ന്യൂഡൽഹി: നൊബേൽ സമ്മാന ജേതാവ് അഭിജിത് ബാനർജിക്കെതിരേ കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ നടത്തിയ പരാമർശങ്ങൾക്കെതിരേ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഈ മതഭ്രാന്തന്മാർ വിദ്വേഷം കൊണ്ട് അന്ധരായവരാണെന്നും അവർക്കു പ്രഫഷണലുകൾ എന്താണെന്ന് ഒരു ധാരണയുമില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. ലക്ഷക്കണക്കിനു ഇന്ത്യാക്കാർ അഭിജിത്തിന്റെ പ്രവർത്തനങ്ങളിൽ അഭിമാനം കൊള്ളുന്നെന്നു ചൂണ്ടിക്കാട്ടിയാണു രാഹുലിന്റെ പ്രതികരണം.
"പ്രിയപ്പെട്ട മിസ്റ്റർ ബാനർജീ, ഈ മതഭ്രാന്തന്മാർ വിദ്വേഷം കൊണ്ട് അന്ധരായവരും പ്രഫഷണലുകൾ എന്താണെന്ന് ഒരു ധാരണയുമില്ലാത്തവരുമാണ്. പത്തുവർഷം നിങ്ങൾ ഇവരെ മനസിലാക്കാൻ ശ്രമിച്ചാലും കഴിയില്ല. ഒരു കാര്യം മാത്രം മനസിൽ വച്ചോളൂ, ലക്ഷക്കണക്കിന് ഇന്ത്യക്കാർ നിങ്ങളുടെ പ്രവൃത്തിയിൽ അഭിമാനം കൊള്ളുന്നു’- രാഹുൽ ട്വിറ്ററിൽ കുറിച്ചു.
അഭിജിത് ബാനർജിക്കു പിന്തുണയുമായി കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, ബിഎസ്പി നേതാവ് മായാവതി എന്നിവരും രംഗത്തെത്തിയിട്ടുണ്ട്.
അഭിജിത് ബാനർജിയുടെ ചിന്താഗതി പൂർണമായും ഇടതു ചായ്വുള്ളതാണെന്നും കോണ്‍ഗ്രസിന്റെ മിനിമം വേതനം ഉറപ്പാക്കൽ- ന്യായ് പദ്ധതിയെ പിന്തുണച്ചെന്നും അതിനാൽ അദ്ദേഹത്തെ ഇന്ത്യയിലെ ജനങ്ങൾ നിരാകരിച്ചെന്നുമായിരുന്നു പിയൂഷ് ഗോയലിന്റെ പരാമർശം.
ഇതിനു മറുപടിയായി കേന്ദ്രമന്ത്രി തന്റെ പ്രഫഷണലിസത്തെയാണു ചോദ്യം ചെയ്തതെന്ന് അഭിജിത് ബാനർജി പ്രതികരിച്ചു. കോണ്‍ഗ്രസിനു പകരം ബിജെപി തന്നോട് ഉപദേശം തേടിയിരുന്നെങ്കിൽ അവരോടും താൻ സത്യസന്ധമായി കാര്യങ്ങൾ പറയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതെന്റെ പ്രഫഷനാണ്. ഒരു പ്രഫഷണലായി അറിയപ്പെടാനാണ് ഞാൻ ആഗ്രഹിക്കുന്നത്. മറ്റു തരത്തിൽ മുദ്രകുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം ഒരു ചാനലിൽ പറഞ്ഞു.
സാന്പത്തിക ചിന്തയിൽ പക്ഷപാതമുള്ളയാളല്ല താൻ. നിരവധി സംസ്ഥാന സർക്കാരുകൾക്ക് ഉപദേശവും നിർദേശവും നൽകിയിട്ടുണ്ട്. അതിൽ കൂടുതലും ബിജെപി സർക്കാരുകളാണ്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ അവിടത്തെ മലിനീകരണ നിയന്ത്രണ ബോർഡുമായി ചേർന്നു പ്രവർത്തിച്ചിട്ടുണ്ട്. അന്നു തങ്ങളുടെ നിർദേശങ്ങൾ മിക്കവയും നടപ്പിലാക്കുകയും ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ മതഭ്രാന്തന്മാർക്കു പ്രഫഷണലുകളെ അറിയില്ല: അഭിജിത് ബാനർജിക്കു പിന്തുണയുമായി രാഹുൽ
12:29 AM Oct 21, 2019 | Deepika.com