ന്യൂഡൽഹി: രണ്ടു സൈനികരെ വധിച്ച പാക്കിസ്ഥാനു കനത്ത തിരിച്ചടി നല്കി ഇന്ത്യ. പാക് അധീന കാഷ്മീരിലെ നാലു ഭീകരക്യാന്പുകൾ ഇന്ത്യൻ സൈന്യം തകർത്തു. പത്തോളം പാക് സൈനികരും നിരവധി ഭീകരരും ഇന്ത്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് പറഞ്ഞു.
നിയന്ത്രണരേഖ യിൽ നീലം താഴ്വരയിലെ ഭീകര ക്യാന്പുകളും പാക് പോസ്റ്റുകളുമാണ് പീരങ്കി ആക്രമണത്തിലൂടെ ഇന്ത്യൻ സൈന്യം തകർത്തത്. ശനിയാഴ്ച വൈകുന്നേരം നിയന്ത്രണരേഖയിലെ താംഗ്ധർ സെക്ടറിൽ പാക്കിസ്ഥാന്റെ ആക്രണത്തിൽ രണ്ട് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഒരു നാട്ടുകാരനും കൊല്ലപ്പെട്ടു. മൂന്നു പേർക്കു പരിക്കേറ്റു. താംഗ്ധർ സെക്ടറിന് എതിർവശത്താണു നീലം താഴ്വര.
ഇന്ത്യൻ സൈന്യം മൂന്നു ഭീകരക്യാന്പുകൾ തകർത്തുവെന്നും പത്തോളം പാക് സൈനികരും അത്രത്തോളം ഭീകരരും കൊല്ലപ്പെട്ടെന്നും ജനറൽ റാവത്ത് പറഞ്ഞു. ഒരു ക്യാന്പിനു സാരമായ നാശമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 20 ഭീകരർ കൊല്ലപ്പെട്ടെന്നും മരണസംഖ്യ ഉയർന്നേക്കാമെന്നും സൈനികവൃത്തങ്ങൾ പറഞ്ഞു.
ഭീകരരെ നുഴഞ്ഞുകയറ്റത്തിനു സഹായിക്കാനായിരുന്നു പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘനം നടത്തിയതെന്ന് കരസേനാ വക്താവ് പറഞ്ഞു. ഫെബ്രുവരിയിലെ ബാലാകോട്ട് ആക്രമണത്തിനുശേഷം ഇന്ത്യ നടത്തിയ ഏറ്റവും വലിയ ആക്രമണമായിരുന്നു ഇന്നലെ നടന്നത്.
അതേസമയം, ഇന്ത്യയാണു പ്രകോപനമുണ്ടാക്കിയതെന്നും ഏറ്റുമുട്ടലിൽ ഒന്പത് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടുവെന്നും ഇന്ത്യയുടെ രണ്ടു ബങ്കറുകൾ തകർത്തുവെന്നും പാക്കിസ്ഥാൻ സൈന്യം അവകാശപ്പെട്ടു. ഇന്ത്യയുടെ ആക്രമണത്തിൽ അഞ്ചു നാട്ടുകാർ കൊല്ലപ്പെട്ടുവെന്ന് പാക് സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ പറഞ്ഞു.
ഇന്ത്യയുടെ കാപട്യം വെളിച്ചത്തു കൊണ്ടുവരാൻ യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളുടെ പ്രതിനിധികൾക്കു സ്ഥലം സന്ദർശിക്കാൻ വേണ്ട സൗകര്യമൊരുക്കുമെന്നു പാക് വിദേശകാര്യ മന്ത്രാലയം വക്താവ് മുഹമ്മദ് ഫൈസൽ പറഞ്ഞു.
നിയന്ത്രണരേഖയിലെ ജൂറയിൽ ഇന്ത്യൻ സൈന്യം നടത്തിയ വെടിവയ്പിൽ അഞ്ച് നാട്ടുകാർ കൊല്ലപ്പെട്ടുവെന്ന് ആരോപിച്ച് ഇന്ത്യൻ നയതന്ത്ര പ്രതിനിധി ഗൗരവ് അലുവാലിയയെ പാക്കിസ്ഥാൻ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.
ഇന്നലെ അ തിർത്തിയിൽ പാക്കിസ്ഥാൻ സൈന്യം നടത്തിയ കനത്ത ഷെല്ലാക്രമണത്തിൽ നാട്ടുകാരനു പരിക്കേറ്റു. കഠുവ ജില്ലയിലെ ഹിരാനഗർ സെക്ടറിലായിരുന്നു ആക്രമണം. മോർട്ടാർ ഷെൽ പതിച്ച് ഒരു വീടിനു തീപിടിച്ചു. വീട്ടുടമ സയീദ് അലിക്കു പരിക്കേറ്റു. പാക് ആക്രണത്തിൽ അതിർത്തി ഗ്രാമങ്ങളിലുള്ളവർ പ്രതിഷേധ പ്രകടനം നടത്തി.
ഭീകര ക്യാന്പുകളിൽ ഇന്ത്യൻ ആക്രമണം
12:29 AM Oct 21, 2019 | Deepika.com