങ്ങൾക്ക് മതിയായ ശിക്ഷ ഉറപ്പു വരുത്തുന്ന രീതിയിലാകും അമിത്്ഷായുടെ മേൽനോട്ടത്തിൽ ഇന്ത്യൻ ശിക്ഷാ നിയമം പൊളിച്ചെഴുതുകയെന്നാണ് വിവരം.
2016ൽ വംശീയ അതിക്രമങ്ങൾക്കും വിവേചനത്തിനും എതിരേ രണ്ട് ഭേദഗതികൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നോട്ടു വച്ചെങ്കിലും സംസ്ഥാനങ്ങളിൽ നിന്നു തണുപ്പൻ പ്രതികരണമായിരുന്നു ലഭിച്ചത്.
ഇന്ത്യൻ ശിക്ഷാനിയമം പൊളിച്ചെഴുതും?
11:16 PM Oct 21, 2019 | Deepika.com