ന്യൂഡൽഹി: രാജ്യത്തെ തീരദേശ സംരക്ഷണത്തിനായി പുതിയ കേന്ദ്രസേന രൂപീകരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശിപാർശ. സിആർപിഎഫ്, ബിഎസ്എഫ് എന്നിവയ്ക്കു സമാനമായ രീതിയിൽ സെൻട്രൽ മറൈൻ പോലീസ് ഫോഴ്സ് രൂപീകരിക്കാനാണു നിർദേശം. അടുത്ത മാസം ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗം ഈ വിഷയം ചർച്ച ചെയ്യുമെന്നാണ് സൂചന.
സംസ്ഥാന കോസ്റ്റൽ പോലീസ്, ഇന്ത്യൻ കോസ്റ്റൽ ഗാർഡ് (ഐസിജി), ഇന്ത്യൻ നേവി എന്നിവർക്കാണ് ഇപ്പോൾ തീരദേശ സംരക്ഷണത്തിന്റെ ചുമതലയുള്ളത്. ഇവരോടൊപ്പം അർധ സൈനിക വിഭാഗമായി സെൻട്രൽ മറൈൻ പോലീസ് ഫോഴ്സിനെയും നിയോഗിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം. ഇന്ത്യയുടെ തീരദേശങ്ങളിലൂടെ ആക്രമണം നടത്താൻ ഭീകര സംഘടനകൾ പദ്ധതിയിടുന്നു എന്ന രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ് കണക്കിലെടുത്താണ് തീരുമാനം.
13 സംസ്ഥാനങ്ങൾ, 1197 ദ്വീപുകൾ, കേന്ദ്ര ഭരണപ്രദേശങ്ങൾ എന്നിവയിലായി പരന്നുകിടക്കുന്ന 7516 കിലോമീറ്ററോളം വരുന്ന സമുദ്ര തീരമാണ് രാജ്യത്തുള്ളത്. ഈ തീരദേശത്തിന്റെ പ്രാഥമിക സുരക്ഷ കോസ്റ്റൽ പോലീസിന്റേതാണ്. സംസ്ഥാന സർക്കാരുകൾക്കാണ് കോസ്റ്റൽ പോലീസിന്റെ ചുമതലയുള്ളത്. ഇതോടൊപ്പം അർധ സൈനിക വിഭാഗത്തെയും നിയോഗിക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം.
2016ൽ തുടങ്ങിയ ആലോചനകളാണ് മറൈൻ പോലീസ് ഫോഴ്സിനു പിന്നിലെന്നും റിപ്പോർട്ടുകൾ പറയുന്നു. മറ്റ് കേന്ദ്രസേനകളെ പോലെ പ്രത്യേകം സൈനികർ, നിയമങ്ങൾ, ചട്ടങ്ങൾ, പ്രവർത്തന ശൈലി, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ മറൈൻ പോലീസിനുമുണ്ടാകും. ഡയറക്ടർ ജനറൽ റാങ്കിലുള്ള ഉയർന്ന ഉദ്യോഗസ്ഥനാകും ഇതിന്റെ മേധാവി.
തീരദേശ സംരക്ഷണത്തിനായി പുതിയ കേന്ദ്രസേന രൂപീകരിക്കും
12:29 AM Oct 21, 2019 | Deepika.com