ന്യൂഡൽഹി: നാഗാ വിമതരുമായി ഈ മാസാവസാനം കേന്ദ്ര സർക്കാർ സമാധാന ഉടന്പടി ഒപ്പുവച്ചേക്കും.
വിശാല നാഗാലാൻഡി (നാഗാലിം)നുവേണ്ടി സായുധ പോരാട്ടം നടത്തിയ വിമതരിലെ ഭൂരിപക്ഷം ഗ്രൂപ്പുകളും ഉടന്പടിക്കു തയാറാണ്. നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡിലെ (എൻഎസ്സിഎൻ) ഐസക് -മുയിവ (ഐ-എം) വിഭാഗം ഇപ്പോഴും ഉടന്പടിക്കു തയാറായിട്ടില്ല.
നാഗാലാൻഡ് ഗവർണറും സമാധാന ചർച്ചകൾക്കുള്ള കേന്ദ്ര പ്രതിനിധിയുമായ ആർ.എൻ. രവിയാണ് ഇതു സൂചിപ്പിച്ചത്. ഐ-എം വിഭാഗം ചർച്ചകൾ അനാവശ്യമായി താമസിപ്പിക്കാനാണു ശ്രമിക്കുന്നതെന്നു രവി പറഞ്ഞു.
ഈ വിഭാഗമാണ് ഏറ്റവും ശക്തം. ഇവരുമായി 2015 ഓഗസ്റ്റ് മൂന്നിനു കേന്ദ്രം ഒരു വിശാല കരാർ രൂപരേഖ ഒപ്പുവച്ചതാണ്. വേറെ എഴുഗ്രൂപ്പുമായി 2017 നവംബർ 17-നും കരാർ ഉണ്ടാക്കി.
നാഗാലാൻഡിനു പ്രത്യേക ഭരണ ഘടന, പ്രത്യേക പതാക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കുന്നില്ല. 1950-കളിലാണ് നാഗാഗോത്രവർഗങ്ങൾക്ക് സ്വതന്ത്ര രാജ്യം ആവശ്യപ്പെട്ടു സെഡ് എഫിസോയുടെ നേതൃത്വത്തിൽ സായുധകലാപം ആരംഭിച്ചത്. ഇപ്പോൾ കലാപകാരികളിൽ ഏറെയും മ്യാന്മർ വനങ്ങളിലാണ്. ആദ്യതലമുറ നേതാക്കളും അവരുടെ അനുയായികളും മരണമടഞ്ഞശേഷം കലാപകാരികൾ ഒരു ഡസനോളം ഗ്രൂപ്പുകളായി പിരിയുകയും ചെയ്തു.
നാഗാ സമാധാന കരാർ ഈ മാസം ഒപ്പുവച്ചേക്കും
01:10 AM Oct 20, 2019 | Deepika.com